പത്തനംതിട്ട മൈലപ്രയില്‍ മാരുതി ഓമ്‌നി വാനിന് മുകളിലേക്ക് കൂറ്റന്‍ തേക്കുമരം വീണു: ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

2 second read
0
0

പത്തനംതിട്ട: കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഓമ്‌നി വാഹനത്തിന് മുകളിലേക്ക് വീണു. ഡ്രൈവര്‍ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ടമൈലപ്ര കുമ്പഴ നോര്‍ത്ത് ഐ.ടി.ഐ പടിയില്‍ ശ്രീവിലാസ് സദാനന്ദന്റെ പറമ്പില്‍ നിന്ന കൂറ്റന്‍ തേക്കുമരമാണ് ശക്തമായ കാറ്റില്‍ കടപുഴകിയത്. മരം റോഡിലൂടെ വന്ന മാരുതി വാനിന് മുകളിലേക്കാണ് വീണത്. വാഹനത്തില്‍ ഉടമയായ മൈലപ്ര കിഴക്കേമുള്ളുകാലായില്‍ വിജയന്‍ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുന്നില്‍ ഡ്രൈവറുടെ ഭാഗത്തോട് ചേര്‍ന്നാണ് മരം വീണത്. ഇതോടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. സ്വകാര്യ റിക്കവറി വാനും ഫയര്‍ഫോഴ്‌സും സ്ഥലത്ത് ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നിരക്ഷാസേന ജീവനക്കാര്‍ മരം മുറിച്ചു നീക്കി വാഹനത്തില്‍ നിന്നും വിജയനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

റാന്നിയില്‍ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി ഗതാഗതം സ്തംഭിച്ചു.ഇട്ടിയപ്പാറ ടൗണില്‍ വന്‍ ഗതാഗത കുരുക്ക് നേരിട്ടു. ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചത്. രാവിലെ പത്തരയോടെ പെയ്ത കനത്ത മഴയോടൊപ്പം എത്തിയ കാറ്റാണ് ബൈപ്പാസ് റോഡില്‍ നാശം വിതച്ചത്. ഗതാഗതം സ്തംഭിച്ചതോടെ ഇട്ടിയപ്പാറ ടൗണ്ണില്‍ ചെത്തോങ്കര മുതല്‍ മാമുക്ക് വലിയപാലം വരെ ഗതാഗതകുരുക്ക് രൂപപ്പെട്ടു. പൊലീസ് എത്തി മണിക്കൂറുകള്‍ നിയന്ത്രിച്ചാണ് ഗതാഗതം ഒരു വിധം നേരെയാക്കിയത്. ബൈപ്പാസ് റോഡില്‍ ചെട്ടിമുക്ക് റോഡില്‍ നിന്നും ബസ് സ്റ്റാന്‍ഡ്- സംസ്ഥാന പാത റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ജങ്ഷനു സമീപം റോഡിന്റെ സമീപത്തെ അല്‍ബീസിയ മരങ്ങളാണ് ഒടിഞ്ഞു വീണത്.

മരങ്ങള്‍ വീണത് വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്കായതിനാല്‍ 33,11 കെ.വി, എല്‍.റ്റി.അടക്കമുള്ള പത്തോളം വൈദ്യുതി തൂണുകള്‍ നിലം പതിച്ചു. റാന്നി, മണിമല സബ് സ്‌റ്റേഷന്‍ 33 കെ.വി.ലൈന്‍ തകരാറിലായതിനാല്‍ പുനസ്ഥാപിക്കാന്‍ മൂന്നു ദിവസമെങ്കിലും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. വ്യക്തിയുടെ വസ്തുവിലെ അറുപതോളം മരങ്ങളാണ് ഒടിഞ്ഞു വീണത്.
അഗ്‌നിശമന സേനയുടെ റാന്നി, പത്തനംതിട്ട യൂണിറ്റിന്റെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടി നീക്കിയാണ് ചെട്ടിമുക്ക് റോഡിലെ ഗതാഗതം പുനസ്ഥാപിച്ചത്. കെ.എസ്.ഇ.ബി സൗത്ത് സെക്ഷന്‍ അധികൃതരും പോലീസും ഫയര്‍ഫോഴ്‌സും ഏറെ നേരം പണിപ്പെട്ടാണ് റോഡിലെ മരങ്ങള്‍ നീക്കം ചെയ്തത്. വൈദ്യുതി തൂണുകള്‍ ഒടിഞ്ഞതിനാല്‍ പരിസരത്തേ 10 വീട്ടുകാര്‍ക്ക് വിതരണം തടസപ്പെട്ടെങ്കിലും വേഗത്തില്‍ പുനഃസ്ഥാപിച്ചതായി റാന്നി നോര്‍ത്ത് സെക്ഷന്‍ എ.ഇ പറഞ്ഞു. ബൈപ്പാസില്‍ മരം വീണ ഭാഗത്തു കൂടി ബസ് സ്റ്റാന്റിലേക്കും സംസ്ഥാന പാതയിലേക്കുളള റോഡിന്റെ വശങ്ങളില്‍ അപകടകരമാകുന്ന നിലയില്‍ നില്‍ക്കുന്ന അല്‍ബിസിയ മരങ്ങള്‍ മുറിച്ച് മാറ്റുവാനുള്ളതിനാല്‍ ബൈപ്പാസ് വണ്‍വേ റോഡ് തല്കാലം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് പറഞ്ഞു.

കനത്ത മഴയിലും കാറ്റിലും വീടിനു മുകളിലേക്ക് മരം വീണു അടൂര്‍ തട്ട മങ്കുഴി പ്രീതാ ഭവനില്‍ ശശികുമാറിന്റെ വീട് ഭാഗികമായി തകര്‍ന്നു. ഇന്ന് ഉച്ചയോടെ വീശിയ കനത്ത കാറ്റില്‍ വീടിനു സമീപത്തു നിന്ന മരം പിഴുത് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ആളപായം ഒന്നുമില്ല. വീടിന് നാശനഷ്ടം സംഭവിച്ചു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി.

ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മല്ലപ്പള്ളി ആറ്, റാന്നി നാല്, തിരുവല്ല മൂന്ന്, അടൂര്‍ രണ്ട്, കോഴഞ്ചേരി രണ്ട്, കോന്നി ഒന്ന് എന്നിങ്ങനെയാണ് കണക്ക്. കോന്നി, തിരുവല്ല താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍ പ്രദേശത്തെ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍വീടില്‍ ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലെ ക്യാമ്പ് താല്‍ക്കാലികമായി അടച്ചു.

 

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

അതിരു തര്‍ക്കം: അടൂര്‍ ഏറത്ത് മര്‍ദനമേറ്റ ദളിത് കുടുംബത്തിന് നീതിയില്ല: കേസില്‍ പ്രതികളുമായി

പത്തനംതിട്ട: അതിരു തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസികള്‍ അതിക്രൂരമായി മര്‍ദിച്ച ദളിത് കുടു…