ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ ജോയിന്റ് കൗണ്‍സിലിന്റെ കടന്നു കയറ്റം: എന്‍ജിഓ യൂണിയനും പടിക്ക് പുറത്ത്‌

0 second read
Comments Off on ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ ജോയിന്റ് കൗണ്‍സിലിന്റെ കടന്നു കയറ്റം: എന്‍ജിഓ യൂണിയനും പടിക്ക് പുറത്ത്‌
0

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അസംബ്ലി ലെവല്‍ ട്രെയിനര്‍മാരായി പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും നിയമിച്ചത് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികളെ. സിപിഎമ്മിന്റെ സര്‍വീസ് സംഘടന എന്‍ജിഓ യൂണിയനില്‍ നിന്നുള്ളത് ഒരാള്‍ മാത്രം. എന്‍ജിഓ സംഘ്, എന്‍ജിഓ അസോസിയേഷന്‍ തുടങ്ങിയ ബിജെപി, കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ നിന്ന് ആരുമില്ല. ജില്ലാ കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തില്‍ നിന്ന് പിഎസ് സി നിയമന ഉത്തരവ് ചോര്‍ത്തിയതിന് അന്വേഷണം നേരിടുന്ന ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയും പട്ടികയിലുണ്ട്. മുന്‍കാലങ്ങളില്‍ സംഘടനാ ഭാരവാഹികള്‍ക്ക് ഇലക്ഷന്‍ നടപടി ക്രമങ്ങളില്‍ ചുമതല നല്‍കുന്ന പതിവല്ലായിരുന്നു. ഏറെക്കുറെ സ്വതന്ത്രമായിട്ടായിരിക്കും ചുമതല വീതിച്ച് നല്‍കുന്നത്. എന്നാല്‍, ഇക്കുറി റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ ആയതിനാല്‍ അവരുടെ സര്‍വീസ് സംഘടനയില്‍പ്പെട്ടയാളുകളെ കുത്തി നിറച്ചുള്ള പട്ടികകളാണുള്ളത്.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് അസംബ്ലി മണ്ഡലങ്ങളാണുള്ളത്. റാന്നി, കോന്നി, തിരുവല്ല, അടൂര്‍, ആറന്മുള എന്നിങ്ങനെ അഞ്ചെണ്ണം ജില്ലയില്‍ മാത്രമായിട്ടുണ്ട്. ഇവിടേക്ക് 15 അസംബ്ലി ലെവല്‍ ട്രെയിനര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ ലിസ്റ്റിലാണ് ഇലക്ഷന്‍ കമ്മിഷന്റെ നിയമനം ഉണ്ടായിരിക്കുന്നത്. ഇതില്‍ 14 പേരും  ജോയിന്റ കൗണ്‍സിലില്‍ നിന്നുളളവരാണ്.  ഒരാള്‍ എന്‍ജിഓ യൂണിയന്‍ പ്രതിനിധിയാണ്. സര്‍വീസ് സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നവരും സജീവ പ്രവര്‍ത്തകരും ഒരു കാരണവശാലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ വരാന്‍ പാടില്ലെന്നാണ് ചട്ടം. ഇതു ജില്ലയില്‍ ഉടനീളം ലംഘിക്കപ്പെട്ടിരിക്കുന്നു. ചട്ടം മറി കടന്ന് തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് വന്നിരിക്കുന്ന ജോയിന്റ് കൗണ്‍സില്‍ നേതാക്കളും അവര്‍ ട്രെയിനര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മണ്ഡലങ്ങളും.
സംസ്ഥാന കമ്മിറ്റി അംഗം സോയമോള്‍(അടൂര്‍),  ജില്ലാ കമ്മിറ്റി അംഗം എം.സിന്ധു (തിരുവല്ല), സംസ്ഥാന കമ്മറ്റിയംഗം മഞ്ജു ഏബ്രഹാം(റാന്നി), മേഖല സെക്രട്ടറി സി.ടി. മനോജ്കുമാര്‍ (ആറന്മുള), ജില്ലാ കമ്മറ്റി അംഗം പി.ബി. സുരേഷ് കുമാര്‍ (ആറന്മുള), ജില്ലാ സെക്രട്ടറി ജി. അഖില്‍ (അടൂര്‍). ലിസ്റ്റില്‍ റാന്നിയില്‍ വച്ചിട്ടുള്ള അജിത്ത് ശ്രീനിവാസ് മാത്രം എന്‍.ജി.ഓ യൂണിയന്‍ നേതാവാണ്. മറ്റുള്ളവരെല്ലാം ജോയിന്റ് കൗണ്‍സിലിന്റെ വിവിധ ചുമതലക്കാരും ഭാരവാഹികളുമാണ്.
ജില്ലാ സെക്രട്ടറി ജി. അഖില്‍ നിലവില്‍ അടൂര്‍ താലൂക്ക് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ പത്തനംതിട്ട കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തില്‍ നിന്ന് പി.എസ്.സി നിയമന ഉത്തരവ് ചോര്‍ത്തി നല്‍കിയതിന് വകുപ്പു തല അന്വേഷണം നേരിടുന്നയാളാണ്. തിരുവല്ല സബ്കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ അഖില്‍ അടക്കമുള്ളവരുടെ വീഴ്ച കണ്ടെത്തിയെങ്കിലും ജില്ലാ കലക്ടര്‍ ആയിരുന്ന ഡോ. ദിവ്യ എസ്. അയ്യര്‍ നടപടിക്ക് ശിപാര്‍ശ ചെയ്ത് അയച്ച ഫയല്‍ റവന്യൂ മന്ത്രിയുടെ ഓഫീസില്‍ പൂഴ്ത്തി വച്ചിരിക്കുകയാണ്. വകുപ്പു തല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അഖിലിനെ അടൂര്‍ താലൂക്ക് ഓഫീസിലേക്ക്  സ്ഥലം  മാറ്റിയത്. നിയമന ഉത്തരവ് ചോര്‍ത്തിയ സംഭവത്തില്‍ നാലു പേരാണ് കുറ്റക്കാര്‍. ഇവരില്‍ പ്രധാനി അഖിലാണ്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…