നെല്ലിമുകള്‍ ജയനെതിരേ കാപ്പ ചുമത്തി: സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

0 second read
Comments Off on നെല്ലിമുകള്‍ ജയനെതിരേ കാപ്പ ചുമത്തി: സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
0

അടൂര്‍: അബ്കാരി കേസില്‍ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകള്‍ മുകളുവിള വടക്കേതില്‍ നെല്ലിമുകള്‍ ജയന്‍ എന്നറിയപ്പെടുന്ന ജയകുമാറി(47)നെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

അടൂര്‍, ഏനാത്ത് പത്തനംതിട്ട, ഹരിപ്പാട് പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, നിരോധിത പുകയില മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യല്‍ തുടങ്ങി ഇരുപത്തിയഞ്ചോളം കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. നിലവില്‍ അടൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി ആക്ട് പ്രകാരമുള്ള കേസിലാണ് കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നത്. മേയ് മാസം എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി ആക്ട് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു, തുടര്‍ന്ന് അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഇയാള്‍ക്കെതിരെ കാപ്പാ നടപടികള്‍ സ്വീകരിക്കുവാനുള്ള ശിപാര്‍ശ ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ചു.

ജൂണ്‍ 20 എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ ജാമ്യത്തിനായി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരിക്കുന്ന അവസരത്തിലാണ് ജില്ലാ കലക്ടറുടെ കാപ്പാ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഉത്തരവ് ഉണ്ടാകുന്നത്.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശ പ്രകാരം, ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍.എസ് സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്.ആര്‍. കുറുപ്പ്, എസ്. ശ്രീജിത്ത്, അനസ് അലി, ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണസംഘം കോടതിയില്‍ നിന്നും അനുമതി വാങ്ങി കൊട്ടാരക്കര സബ്ജയില്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്തു നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി തിരുവനന്തപുരം റേഞ്ച് ഡിഐജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഈ ഉത്തരവ് മറികടന്ന് ജില്ലയില്‍ പ്രവേശിച്ച് പത്രപ്രവര്‍ത്തകനെയും മാതാവിനെയും ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് ഇയാള്‍ക്ക് എതിരേ കാപ്പാ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…