
കോന്നി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ അവസ്ഥ പരിതാപകരം.
ഇവിടെയുള്ള ജീവനക്കാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ പോലും എന്തെങ്കിലും അസുഖം വന്നാല്‍ വേറെ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടാണ്. മെഡിക്കല്‍ കോളജ് കാമ്പസില്‍ വീണ് കൈയൊടിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥിനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. ഇവിടുത്തെ ഇല്ലായ്മകള്‍ പുറത്തു പറയരുതെന്നാണ് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. പറഞ്ഞാല്‍ വിവരമറിയുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. ഇവിടെ ജോലി ചെയ്യുന്നവര്‍ അസംതൃപ്തരാണ്. ഇക്കാര്യം ഇവര്‍ നേരില്‍ കണ്ടാല്‍ പറയും. അതും ഭയപ്പാടോടെ.
പുറമേ കൊട്ടിഘോഷിക്കുന്നതു പോലെയല്ല മെഡിക്കല്‍ കോളജിന്റെ അവസ്ഥ എന്നതാണ് യാഥാര്‍ഥ്യം. വളരെ ദയനീയമാണ് കാര്യങ്ങള്‍. ഞായറാഴ്ച രാത്രി മെഡിക്കല്‍ കോളജ് കാമ്പസില്‍ വീണ് കൈയൊടിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകേണ്ടി വന്നു. കുട്ടികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് പോകുമ്പോള്‍ മാര്‍ബിളില്‍ തട്ടി വീണാണ് കൈയൊടിഞ്ഞത്. അവസ്ഥ ഗുരുതരമായതു കൊണ്ടാണ് കോട്ടയത്തേക്ക് കൊണ്ടു പോകേണ്ടി വന്നതെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മെഡിക്കല്‍ കോളജിന്റെ പേര് ഉപയോഗിക്കുകയാണെന്നും ഇവിടെ ഒരു ക്ലിനിക്കിന്റെ സൗകര്യം പോലുമില്ലെന്നും നേരത്തേ യുഡിഎഫ് ആരോപിച്ചിരുന്നു. അത് സത്യമാണെന്ന് തെളിയിക്കുന്ന വിധമാണ് ഇവിടെ നടക്കുന്ന കാര്യങ്ങള്‍.
കോന്നി കിഴവള്ളൂരില്‍ രണ്ടാഴ്ച മുന്‍പ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കുമാണ് കൊണ്ടു പോയത്. തൊട്ടടുത്തുള്ള കോന്നി മെഡിക്കല്‍ കോളജ് എന്താണ് കാഴ്ച വസ്തുവാണോ എന്ന് ചോദ്യം അന്ന് ഉയര്‍ന്നിരുന്നു. ഓ.പി പോലും നേരായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അറിവ്. 80 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ ഉച്ചയ്ക്ക് 12 മണിയാകുന്നതോടെ ചികില്‍സാ നടപടികള്‍ പൂര്‍ത്തിയാകും. പിന്നെ ഇവിടേക്ക് ആരും ചെല്ലേണ്ടതില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സുസജ്ജമായ ലാബ്, ഓപ്പറേഷന്‍ തീയറ്റര്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഉണ്ടെന്നാണ് സ്ഥലം എം.എല്‍.എ കെ.യു. ജനീഷ്‌കുമാര്‍ പറയുന്നത്. എംഎല്‍എയുടേത വെറും തള്ളു മാത്രമാണെന്ന് യുഡിഎഫും ആരോപിച്ചിരുന്നു.
മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പകരം ഇവിടെ നിന്നുള്ള ഇല്ലായ്മയുടെയും അപാകതയുടെയും വാര്‍ത്തകള്‍ പുറം ലോകമറിയാതിരിക്കാന്‍ എം.എല്‍.എയും അണികളും ആഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണത്രേ ഇവിടുത്തെ കാര്യങ്ങള്‍ പുറംലോകം അറിയുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിട്ടിയുള്ളത്. എന്നിട്ടും കഴിഞ്ഞ ദിവസം ഇവിടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്തുവെന്ന വാര്‍ത്ത പുറത്തു വരുന്നു. ശുദ്ധജലം ഇല്ലെന്നും ആവശ്യത്തിന് ശുചിമുറികള്‍ ഇല്ലെന്നും പറഞ്ഞായിരുന്നു സമരം. വാട്ടര്‍ പ്യൂരിഫയര്‍ സംവിധാനം കേടായിട്ട് ദിവസങ്ങളായി. മുന്‍പ് നന്നാക്കിയ കമ്പനിക്ക് പണം കൊടുക്കാതിരുന്നതിനാല്‍ അവര്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല. ഇതു കാരണം ശുചിമുറികള്‍ അടച്ചിട്ടിരിക്കുന്നു. അപരിചിതര്‍ രാത്രികാലങ്ങളില്‍ കാമ്പസില്‍ കറങ്ങുന്നുവെന്ന ആക്ഷേപവും ശക്തമാണ്.