
വെച്ചൂച്ചിറ: യുവതി പമ്പയാറ്റില്‍ പെരുന്തേനരുവിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തന്‍തറ ഡി.സി.എല്‍ പടി കരിങ്ങമാവില്‍ വീട്ടില്‍ സുമേഷ് എന്ന് വിളിക്കുന്ന കെ എസ് അരവിന്ദ്(36)ആണ് പിടിയിലായത്.
സുമേഷിന്റെ ഭാര്യ കൊല്ലമുള ചാത്തന്‍തറ കരിങ്ങമാവില്‍ ജെനിമോള്‍ എന്നു വിളിക്കുന്ന ടെസി(31) ഒക്ടോബര്‍ 30 നാണ് ആറ്റില്‍ ചാടി ജീവനൊടുക്കിയത്. നിരന്തരമായ ഗാര്‍ഹിക പീഡനവും ഭര്‍ത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ ഇയാളില്‍ നിന്നുണ്ടായ ശാരീരിക മാനസിക പീഡനവുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എ.എസ്.ഐ റോയ് ജോണ്‍, എസ് സി പി ഓമാരായ അന്‍സാരി, ജോജി, മനോജ് കുമാര്‍, ശ്യാം മോഹന്‍, സി പി ഓമാരായ ജോസണ്‍ പി ജോണ്‍, അഞ്ജന എന്നിവരുമുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിലെത്തിച്ച് ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആറ്റില്‍ ചാടി കാണാതായതിനെ തുടര്‍ന്ന് അന്നുതന്നെ വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവതി ചാടിയ സ്ഥലത്തിന് സമീപത്തുനിന്നും ചെരുപ്പും മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും രണ്ട് ഡെബിറ്റ് കാര്‍ഡുകളും പോലീസ് കണ്ടെത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഭര്‍ത്താവും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീയും സ്വസ്ഥത നല്‍കുന്നില്ലെന്നും മരിക്കാന്‍ പോകുകയാണെന്നുമുള്ള ടെസിയുടെ ശബ്ദസന്ദേശം ഒരു സ്ത്രീക്കയച്ച വാട്‌സാപ്പ് ചാറ്റില്‍ നിന്നും കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് നടന്ന ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് ടെസ്സിയുടെ ആത്മഹത്യയില്‍, ഭര്‍ത്താവ് അരവിന്ദിന്റെ പങ്ക് വെളിവായതും അറസ്റ്റിലേക്കെത്തിയതും.
ഗാര്‍ഹിക പീഡനത്തിന് പുറമെ, ഇയാള്‍ അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീക്കൊപ്പം ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും വെളിപ്പെട്ടു. ഭര്‍ത്താവിന്റെ അവിഹിതം ചോദ്യം ചെയ്തപ്പോഴൊക്കെയും ടെസ്സി പീഡനങ്ങള്‍ക്കിരയായിരുന്നു. റാന്നി ഡി വൈ എസ് പി ആര്‍ ബിനുവിന്റെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി 10 മണിയോടെ പ്രതിയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
2010 മുതല്‍ പ്രണയത്തിലായിരുന്ന അരവിന്ദും ടെസിയും വീട്ടുകാരെക്കൊണ്ട് നിര്‍ബന്ധിച്ച് സമ്മതിപ്പിച്ചാണ് 2013 ല്‍ വിവാഹിതരായത്. സെപ്റ്റംബര്‍ ഒന്നിന് കൊരട്ടി സെന്റ് മേരീസ് പാരിഷ് ഹാളിലായിരുന്നു വിവാഹം. യുവതിയുടെ വീട്ടുകാര്‍ കുടുംബവിഹിതമായി നല്‍കിയ 50000 രൂപയും എട്ട് പവന്‍ സ്വര്‍ണവും പ്രതിയും അമ്മയും ചേര്‍ന്ന് ചെലവഴിച്ചതായി തെളിഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വില്‍ക്കുകയായിരുന്നു. പണിചെയ്തുകിട്ടുന്ന പണം അരവിന്ദ് സ്വന്തം ആവശ്യങ്ങള്‍ക്കായി മാത്രം വിനിയോഗിച്ചു. വീട്ടില്‍ ചെലവിന് കൊടുക്കാറില്ലായിരുന്നു. തുടര്‍ന്ന്, ടെസ്സി കൂവപ്പള്ളിയിലെ ഗ്ലൗസ് കമ്പനിയില്‍ ജോലിക്കുപോയി. എന്നാല്‍ ചൂട് കൂടിയ അന്തരീക്ഷത്തിലെ ജോലി കാരണം രോഗം ബാധിച്ചപ്പോള്‍ എല്ലാ ദിവസവും ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നു. തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടെസ്സി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.
വീട്ടിലെ കാര്യങ്ങള്‍, കുട്ടിയുടെ വിദ്യാഭ്യാസം, ചികിത്സ, തുടങ്ങിയുള്ള ചെലവുകള്‍ക്ക് പുറമെ, കുഞ്ഞിനെ നോക്കുന്നതിന് അരവിന്ദിന്റെ അമ്മക്ക് എല്ലാമാസവും 3000 രൂപ കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ, ഇയാള്‍ ആവശ്യപ്പെടുമ്പോഴൊക്കെയും പണം നല്‍കേണ്ടി വന്നു. പണം കിട്ടാതെവരുമ്പോള്‍ മര്‍ദ്ദനവും ഏല്‍ക്കേണ്ട സ്ഥിതിയും ടെസ്സി നേരിട്ടു. യാത്രകളില്‍ വാഹനത്തിലെ ഇന്ധന ചെലവിനു വരെ ടെസ്സി പണം കൊടുക്കണമായിരുന്നു. ഇതിനിടെയാണ് മറ്റൊരു സ്ത്രീയുമായി ഇയാള്‍ അടുത്തതും അവര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ പോകുവാന്‍ തുടങ്ങിയതും. ഇതറിഞ്ഞു ചോദ്യം ചെയ്തപ്പോഴൊക്കെ ശാരീരികപീഡനങ്ങളുമുണ്ടായി.
അസുഖം ബാധിച്ച ടെസ്സിയെ വേണ്ട എന്നും, അവിഹിതബന്ധം തുടരുമെന്നും പ്രതി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഇയാളുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവതിയെ വാടക വീടിന്റെ ഉടമസ്ഥന്‍ ഒഴിവാക്കിയതിനു കാരണം ടെസ്സിയാണെന്ന് ആരോപിച്ചും പീഡിപ്പിച്ചതായും, യുവതിയുമായി ചേര്‍ന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി പ്രതി ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.