അടൂര്‍ പൊലീസിന് വീഴ്ച: കാപ്പ കേസിലെ പ്രതി വിദേശത്തിരുന്നു കൊണ്ട് പാസ്‌പോര്‍ട്ട് പുതുക്കി: അന്വേഷണം ആരംഭിച്ചു

2 second read
Comments Off on അടൂര്‍ പൊലീസിന് വീഴ്ച: കാപ്പ കേസിലെ പ്രതി വിദേശത്തിരുന്നു കൊണ്ട് പാസ്‌പോര്‍ട്ട് പുതുക്കി: അന്വേഷണം ആരംഭിച്ചു
0

അടൂര്‍: കാപ്പ കേസിലെ പ്രതി വിദേശത്തേക്ക് കടക്കുകയും അവിടെ ഇരുന്നു കൊണ്ട് നാട്ടില്‍ പാസ്‌പോര്‍ട്ട് പുതുക്കുകയും ചെയ്തു. തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന വന്‍വീഴ്ച സംബന്ധിച്ച് പൊലീസ് വകുപ്പു തല അന്വേഷണം തുടങ്ങി. പറക്കോട് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കണ്ണപ്പന്‍ എന്ന് വിളിക്കുന്ന നിര്‍മല്‍ ജനാര്‍ദനന്റെ പാസ്‌പോര്‍ട്ടാണ് അടൂര്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കിയത്. പുതുതായി ചുമതലയേറ്റ ഇന്‍സ്‌പെക്ടര്‍ ഗുണ്ടകളുടെ കണക്കെടുപ്പ് നടത്തിയപ്പോള്‍ മാത്രമാണ് കാപ്പ ചുമത്തപ്പെട്ടയാള്‍ വിദേശത്താണെന്ന് അറിഞ്ഞത്.

വിദേശത്തേക്ക് കടന്ന ഇയാള്‍ അവിടെ നിന്ന് പുതുക്കാന്‍ അപേക്ഷ നല്‍കി. ഇവിടെ വെരിഫിക്കേഷന് പോയ പൊലീസുകാരന്‍ ഇയാള്‍ കാപ്പ കേസ് പ്രതിയാണെന്ന് അറിയാതെ പുതുക്കി നല്‍കുന്നതിന് റിപ്പോര്‍ട്ട് കൊടുക്കുകയുമായിരുന്നു. പാസ്‌പോര്‍ട്ട് സംബന്ധിച്ച അന്വേഷണത്തിന് പോയ പോലീസുകാരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. പന്തളത്ത് നിന്ന് സ്ഥലം മാറി എത്തിയ ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍ ചുമതലയേറ്റതിന് പിന്നാലെ സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട റൗഡികളെ വിളിച്ച് വിവരം ശേഖരിച്ചിരുന്നു.

അപ്പോഴാണ് നിര്‍മല്‍ സ്ഥലത്തില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് വിവരം ലഭിച്ചു. കാപ്പ ചുമത്തിയ ആള്‍ക്ക് പാസ്‌പോര്‍ട്ട് എങ്ങനെ പുതുക്കി ലഭിച്ചവെന്നത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം തുടങ്ങി. പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് കത്തയച്ചു. വിദേശത്ത് പോയ ശേഷം ഇയാള്‍ അവിടെ നിന്ന് സുഹൃത്തുക്കളെ വിളിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. 2013 ല്‍ ഇയാള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ മൂന്നു കേസുകളില്‍ പ്രതിയായിരുന്നു. അന്നും യാതൊരു തടസവുമില്ലാതെയാണ് ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിച്ചത്.

അതിന് ശേഷം നിര്‍മല്‍ വിദേശത്തേക്ക് പോയി കുറെക്കാലം അവിടെ ജോലി നോക്കി. മടങ്ങി നാട്ടില്‍ വന്നു കഴിഞ്ഞ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി. അങ്ങനെയാണ് കാപ്പ ചുമത്തിയത്. കാപ്പ നിലനില്‍ക്കേ വീണ്ടും വിദേശത്തേക്ക് കടന്നു. അവിടെ നിന്നാണ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കിയത്. അന്വേഷണത്തിന് പോയ പോലീസുകാരന്‍ പുതുക്കി വിടുകയായിരുന്നുവെന്നാണ് സൂചന. ഇയാള്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകും. പാസ്‌പോര്‍ട്ട് ഓഫീസിലെ വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞ് പോലീസിന്റെ കൂടി അന്വേഷണ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ജില്ലാ പോലീസ് മേധാവി തുടര്‍ നടപടി സ്വീകരിക്കും.

 

 

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…