
പത്തനംതിട്ട: സെന്‍ട്രല്‍ ജങ്ഷനില്‍ നിയമം മറി കടന്നു കൊണ്ടുള്ള സമരങ്ങളും പൊതുയോഗങ്ങളും നടക്കുന്നില്ലെന്ന് നഗരസഭയും പൊലീസും ഉറപ്പ് വരുത്തണമെന്ന് ഹെക്കോടതിയുടെ നിര്‍ദേശം. സെന്‍ട്രല്‍ ജങ്ഷനിലെ അഞ്ചു വ്യാപാരികള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്.
തുടര്‍ച്ചയായുള്ള പൊതുയോഗങ്ങളും സമരങ്ങളും കാരണം തങ്ങളുടെ കടയിലേക്ക് ആളുകള്‍ക്ക് വരാനും പോകാനും കഴിയുന്നില്ലെന്നും ഇതു കാരണം വ്യാപാരത്തില്‍ വന്‍ നഷ്ടമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി എബി പാലത്ര, ലീന എബി, ആര്‍. അയ്യപ്പന്‍, വി. മുരുകന്‍ ആചാരി, ഷീന ഉല്ലാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ്, നഗരസഭ, പൊതുമരാമത്ത്, ജില്ലാ കലക്ടര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴി അടച്ചു കൊണ്ട് കസേരകള്‍ നിരത്തിയിട്ട് നിരവധി പേര്‍ തടിച്ചു കൂടി ഇരുന്നും നിന്നും യോഗം നടത്തുകയും സമരം ചെയ്യുകയും ചെയ്യുന്നത് കാരണം കടയിലേക്ക് ആളുകള്‍ കയറാതെ പോകുന്നു. മണിക്കൂറുകള്‍ നീളുന്ന ഇത്തരം യോഗങ്ങള്‍ കാരണം വ്യാപാരം വലിയ നഷ്ടത്തിലാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ നേരിട്ടെതിര്‍ക്കാന്‍ സാധിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു.
തിരുവല്ലകുമ്പഴ സംസ്ഥാന പാതയിലുള്ള പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷന്‍ വളരെ ഇടുങ്ങിയതും വാഹനങ്ങളുടെ തിരക്കേറിയതുമാണ്. അനധികൃതമായ സമരങ്ങള്‍, വാഹന പാര്‍ക്കിങ് എന്നിവ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പാതയോര പൊതുയോഗങ്ങളും സമരങ്ങളും നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധി നിലനില്‍ക്കുമ്പോഴാണ് നിയമ വിരുദ്ധമായി ഇത്തരം യോഗങ്ങള്‍ നടക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
നിയമവിരുദ്ധമായ പൊതുയോഗങ്ങളും സമരങ്ങളും പ്രകടനങ്ങളും സെന്‍ട്രല്‍ ജങ്ഷനില്‍ അനുവദിക്കില്ലെന്ന് പൊലീസും നഗരസഭാ സെക്രട്ടറിയും കോടതിയെ അറിയിച്ചു. ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസും നഗരസഭയും ബാധ്യസ്ഥരാണെന്ന് വ്യാപാരികള്‍ പറയുന്നു. ഇത് ലംഘിക്കപ്പെട്ടാല്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.