1971 ലെ ഇന്‍ഡോ-പാക് യുദ്ധത്തില്‍ വീരമൃത്യു മരിച്ച ഭാര്‍ഗവന്‍ രാഘവന്‍പിള്ളയെ മറന്ന് കുളനട പഞ്ചായത്ത്: പ്രതിഷേധവുമായി ബന്ധുക്കള്‍

1 second read
Comments Off on 1971 ലെ ഇന്‍ഡോ-പാക് യുദ്ധത്തില്‍ വീരമൃത്യു മരിച്ച ഭാര്‍ഗവന്‍ രാഘവന്‍പിള്ളയെ മറന്ന് കുളനട പഞ്ചായത്ത്: പ്രതിഷേധവുമായി ബന്ധുക്കള്‍
0

കുളനട: വീരമൃത്യ വരിച്ച അമര്‍ ജവാന്‍ ഭാര്‍ഗവന്‍ രാഘവന്‍പിള്ളയുടെ പേര് പഞ്ചായത്തിന്റെ സ്മാരക ഫലകത്തില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് ബന്ധുക്കള്‍. രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കു വേണ്ടി രക്തസാക്ഷിയായവരെ അണികളുണ്ട്. എന്നാല്‍ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ പട്ടാളക്കാരനെ ഓര്‍ക്കാന്‍ യുദ്ധത്തിന്റെ ആവേശം കെട്ടടങ്ങിക്കഴിഞ്ഞാല്‍ അധികമാരും ഉണ്ടാവില്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് ഇവര്‍ പറയുന്നു.

1971 ലെ ഇന്തോ-പാക് യുദ്ധത്തിലാണ് പനങ്ങാട് മുണ്ടുവേലില്‍ കിഴക്കേതില്‍ വീട്ടില്‍ രാഘവന്‍ പിള്ള വീരമൃത്യു വരിച്ചത്. 1971 ലെ ഇന്‍ഡോ-പാക് യുദ്ധം അവസാനിക്കുന്ന ആഴ്ചയില്‍ ഡിസംബര്‍ 19 നാണ് ഭാര്‍ഗവന്‍ രാഘവന്‍ പിള്ള കിഴക്കന്‍ പാക്കിസ്ഥാനില്‍ വച്ച് (ഇപ്പോഴത്തെ ബംഗ്ലാദേശ്) യുദ്ധത്തില്‍ വീരചരമമടയുന്നത്. അന്ന് 28 വയസ് മാത്രമായിരുന്നു പ്രായം. പാക് സൈന്യം കുഴിച്ചിട്ടിരുന്ന ലാന്‍ഡ് മൈന്‍ പൊട്ടി ശരീരം ഛിന്നഭിന്നമായിപ്പോയതിനാല്‍ ഭൗതിക ദേഹം പോലും ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ അവശേഷിച്ചില്ല. ആശ്രിതയെന്ന നിലയില്‍ ജവാന്റെ ഏക സഹോദരിയായ എം. രമണിയമ്മയ്ക്ക്
രജിസ്‌ട്രേഷന്‍ വകുപ്പില്‍ സര്‍ക്കാര്‍ ജോലി നല്‍കി.

ഇദ്ദേഹത്തിനായി ഒരു സ്മാരക മന്ദിരം നിര്‍മിക്കാനോ ഓര്‍മ നിലര്‍ത്താന്‍ ഒരു റോഡിന് പേരു നല്‍കാനോ ശിലാഫലകം സ്ഥാപിക്കുന്നതിനോ അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ജന്മനാടായ കുളനട പഞ്ചായത്ത് പോലും തയാറായില്ല. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം എല്ലാ പഞ്ചായത്തിലും അമര്‍ ജവാന്മാരുടെ പേരില്‍ സ്മാരകം ഒരുക്കണമെന്ന് നിര്‍ദ്ദേശം ഉള്ളതിനാല്‍ കുളനട പഞ്ചായത്ത് ഒരു സ്മാരകശില ഈയിടെ നിര്‍മ്മിച്ചു. അതില്‍ അദ്ദേഹത്തിനു ശേഷം വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ ആലേഖനം ചെയ്തു. എന്നാല്‍ ഭാര്‍ഗവന്‍ രാഘവന്‍ പിള്ളയുടെ പേര് ഒഴിവാക്കപ്പെട്ടു. കുളനട പഞ്ചായത്തില്‍ നിന്ന് ആദ്യമായി വീരചരമം പ്രാപിച്ച ഭാര്‍ഗവന്‍ രാഘവന്‍ പിള്ളയുടെ പേര് വിട്ടുപോയത് അക്ഷന്തവ്യമായ അവഗണനയായി കണക്കാക്കുകയാണെന്ന് സഹോദരി പുത്രനായ സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജി പറഞ്ഞു. പരാതിയും ദു:ഖവും അധികൃതരെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

ഡിസംബര്‍ 19 ന് അമര്‍ ജവാന്റെ വീരമൃത്യുവിന് 52 വര്‍ഷം തികയും. ഈ വേളയില്‍ ധീര ജവാന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ അനുയോജ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ജിതേഷ്ജിയുടെയും അമ്മ എം. രമണിയമ്മയുടെയും ( വീരമൃത്യു വരിച്ച ജവാന്റെ സഹോദരി ) മറ്റ് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആവശ്യം.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…