
പത്തനംതിട്ട: വധശ്രമം ഉൾപ്പെടെ 25 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. ഇരട്ട സഹോദരൻ മായാസെനൊപ്പം നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചെന്നിർക്കര പ്രക്കാനം ആത്രപ്പാട് കുന്നുംപുറത്ത് വീട്ടിൽ ശേഷാസെനെ (34) യാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇലവുംതിട്ട പോലീസ് കരുതൽ തടങ്കലിൽ തിരുവനന്തപുരം സെൻട്രൽ അടച്ചത്. മായസെനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതോയായി നിയമനടപടികൾ നേരിട്ടുവരികയാണ്.
കാപ്പ നിയമം വകുപ്പ് 2 പി (ii) പ്രകാരം അറിയപ്പെടുന്ന റൗഡിയാണ് ശേഷാസെൻ. ഇയാൾക്കെതിരെ ഒരു വർഷത്തെ കരുതൽ തടങ്കൽ ഉത്തരവിനായി ഇലവുവുംതിട്ട എസ് എച്ച് ഓയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിൽ 24 ന് ജില്ലാ പോലീസ് മേധാവി ശുപാർശ ജില്ലാ കളക്ടർക്ക് അയച്ചിരുന്നു. മേയ് 21 ന് ഇതുസംബന്ധിച്ച അധികറിപ്പോർട്ട് കൂടി സമർപ്പിച്ചു. തുടർന്ന്, 26 ന് കളക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
2010 മുതൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 25 ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാപ്പ നിയമം വകുപ്പ് 3(i) അനുസരിച്ച് ഇയാൾക്കെതിരെ 2023 ൽ കരുതൽ തടങ്കൽ ഉത്തരവുണ്ടായിരുന്നു. 2023 ജനുവരി 6 ന് തടങ്കലിൽ അടയ്ക്കപ്പെട്ട ഇയാളെ, ചില സാങ്കേതിക കാരണങ്ങളാൽ ഉത്തരവ് റദ്ദാക്കപ്പെട്ടതിനാൽ മോചിപ്പിച്ചു. പിന്നീട്, അറിയപ്പെടുന്ന ഗൂണ്ടയായി പരിഗണിച്ച് കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവിനായി ജില്ലാ പോലീസ് മേധാവി നൽകിയ ശുപാർശ പ്രകാരം ആ വർഷം മേയ് 26 ന് കളക്ടർ അനുകൂല ഉത്തരവിട്ടു. തുടർന്ന് മേയ് 31 ന് ആറു മാസത്തേക്ക് ജയിലിൽ അടച്ചു. ഡിസംബർ ഒന്നിന് ജാമ്യത്തിലിറങ്ങിയ ഇയാൾ, കുറ്റകൃത്യങ്ങൾ തുടർന്നു. ഈ സാഹചര്യത്തിൽ 2024 ഒക്ടോബർ 5 ന് പുതിയ ശുപാർശ കളക്ടർക്ക് അയച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ അനുകൂല ഉത്തരവുണ്ടായില്ല.
പിന്നീട് ഈവർഷം ഏപ്രിൽ 24 ന് അയച്ച ശുപാർശ പരിഗണിച്ച് തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അടിപിടി, വധശ്രമം, വീട് കയറിയുള്ള ആക്രമണം, വാഹനം നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം, സ്ത്രീകൾക്കെതിരായ ആക്രമണം, കഞ്ചാവ് കച്ചവടം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് എടുത്ത ഒമ്പത് കേസുകളാണ് ഇത്തവണ ശുപാർശയിൽ ഉൾപ്പെടുത്തിയത്. ഇവയിൽ എട്ടു കേസുകളും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ വിചാരണയിലാണ്, ഒരെണ്ണം അന്വേഷണാവസ്ഥയിലും. ആറന്മുള ഇലവുംതിട്ട പന്തളം എന്നീ സ്റ്റേഷനുകളിലേതാണ് ഈ കേസുകൾ. കൂടാതെ, പത്തനംതിട്ട ചിറ്റാർ എന്നീ പോലീസ് സ്റ്റേഷനുകളിലുമായി ആകെ 25 ഓളം ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഇരട്ട സഹോദരനോടൊപ്പവും അല്ലാതെയും ഉൾപ്പെട്ട ശേഷാസെൻ, പലതവണ അടൂർ എസ് ഡി എം കോടതിയിൽ നല്ലനടപ്പ് നടപടികൾക്ക് വിധേയനായിട്ടുണ്ട്.
2019 ൽ കോടതിയിൽ ബോണ്ട് വയ്ക്കാൻ കൂട്ടാക്കിയില്ല, തുടർന്ന് 2021 ൽ പോലീസ് നടപടിയെതുടർന്ന് എസ് ഡി എം കോടതി വിചാരണ നടത്തി ഒരു വർഷത്തേക്ക് ബോണ്ട് ഉത്തരവായെങ്കിലും, വ്യവസ്ഥ ലംഘിച്ച് കേസിൽ പെട്ടു.എസ് എച്ച് ഓയുടെ അപേക്ഷ പ്രകാരം കോടതി ഒരുവർഷത്തേക്ക് ബോണ്ട് പുതുക്കി ഉത്തരവായി. എന്നാൽ പിന്നീട് കേസിൽ ഇയാൾ പ്രതിയായി. വീട്ടിൽ നിന്നും 2.342 കിലോ കഞ്ചാവ്, പത്തനംതിട്ട എക്സൈസ് പിടികൂടിയതാണ് ഈ കേസ്. ഇത് സംബന്ധിച്ച് ഇലവുംതിട്ട പോലീസ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് 2023 ൽ കരുതൽ തടങ്കലിലായത്. ഏറ്റവും ഒടുവിലെ കേസിൽ ഇലവുംതിട്ട പോലീസ് പിടികൂടിയതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരുവനന്തപുരം ജില്ലാ ജയിലിൽ പാർപ്പിച്ചുവരുന്ന ശേഷാസെനെ അവിടെ എത്തി പോലീസ് ഇന്ന് ഉത്തരവ് നടപ്പാക്കി.തുടർന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി.