
കമ്പംമെട്ട് (ഇടുക്കി): അതിര്‍ത്തി കടക്കാന്‍ പുത്തന്‍ തന്ത്രവുമായി കഞ്ചാവ് മാഫിയ. പച്ചക്കറി വാഹനങ്ങളിലൂടെയാണ് ഇപ്പോള്‍ ലഹരി വസ്തുക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും വ്യാപകമായി കേരളത്തിലേക്ക് കടത്തുന്നത്. മധ്യകേരളത്തിലേക്കു പ്രധാനമായും പച്ചക്കറി എത്തിക്കുന്നത് തേനി ജില്ലയില്‍ നിന്നാണ്. മുന്‍പു ചെറിയ തോതില്‍ പച്ചക്കറി വ്യാപാരമുണ്ടായിരുന്ന ഗൂഡല്ലൂര്‍ ഇന്നു പച്ചക്കറി ഏജന്റുമാരുടെ പ്രധാന കേന്ദ്രമാണ്. തമിഴ്‌നാട്ടിലെ മറ്റു മാര്‍ക്കറ്റുകളില്‍ നിന്നുള്ള പച്ചക്കറികളും കേരളത്തിലേക്ക് ഇവര്‍ വഴിയാണ് എത്തുന്നത്. നൂറിലധികം വാഹനങ്ങള്‍ ദിവസവും ഇവിടെ നിന്ന് കേരളത്തിലെത്തുന്നു.
ഇതു പ്രയോജനപ്പെടുത്തിയാണ് കഞ്ചാവ് ലോബി മുടക്കമില്ലാതെ സാധനമെത്തിക്കുന്നത്. കമ്പത്തിനും ഗൂഡല്ലൂരിനും മധ്യേയുള്ള കെ.കെ.പെട്ടി, രായപ്പന്‍പെട്ടി, ചുരുളിപ്പെട്ടി, കെ.ജി.പെട്ടി തുടങ്ങിയ ഉള്‍ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഈ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണു തമിഴ്‌നാട് പൊലീസ് പറയുന്നത്.
കടത്ത് ഊടുവഴികളിലൂടെയും!
അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ തലച്ചുമടായും കഞ്ചാവ് കടത്തുന്നുണ്ട്. കമ്പംമെട്ട് മുതല്‍ ബോഡിമെട്ട് വരെയുള്ള തമിഴ്‌നാട് വനാതിര്‍ത്തിയിലെ നൂറിലധികം വഴികളിലൂടെയാണ് കടത്ത്. സമാന്തരപാതകളിലൂടെ 20 മിനിറ്റ് കാല്‍നടയായി സഞ്ചരിച്ചാല്‍ തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ എത്താം.ഇവിടെ നിന്നാണു തലച്ചുമടായി കഞ്ചാവും പുകയില ഉല്‍പന്നങ്ങളും കടത്തുന്നത്. പുലര്‍ച്ചെ 2 മുതല്‍ 6 വരെയുള്ള സമയങ്ങളിലും കനത്ത മഞ്ഞ് പെയ്യുന്ന സമയത്തുമാണ് ഇത്. ഇതിനായി പ്രത്യേക സംഘങ്ങളുണ്ട്.
ഒരു കിലോ ചുമന്ന് അതിര്‍ത്തി കടന്നാല്‍ 2500 രൂപ മുതലാണ് പ്രതിഫലം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏലയ്ക്കാ കള്ളക്കടത്തു നടത്തിയിരുന്ന സംഘം ഉപയോഗിച്ച വഴിയാണ് ഇപ്പോള്‍ ലഹരിമാഫിയ സംഘം ഉപയോഗിക്കുന്നത്.കമ്പംമെട്ട്, ബോഡിമെട്ട് ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമായതോടെയാണ് കടത്തുകാര്‍ വനാന്തര പാതകളിലേക്കു മാറിയത്.