
പത്തനംതിട്ട: നവകേരള സദസുമായി മുഖ്യന്‍ വരുന്നതിന് മുന്നോടിയായി നഗര സൗന്ദര്യ വല്‍ക്കരണത്തിന് ശരവേഗം. മുഖ്യന്റെ വരവ് പ്രമാണിച്ച് നേരത്തേ പദ്ധതി നടപ്പാക്കുന്നത് ഒരു മാസം നേരത്തേയാക്കി. നഗരത്തിലെ ഫുട്പാത്തുകളുടെ കൈവരികളില്‍ ബാസ്‌കറ്റുണ്ടാക്കി അതില്‍ ചെടിച്ചട്ടികള്‍ സ്ഥാപിക്കുന്നതാണ് സൗന്ദര്യവല്‍ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍പിരുന്ന യു.ഡി.എഫ് ഭരണ സമിതി റിങ് റോഡ് പൂങ്കാവനമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. ചെടി നട്ടതല്ലാതെ തുടര്‍ പരിപാലനം ഉണ്ടായില്ല. അഴിച്ചു വിട്ടിട്ടുള്ള വളര്‍ത്തു മൃഗങ്ങള്‍ ചെടി തിന്ന് തീര്‍ത്ത് മിച്ചം. ഇനി ചില ഭാഗത്ത് മാലിന്യമെറിയാനും നാട്ടുകാര്‍ ഉദ്യാനം ഉപയോഗിച്ചു.
നഗരത്തില്‍ നടപ്പാതകളുടെ കൈവരികളില്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ചു. ഇരുമ്പു കൂടകള്‍ സ്ഥാപിച്ച് അതിലാണ് ചെടിച്ചട്ടി വെച്ചിട്ടുള്ളത്. നഗരസഭാ കാര്യാലയത്തിനു മുന്‍വശത്തും ടി.കെ. റോഡിന്റെ ചില ഭാഗങ്ങളിലുമാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്. സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി ജങ്ഷന്‍ വരെയുള്ള ഭാഗത്തും നഗരസഭാ കാര്യാലയത്തിന് മുന്നിലെ റോഡിലുമാണ് ചെടി സ്ഥാപിച്ചത്. കടകള്‍ക്കു മുന്നിലുള്ള ചെടികള്‍ പരിപാലിക്കുന്ന ചുമതല കട ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ്. മറ്റുള്ളവ നഗരസഭയും പരിപാലിക്കും. ചെടികള്‍ സ്ഥാപിക്കുന്നതിനൊപ്പം നടപ്പാതകളിലെ കച്ചവടങ്ങള്‍ ഒഴിപ്പിക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. അഞ്ചു ലക്ഷം രൂപ ചെലവിലാണ് സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നത്. പുതുവത്സരത്തില്‍ മാതൃകാ നഗരമായി പ്രഖ്യാപനം നടത്താനാണു നഗരസഭ തീരുമാനിച്ചിരുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ ഉദ്യാനവുമായി വന്ന ഭരണ സമിതിക്കെതിരേ രൂക്ഷ വിമര്‍ശനവും ഉയരുന്നു. ഒരു പൂ പോലും ചോദിക്കാതെ പൂന്തോട്ടം തന്നെ നല്‍കിയിരിക്കുകയാണ് നഗരസഭ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ട് വീര്‍പ്പുമുട്ടുന്ന പത്തനംതിട്ടയില്‍ പൂക്കളുടെ മണമറിയാനും ഭംഗി കാണാനുമല്ല ജനങ്ങള്‍ വരുന്നത്. അവര്‍ക്ക് വേണ്ടത് ചെളിയില്‍ ചവിട്ടാതെ ബസില്‍ കയറാവുന്ന ഒരു ബസ് സ്റ്റാന്‍ഡ്, സ്ത്രീകള്‍ അടക്കമുളളവര്‍ക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ വേണ്ട വൃത്തിയുള്ള ടോയ്‌ലറ്റുകള്‍, പൊട്ടിപ്പൊളിയാത്ത റോഡുകള്‍, ഗതാഗത കുരുക്കില്ലാത്ത നഗരപാതകള്‍, പാര്‍ക്കിങിനുള്ള സ്ഥലം എന്നിവയാണ്.
ഇതൊക്കെ ഒരുക്കിയിട്ട് അതിന് മാറ്റു കൂട്ടുന്ന വിധത്തില്‍ ഹാങ്ങിങ് ഗാര്‍ഡന്‍ (തൂങ്ങുന്ന പൂന്തോട്ടം) ഒരുക്കിയിരുന്നെങ്കില്‍ അതിനൊരു മനോഹാരിതയുണ്ടാകുമായിരുന്നു. ജനങ്ങള്‍ക്ക് ഇതൊക്കെ ആസ്വദിക്കാനുള്ള മനസും മൂഡും ഉണ്ടാകുമായിരുന്നു. കീറയതും തുള വീണതുമായ അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ റെയ്‌നോള്‍ഡ്‌സിന്റെ കോട്ടിട്ട് നടക്കുന്നതു പോലെയാണ് ഇപ്പോള്‍ തിരക്കിട്ട് നഗരസഭ ഒരുക്കിയിരിക്കുന്ന നടപ്പാതകളിലെ ഉദ്യാനം. ആര്‍ക്കാണിത് വേണ്ടത്? ആരാണ് ഇവിടെ ഉദ്യാനത്തില്‍ പരിലസിക്കാന്‍ വരുന്നത്.
സൗന്ദര്യവല്‍ക്കരണം പത്തനംതിട്ടക്കാര്‍ കുറേ കണ്ടതാണ്…
നഗരം സൗന്ദര്യവല്‍ക്കരിക്കുന്ന പ്രക്രിയ പത്തനംതിട്ടക്കാര്‍ ഇടക്കിടെ കാണാറുള്ളതാണ്. ഇതിന്റെ പേരിലും ലക്ഷങ്ങള്‍ ചെലവഴിക്കുന്നു എന്നു മാത്രം. റിങ് റോഡ് പൂര്‍ണമായും സൗന്ദര്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേരത്തെ തുടക്കമിട്ടിരുന്നു. 5.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിങ് റോഡ് ശുചീകരിച്ച് ഘട്ടംഘട്ടമായി സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. റിങ് റോഡ് അടക്കം നഗരത്തിലെ റോഡരികിലെല്ലാം അറവു മാലിന്യങ്ങളടക്കം ഇപ്പോള്‍ കുന്നു കൂടുകയാണ്. മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിങ് റോഡിന്റെ ഇരുവശത്തും ചെടികളും തണല്‍ വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. സ്‌കൂളുകളില്‍ നിന്നും കുട്ടികളെ പങ്കെടുപ്പിച്ച് പാതയോരങ്ങളില്‍ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചു. എന്നാല്‍ ചെടികള്‍ നട്ടു പിടിപ്പിക്കാന്‍ കാണിച്ച ഉത്സാഹം അവ പരിചരിച്ച് വളര്‍ത്തുവാന്‍ ഉണ്ടായിരുന്നില്ല. പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടികള്‍ മുഴുവന്‍ പരിചരണമില്ലാതെ നശിച്ചു. സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍ മുതല്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം വരെയുള്ള പാത മാതൃകാ റോഡാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുവശങ്ങളിലെയും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ടൈല്‍ പാകി കാല്‍നട പാത തുറക്കുമെന്ന് നേരത്തെ അധിക്യതര്‍ പ്രഖ്യാപനം നടത്തിയതാണ്. പക്ഷെ ഒന്നും നടന്നില്ല. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ചെന്നാല്‍ പാര്‍ട്ടിക്കാര്‍ പ്രതിഷേധവുമായി വരുമെന്നതിനാല്‍ അതിന്ആരും തയാറുമല്ല.