
പത്തനംതിട്ട: ഒരു മഴയ്ക്കിടെ മൂന്നു സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായ ദിവസം. മഴ കനത്ത് തോടുകളില്‍ വെള്ളം നിറഞ്ഞ സമയത്ത് കുളിക്കുന്നതിനും തുണിയലക്കുന്നിനും വേണ്ടി പോയ നാരങ്ങാനം മഞ്ഞപ്ര സ്വദേശിനി സുധര്‍മയെ (71) കാണാതായിട്ട് 16 ദിവസം.
ഇവര്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെളളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് പോയിരിക്കാമെന്ന് കരുതിയിരിക്കുകയാണ് പോലീസ്. പക്ഷേ, മൃതദേഹം കണ്ടെടുക്കാത്ത സാഹചര്യത്തില്‍ മരിച്ചെന്ന് തീര്‍ത്ത് പറയാനും വയ്യ. ലഭ്യമായ സകല സംവിധാനങ്ങളും ഉപയോഗിച്ച് പോലീസും തെരയുകയാണ്. നവംബര്‍ 22 ന് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നും കുളിക്കാന്‍ പോയതാണ് സുധര്‍മ. ഇവര്‍ മഞ്ഞപ്ര തോട്ടിലേക്ക് പോയ സമയം പെട്ടെന്ന് വെള്ളപ്പാച്ചില്‍ ഉണ്ടായിരുന്നു. ഇതില്‍ ഇവര്‍ ഒഴുകി പമ്പാ നദിയിലേക്ക് പോയി എന്നായിരുന്നു നിഗമനം. ഇതേ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും പമ്പയിലും സമീപ പ്രദേശങ്ങളിലും എല്ലാം ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.
ഇതോടെ ആദ്യ ഘട്ട അന്വേഷണം അവസാനിപ്പിച്ചിരുന്നു. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് കണ്ടെത്താനായി പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വലിയകുളം, ചണ്ണമാങ്കല്‍, ചെറുകോല്‍ ഭാഗത്ത് കൂടി പോകുന്ന തോട്ടിന്റെ കരകളിലും വെള്ളത്തില്‍ വീണതായി പറയപ്പെടുന്ന പരിസരസ്ഥലങ്ങളിലും മണ്ണിനടിയില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടുപിടിക്കുന്ന കൊച്ചിന്‍ സിറ്റി പോലിസ് കെ 9 സ്‌ക്വാഡിന്റെ കടാവര്‍ ഡോഗ് ടീമിന്റെ സഹായത്തോടെ തെരച്ചല്‍ നടത്തി. തോട്ടിന്‍ കരയിലും സമീപത്തുമെല്ലാം നായ ഓടിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആറന്മുള ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.