
പത്തനംതിട്ട: മൈലപ്രയിലെ പുതുവല്‍ സ്‌റ്റോഴ്‌സ് ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ കേസിലെ നിര്‍ണായക തെളിവെന്ന് കരുതുന്ന സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തു. കുമ്പഴയില്‍ അച്ചന്‍കോവിലാറ്റില്‍ നിന്ന് സ്‌കൂബ ടീമാണ് മൂന്നു ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ സുപ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തത്.
അച്ചന്‍കോവിലാറ്റിലെ വലഞ്ചുഴി ഭാഗത്തുനിന്നാണ് ഹാര്‍ഡ് ഡിസ്‌ക് മുങ്ങിയെടുത്തത്. പ്രതികള്‍ ഹാര്‍ഡ് ഡിസ്‌ക് ആറ്റിലേക്ക് എറിഞ്ഞുവെന്നു
പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി അന്വേഷണസംഘത്തിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂബാ സംഘം ഈ ഭാഗത്ത് തെരച്ചില്‍ നടത്തിവരികയായിരുന്നു.
തെരച്ചിലിനിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തത്. ഇത് കേസില്‍ നിര്‍ണായക തെളിവാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഹാര്‍ഡ് ഡിസ്‌ക് സാങ്കേതിക വിദഗ്ധരുടെയും സൈബര്‍ പോലീസിന്റെയും സഹായത്തോടെ പരിശോധിക്കാനാണ് തീരുമാനം.
ഡിസംബര്‍ 30നാണ് മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ മൈലപ്ര പോസ്റ്റ് ഓഫീസ് പടിക്കല്‍ ഇദ്ദേഹം നടത്തിവന്ന പുതുവേലില്‍ സ്‌റ്റോഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മോഷണ ശ്രമത്തിനിടെ ജോര്‍ജിനെ മൂന്നംഗ തമിഴ്‌നാട് സംഘം
വകവരുത്തുകയായിരുന്നു. കഴുത്തില്‍ ഉണ്ടായിരുന്ന ആറു പവന്‍ സ്വര്‍ണമാലയും പണവും കടയിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കും മോഷ്ടിക്കപ്പെട്ടിരുന്നു. വലഞ്ചുഴി പള്ളിമുരുപ്പേല്‍ വീട്ടില്‍ ഹരീബ് (38), തമിഴ്‌നാട് സ്വദേശികളായ മദ്രാസ് മുരുകന് (42), എം. ബാലസുബ്രഹ്മണ്യന് (24) എന്നിവര്‍ കേസില്‍ അറസ്റ്റിലായി. മോഷ്ടിച്ച സ്വര്‍ണമാല വില്പന നടത്തിയ വലഞ്ചുഴി സ്വദേശി നിയാസ് അമാന്‍ (33) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ തമിഴ്‌നാട് സ്വദേശിയായ ഒരാള്‍കൂടി പിടിയിലാകാനുണ്ട്.