കോന്നി കേന്ദ്രീയവിദ്യാലയ മന്ദിരം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു: ഉദ്ഘാടന വേദിയില്‍ എംപിയും എംഎല്‍എയുമായി തര്‍ക്കം

0 second read
Comments Off on കോന്നി കേന്ദ്രീയവിദ്യാലയ മന്ദിരം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു: ഉദ്ഘാടന വേദിയില്‍ എംപിയും എംഎല്‍എയുമായി തര്‍ക്കം
0

കോന്നി: കേന്ദ്രീയവിദ്യാലയത്തിനായി 29 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ പുതുമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 10 വര്‍ഷത്തിനിടെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആരംഭിച്ചതെന്ന് മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയമാണിത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കൊപ്പം രാജ്യത്ത് 25 കേന്ദ്രീയ വിദ്യാലയങ്ങളുടെ ഉദ്ഘാടനമാണ് ജമ്മു കാശ്മീരില്‍ നിന്ന് പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്.

പുതു തലമുറയ്ക്കായി മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 10 വര്‍ഷത്തിനിടെ കേന്ദ്രീയ വിദ്യാലയം, സൈനിക സ്‌കൂള്‍, നവോദയ, ഐ.ഐ.ടി, ഐ.ഐ.എം ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. കാശ്മീരില്‍ ഓരോ ഗ്രാമത്തിലും വികസനം സാധ്യമായെന്നും വിദ്യാഭ്യാസത്തിലാകട്ടെ മറ്റുള്ള വികസന പ്രവര്‍ത്തനങ്ങളിലാകട്ടെ സമൂഹത്തിന്റെ നാനാതുറകളിലും വികസിത നാടാകുക എന്ന ലക്ഷ്യത്തോടെ ജമ്മുകാശ്മീര്‍ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അധ്യക്ഷത വഹിച്ചു.

കോന്നിയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം അന്റോ ആന്റണി എം.പി നിര്‍വഹിച്ചു. എട്ട് ഏക്കറില്‍ 29 കോടി രൂപ മുടക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിദ്യാലയ മന്ദിരം നിര്‍മ്മിച്ചത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ രണ്ട് ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 45000 ചതുരശ്ര മീറ്ററില്‍ ആയാണ് 24 ക്ലാസ് മുറികളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത് ഉന്നത നിലവാരത്തിലുള്ള മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ ഹാള്‍, ഓഡിറ്റോറിയം, ബാസ്‌കറ്റ്‌ബോള്‍, ഫുട് ബോള്‍ കോര്‍ട്ടുകള്‍ എന്നിവയും ജീവനക്കാര്‍ക്കായി 17 ക്വാര്‍ട്ടേഴ്‌സുകളും ഒരുക്കിയിട്ടുണ്ട്. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ഷിബു, കെ.വി.എസ് ഡെപ്യൂട്ടി കമ്മിഷണര്‍(എറണാകുളം സോണല്‍) എന്‍. സന്തോഷ് കുമാര്‍, പ്രിന്‍സിപ്പല്‍ മാത്യു എബ്രഹാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങില്‍ നടന്നു.

വാക്കുതര്‍ക്കം കൃഷിവകുപ്പിനെ ചൊല്ലി

കോന്നി: കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടന വേദിയില്‍ ആന്റോ ആന്റണി എം.പിയും കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുമായി വാക്കുതര്‍ക്കം.

കേന്ദ്രീയ വിദ്യാലയത്തിന് വഴി ലഭിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ ആന്റോ ആന്റണി എംപി പരാമര്‍ശിച്ചു. വഴി വെട്ടുന്നതിന് കൃഷി വകുപ്പിന്റെ ഭൂമി വിട്ടു കിട്ടാത്തതിനെപ്പറ്റി പറഞ്ഞതാണ് എം.എല്‍.എയെ ചെടിപ്പിച്ചത്. കേന്ദ്രീയ വിദ്യാലയം യാഥാര്‍ത്ഥ്യമാകാന്‍ മുന്‍ എം.എല്‍.എ അടുര്‍ പ്രകാശ് വഹിച്ച പങ്കിനെപ്പറ്റിയും എം.പി പ്രസംഗിച്ചു. ഇതും ജനീഷ് കുമാറിനെ അസംതൃപ്തനാക്കി. കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കിയതെന്ന് എം.എല്‍.എ പ്രസംഗിച്ചു.

ഭൂമി വിട്ടുനല്‍കുന്നതടക്കമുള്ള വിഷയങ്ങളില്‍ മനഃപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നത് ഖേദകരമാണ്. സ്ഥലം വിട്ടു നല്‍കുന്നതിന് കൃഷിമന്ത്രിയുടെ ഓഫീസ് തടസം നിന്നതായാണ് ആരോപണം. എന്നാല്‍ ഇത് സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ കൃഷിമന്ത്രിയുടെ ഓഫീസുമായോ സംസ്ഥാന സര്‍ക്കാരുമായോ യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും എം എല്‍ എ പറഞ്ഞു. കേന്ദ്രീയ വിദ്യാലയം ഉദ്ഘാടനം ബി.ജെ.പിയുടെ രാഷ്ര്ടീയ ചടങ്ങായി മാറ്റിയത് ഉചിതമായില്ലെന്നും അക്കാര്യത്തില്‍ വിയോജിപ്പുണ്ടെന്നും പറഞ്ഞാണ് എം.എല്‍.എ പ്രസംഗം അവസാനിപ്പിച്ചത്. എം.പി ഇത്രയൊക്കെ പുകഴ്ത്തി പറഞ്ഞെങ്കിലും കോന്നിയിലെ മുന്‍ എം.എല്‍.എയായ അടൂര്‍ പ്രകാശിനെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

മുടങ്ങാതെ 26-ാം വര്‍ഷവും സ്‌കൂള്‍ കുട്ടികള്‍ക്ക് എ. സുരേഷ്‌കുമാറിന്റെ പഠനോപകരണ വിതരണം

പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്…