കഞ്ചാവ് വാങ്ങുന്നതിന് പണം വേണം: ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കല്‍ പതിവാക്കി: രണ്ടംഗ സംഘം പിടിയില്‍

0 second read
Comments Off on കഞ്ചാവ് വാങ്ങുന്നതിന് പണം വേണം: ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കല്‍ പതിവാക്കി: രണ്ടംഗ സംഘം പിടിയില്‍
0

കോന്നി: കഞ്ചാവ് വാങ്ങുന്നതിന് പണം കണ്ടെത്താന്‍ വേണ്ടി ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പറിയ്ക്കുന്ന രണ്ടംഗ സംഘത്തെ പോലീസ് വിദഗ്ദ്ധമായി വലയിലാക്കി. ഇപ്പോള്‍ കുമ്പഴ തുണ്ടമണ്‍കരയില്‍ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയില്‍ കിഴക്കതില്‍ വിമല്‍ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനില്‍ മൗണ്ട് സിയോണ്‍ സ്‌കൂളിന് സമീപം അരുവിക്കല്‍ ഹൗസില്‍ സൂരജ് എം നായര്‍(21) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 20 ന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവന്ന മാല കവര്‍ന്നെടുക്കാന്‍ ശ്രമിച്ച കേസില്‍ ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിലാണ് യുവാക്കള്‍ കുടുങ്ങിയത്.

11 ന് ഇവര്‍ കേരള എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചതുപ്രകാരം ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനിലെത്തി പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫെബ്രുവരി 21 ന് വൈകിട്ട് 4. 30 ന് ബൈക്കിലെത്തി കോന്നി മ്ലാന്തടത്ത് വെച്ച് സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചതും, 20 ന് ഉച്ചക്ക് 2.30 ന് കോന്നി ആഞ്ഞിലികുന്ന് വച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്ത് മറ്റൊരു സ്ത്രീയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചതും ഇവരാണെന്ന് വെളിപ്പെടുത്തി. ഇതുപ്രകാരം രണ്ട് കവര്‍ച്ചാ ശ്രമക്കേസുകള്‍ കൂടി പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തി.

ദേഹപരിശോധന നടത്തിയപ്പോള്‍ ഉണങ്ങിയതും പച്ചയുമായ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. വില്‍പ്പനക്കായി ഇവ സൂക്ഷിച്ചതിനു കേസെടുത്തു. യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നും ലഹരിവസ്തുക്കള്‍ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് മാല പറിക്കാന്‍ തുടങ്ങിയതെന്നും പോലീസിനോട് പറഞ്ഞു. എന്നാല്‍ മൂന്നുവട്ടവും ഇവരുടെ ശ്രമം പാളുകയായിരുന്നു. ഇരുവരും ഇത്തരം കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നത് ആദ്യമായാണെന്നും, എന്നാല്‍ രണ്ടാം പ്രതി സൂരജ് റാന്നി പോലീസ് സ്‌റ്റേഷനിലെ ഒരു കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.

സ്ത്രീകളുടെ മാല പറിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഒന്നാം പ്രതി വിമലിന്റെ മാതാപിതാക്കളുടെ പേരിലുള്ളതാണ്. ഇരുവര്‍ക്കുമെതിരെ ആദ്യകേസ് ഈവര്‍ഷം ഫെബ്രുവരി 20 നാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഇളകൊള്ളൂര്‍ പേരമ്പക്കാവ് വച്ചാണ് ഇളക്കള്ളൂര്‍ മണ്ണുംഭാഗം കോട്ടൂര്‍ വീട്ടില്‍ ശ്രീലേഖയുടെ മാല പറിക്കാന്‍ ശ്രമിച്ചത്. ഇളകൊള്ളൂര്‍ പള്ളിപ്പടി ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു വീട്ടമ്മ. മെറൂണ്‍ നിറത്തിലുള്ള ആക്ടീവ സ്‌കൂട്ടറിലാണ് യുവാക്കള്‍ യാത്ര ചെയ്തത്. സ്‌കൂട്ടര്‍ ഓടിച്ച വിമല്‍ കറുത്ത ഹെല്‍മറ്റ് ധരിച്ചിരുന്നു. പിന്നിലിരുന്ന സൂരജ് ഡിസൈനുള്ള ഹെല്‍മറ്റ് ആണ് ധരിച്ചിരുന്നത്. രണ്ടുലക്ഷം രൂപ വില വരുന്ന രണ്ടര പവന്‍ സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചത്. ശ്രീലേഖയുടെ അടുക്കലെത്തിയപ്പോള്‍ സൂരജ് അവരുടെ കഴുത്തില്‍ ശക്തമായി അടിച്ചു. തുടര്‍ന്ന് മാലവലിച്ചു പൊട്ടിച്ച് കടന്നു കളയാന്‍ ശ്രമിക്കവെ ഇയാളുടെ കയ്യില്‍ നിന്നും മാല യാദൃശ്ചികമായി താഴെ വീഴുകയായിരുന്നു. സ്ത്രീ ബഹളം വെച്ചതും ആ സമയം അതുവഴി ഒരു പെട്ടി ഓട്ടോ വന്നതും കാരണമായി യുവാക്കള്‍ മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു കടന്നു. കഴുത്തിലേറ്റ അടി കാരണം ശ്രീലേഖയ്ക്ക് കടുത്ത വേദന അനുഭവപ്പെടുകയും, പെട്ടെന്ന് ഉണ്ടായ ആക്രമണത്തില്‍ ഭയചകിതയാവുകയും ചെയ്തു. കൂടാതെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് മറച്ച കാരണത്താല്‍ അവര്‍ക്ക് വാഹനത്തെ തിരിച്ചറിയാനും സാധിച്ചിരുന്നില്ല.

സംഭവത്തില്‍ അന്നുതന്നെ കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു, പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെയും മറ്റും നൂറോളം സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂട്ടര്‍ ഏത് ഇനത്തില്‍ പെട്ടതാണെന്ന് മനസ്സിലായി. മെറൂണ്‍ നിറത്തിലുള്ള സ്‌കൂട്ടറുകളുടെ വിവരം കിട്ടാനായി കോഴഞ്ചേരി പത്തനംതിട്ട ആര്‍ടിഒ ഓഫീസുകള്‍ക്ക് അപേക്ഷ നല്‍കുകയും, അവ ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വാഹനങ്ങളുടെ ഉടമസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. സംശയകരമായി വന്ന ഫോണ്‍ നമ്പറുകള്‍ പരിശോധിക്കുകയും, വിശകലനം ചെയ്യുകയും ചെയ്തു. അങ്ങനെ സംഭവസമയം സ്ഥലത്ത് പ്രതികളുടെ സാന്നിധ്യം പോലീസ് സംഘം ഉറപ്പാക്കി.

ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ ഇടയാക്കിയത്. കണ്ണൂര്‍ ഇരിക്കൂര്‍ ഭാഗത്തും തുടര്‍ന്ന് ആന്ധ്രയിലും ന്യൂ ഡല്‍ഹിയിലും പ്രതികളുടെ ലൊക്കേഷന്‍ ലഭിച്ചു. പിന്നീടുള്ള ലൊക്കേഷനില്‍ നിന്നും ഇവര്‍ തെക്കന്‍ കേരളത്തിലേക്ക് കടന്നുവെന്ന് വെളിവായി. കേരള എക്‌സ്പ്രസ് ട്രെയിനില്‍ പ്രതികളുടെ തിരിച്ചുള്ള യാത്ര മനസ്സിലാക്കിയ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷന്‍ എത്തി. ട്രെയിനില്‍ നിന്ന് ഇറങ്ങി വന്ന പ്രതികളെ 11 ന് രാത്രി 7.30 ന് കയ്യോടെ പിടികൂടുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ മൊബൈല്‍ ഫോണുകളും കൈവശം കണ്ടെത്തിയ കഞ്ചാവും പിടിച്ചെടുത്തു. വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യത്തില്‍ ഉപയോഗിച്ച സ്‌കൂട്ടറും ബൈക്കും പിടിച്ചെടുത്തു.

കുറ്റസമ്മതപ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പരാതിക്കാരിയായ പുനലൂര്‍ ഏരൂര്‍ നെടിയറ മണലിപ്പച്ച ശശി വിലാസം വീട്ടില്‍ ലതയെന്ന ബിന്ദു മോളെ(46)സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി, പ്രതികളെ കാണിച്ച് തിരിച്ചറിഞ്ഞു. മറ്റൊരു കേസില്‍ ആഞ്ഞിലിക്കുന്നു കൊല്ലന്‍പറമ്പില്‍ ആശ ( 39 )യേയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി, പ്രതികളെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു.ബിന്ദു മോളുടെ മാല പറിച്ചെടുക്കാന്‍ പ്രതികള്‍ ശ്രമിച്ചത് 21 ന് വൈകിട്ട് 4.30 ന് മ്ലാന്തടത്ത് വച്ചാണ്. വിമലിനെ പിന്നില്‍ ഇരുത്തി സൂരജ് ആണ് ബൈക്ക് ഓടിച്ചത്. നമ്പര്‍ പ്ലേറ്റ് ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച് മറച്ചിരുന്നു. 21 ന് ഉച്ചക്ക് രണ്ടിനു കുമ്പഴയിലെത്താന്‍ വിമല്‍ സൂരജിനോട് ആവശ്യപ്പെട്ടു. സ്‌കൂട്ടറില്‍ മാല പൊട്ടിക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നതുകൊണ്ട്, ബൈക്ക് എടുക്കുകയായിരുന്നു. കുമ്പഴയില്‍ നിന്നും മെയിന്‍ റോഡ് വഴി മുറിഞ്ഞകല്‍ എത്തി, പിന്നീട് തിരിച്ച് കോന്നിയ്ക്ക് വരും വഴി മ്ലാന്തടത്ത് വച്ച് മാല കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സൂരജ് ആണ് ബൈക്ക് ഓടിച്ചത്. സ്ത്രീക്ക് അരികിലെത്തിയപ്പോള്‍ പിന്നിലിരുന്ന വിമല്‍ എഴുന്നേറ്റുനിന്ന് കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാലയില്‍ പിടുത്തം കിട്ടിയില്ല, ശ്രമം പരാജയപ്പെട്ട് പ്രതികള്‍ തുടര്‍ന്ന് സ്ഥലം വിടുകയായിരുന്നു.

അടുത്ത കവര്‍ച്ചാശ്രമത്തില്‍ യുവാക്കള്‍ ബൈക്കിന് പകരം സ്‌കൂട്ടര്‍ വീണ്ടും ഉപയോഗിച്ചു. ഇത്തവണ വിമല്‍ ആണ് സ്‌കൂട്ടര്‍ ഓടിച്ചത്. കോന്നി വെട്ടൂര്‍ റോഡില്‍ ആഞ്ഞിലിക്കുന്നിലാണ് 29 ന് ഉച്ചക്ക് 2.30 ന് മാല കവര്‍ന്നെടുക്കാന്‍ ശ്രമിച്ചത്. ഇളക്കൊള്ളൂര്‍ മെയിന്‍ റോഡിലൂടെ കോന്നി ടൗണ്‍ വഴി കോന്നി വെട്ടൂര്‍ റോഡിലൂടെ യാത്രചെയ്ത് സൂരജിനെ വീട്ടിലാക്കാന്‍ വടശ്ശേരിക്കരയ്ക്ക് പോകുമ്പോഴായിരുന്നു ഈ കവര്‍ച്ചാശ്രമം. ആഞ്ഞിലിക്കുന്നില്‍ ബസ് ഇറങ്ങി റോഡ് വക്കിലൂടെ നടന്നുപോയ ആശയെ കാണുകയും സ്‌കൂട്ടര്‍ അരികില്‍ ചേര്‍ന്ന് വേഗത കുറച്ച് ഓടിക്കുകയും, വിമലിന്റെ നിര്‍ദ്ദേശപ്രകാരം സൂരജ് മാല കവരാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ മാല ഇവരുടെ ഷാളില്‍ കുരുങ്ങിയത് കാരണം പറിച്ചെടുക്കാന്‍ സാധിച്ചില്ല.

മൂന്ന് സ്ഥലങ്ങളിലായി പകല്‍ സമയം ഒറ്റയ്ക്ക് നടന്നുപോയ സ്ത്രീകളെ ഭീതി സൃഷ്ടിച്ച് ആക്രമണം നടത്തി മാല കവര്‍ന്നെടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ ലഹരിക്കടിമകളാണെന്ന് വെളിവായി. ഇതുകാരണം ആര്‍ജ്ജിച്ച അതിധൈര്യമാവണം പട്ടാപ്പകല്‍ കവര്‍ച്ചയ്ക്ക് പ്രതികള്‍ ഒരുമ്പെട്ടത് എന്ന് പോലീസ് കരുതുന്നു. ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ കവര്‍ച്ചാശ്രമങ്ങള്‍ നടത്തിയതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. കഞ്ചാവ് വാങ്ങാന്‍ വേണ്ടി ഡല്‍ഹിയില്‍ പോയതാണെന്നും വെളിപ്പെടുത്തി. കഞ്ചാവ് വാങ്ങി തിരികെ വരും വഴിയാണ് അന്വേഷണസംഘത്തിന്റെ വലയിലായത്. നാടിനെ ഭീതിയിലാഴ്ത്തിയ 21 കാരായ പ്രതികള്‍ ലഹരിക്കടിപ്പെട്ട് കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകുന്നതിനു അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് കോന്നി പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍ കോന്നി ഡി വൈ എസ് പി ടി രാജപ്പന്‍ മേല്‍നോട്ടം വഹിച്ചു. പ്രതികളെ വിദഗ്ദ്ധമായി കുടുക്കിയ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത്,
പ്രോബെഷന്‍ എസ് ഐ ദീപക്ക്,
എസ് ഐ പ്രഭ,എ എസ് ഐ അഭിലാഷ്, സി പി ഓ മാരായ അരുണ്‍, രഞ്ജിത്ത്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…