നോട്ട് റീച്ചബിളിന്റെ കാലം കഴിഞ്ഞു: ഗവിയില്‍ 3 ജി കവറേജ്: ഇനി ഗവി ഈസ് നൗ റീച്ചബിള്‍

0 second read
Comments Off on നോട്ട് റീച്ചബിളിന്റെ കാലം കഴിഞ്ഞു: ഗവിയില്‍ 3 ജി കവറേജ്: ഇനി ഗവി ഈസ് നൗ റീച്ചബിള്‍
0

പത്തനംതിട്ട: മൊബൈല്‍ ഫോണിന്റെ ശല്യമില്ലാതെ ഒരു ദിവസം കഴിയാന്‍ ഉള്ള ഏക ഇടമായിരുന്നു ഗവി. മലയോരത്തിന്റെ മനോഹാരിതയും കോടമഞ്ഞ് കവചവും തീര്‍ക്കുന്ന ഗവി. നോട്ട് റീച്ചബിള്‍ ആയിരുന്ന ഗവി ഇതാ റീച്ചബിള്‍ ആകുന്നു. ഇവിടെ ബിഎസ്എന്‍എല്‍ മൊബൈലിന് റേഞ്ച് വരുന്നു. ഒപ്പം 3 ജി ഇന്റര്‍നെറ്റും. ആറു മാസത്തിനകം 4 ജി ഇന്റര്‍നെറ്റും ലഭ്യമാകും. മുന്‍കൈ എടുത്തതാകട്ടെ ആന്റോ ആന്റണി എംപിയും.

ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ  മൊബൈല്‍ കവറേജും ഇന്റര്‍നെറ്റും യാഥാര്‍ത്ഥ്യമാകുന്നതായി എം.പി അറിയിച്ചു. മൊബൈല്‍ ടവറിന്റെ ഫൗണ്ടേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ടവര്‍ നിര്‍മ്മാണത്തിനുള്ള മെറ്റീരിയലുകള്‍  ഗവിയില്‍ എത്തിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ടവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗവിയില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുന്നതിന് വേണ്ടി ടെലിഫോണ്‍ അഡൈ്വസറി കമ്മിറ്റിയില്‍  നിരവധി തവണ  ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ കവറേജും  ഇന്റര്‍നെറ്റും  ലഭ്യമാക്കാന്‍ സാധിച്ചതെന്ന് എം.പി പറഞ്ഞു.

സാധാരണക്കാരായ ആളുകള്‍ മാത്രം താമസിക്കുന്ന ഗവിയില്‍ 150 ഓളം കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. രണ്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഒഴിച്ചാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറത്തു കടക്കുക എന്നത് വളരെ പ്രയാസകരമാണ്. ഇത്തരം ജീവിത രീതിയോട് ഇണങ്ങി ജീവിച്ച് ശീലിച്ച ഒരു കൂട്ടം ശ്രീലങ്കന്‍ വംശജരും ആദിവാസി ഗോത്രവിഭാഗത്തിലുള്ളവരും അടങ്ങുന്ന ചെറിയ ജനക്കൂട്ടത്തിന്റെ ചിരകാല സ്വപ്നമായിരുന്നു മൊബൈല്‍ കവറേജ്.

കോവിഡ് മഹാമാരി നാടിനെ നാലു ചുവരുകള്‍ക്കുള്ളില്‍ ഇരുത്തിയപ്പോഴും വിദ്യാഭ്യാസ സംവിധാനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആയി മാറിയപ്പോഴും ഗവിയിലെ  കുഞ്ഞുങ്ങള്‍ക്ക് അപ്രായോഗികമായിരുന്നു അത്. കുട്ടികള്‍ മൊബൈല്‍ കവറേജ് തേടി ഉള്‍വനത്തിലെ മലമുകളിലേക്ക് കയറി പോയി. ആ സമയത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വളരെ പരിമിതമായ സൗകര്യങ്ങളാണ് ഗവി െ്രെടബല്‍ സ്‌കൂളില്‍ ഉള്ളത്.

പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സ്‌കൂളില്‍  കമ്പ്യൂട്ടറുകളും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും പണം അനുവദിച്ചതായി എം.പി പറഞ്ഞു. വേണ്ട വിധത്തിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ കെഎസ്ഇബിയിലും, കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലും  ശബരിമല തീര്‍ത്ഥാടന സമയത്ത് കൊച്ചുപമ്പയില്‍ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരും മറ്റുള്ളവരും വളരെ പ്രയാസം അനുഭവിച്ചിരുന്നു.

ഗവിയിലെ ചെറിയ ജനസമൂഹത്തിലെ കുഞ്ഞുങ്ങള്‍ക്ക് ആധുനിക ലോകത്തേക്കുള്ള ആദ്യപടിവാതില്‍ എന്നവണ്ണം ഇന്റര്‍നെറ്റിന്റെയും ടെലി കമ്മ്യൂണിക്കേഷന്റെയും നൂതന സാധ്യതകള്‍ തുറന്നു കൊടുത്തുകൊണ്ട് ബിഎസ്എന്‍എല്‍ 2ജി, 3ജി സര്‍വീസുകള്‍ ഇപ്പോള്‍ ആരംഭിക്കും. ആറുമാസത്തിനുള്ളില്‍ 4ജി സര്‍വീസിലേക്ക് മാറുമെന്നും  ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പൊന്നമ്പലമേട് ഉള്‍പ്പെടെ മൊബൈല്‍ കവറേജും ഇന്റര്‍നെറ്റും ലഭ്യമാകുന്ന വിധത്തിലാണ്  ടവര്‍ നിര്‍മ്മിക്കുന്നതെന്നും  എം.പി പറഞ്ഞു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…