കാലാവധി തീരുന്ന കാര്‍ബൊറാണ്ടം കെഎസ്ഇബിക്ക് വേണ്ട:സ്വകാര്യ കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കാന്‍ നീക്കം

0 second read
0
0

പത്തനംതിട്ട: കരാര്‍ കാലാവധി കഴിയാന്‍ പോകുന്ന, സംസ്ഥാനത്തെ ആദ്യ സ്വകാര്യ ജലവൈദ്യുതി പദ്ധതിയായ മണിയാര്‍ കാര്‍ബൊറാണ്ടം ഏറ്റെടുക്കാന്‍ കെ.എസ്.ഇ.ബിക്ക് വിമുഖത. സ്വകാര്യ കമ്പനിക്ക് ഉടമസ്ഥാവകാശം കരാറിലൂടെ നീട്ടി നല്‍കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചാല്‍ പാട്ടക്കാലാവധി കഴിയുന്ന മറ്റ് ജലവൈദ്യുതി പദ്ധതികളിലും സ്വകാര്യ കമ്പനികള്‍ അവകാശവാദം ഉന്നയിച്ചേക്കുമെന്നും ആശങ്ക. ഇതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ വൈദ്യുതി ഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

1990 ലാണ് സ്വകാര്യ സംരംഭകര്‍ക്ക് ജലവൈദ്യുതി പദ്ധതികള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ആദ്യമായി കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിക്ക് മണിയാറില്‍ ഡാം നിര്‍മ്മിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ അനുവാദം നല്‍കി. 30 വര്‍ഷത്തേക്ക് കമ്പനിക്ക് ഇവിടെ വൈദ്യുതി ഉത്പ്പാദിപ്പിക്കാമെന്നും പിന്നീട് ഡാമും പദ്ധതിയും കെഎസ്ഇബിക്ക് കൈമാറണമെന്നുമായിരുന്നു കരാര്‍. ഇതിന്‍ പ്രകാരം നാല് മെഗാവാട്ട് ശേഷിയുള്ള മൂന്ന് യൂണിറ്റുകള്‍ സ്ഥാപിച്ച് കമ്പനി 1994 ല്‍ തന്നെ വൈദ്യുതി ഉത്പ്പാദനം ആരംഭിച്ചിരുന്നെങ്കിലും 1995 ജൂണില്‍ ആണ് ഔദ്യോഗികമായി കമ്മിഷന്‍ ചെയ്തത്. ഇവിടെ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്ല വിലയ്ക്ക് വിറ്റ് പകരം കൊച്ചിയിലുള്ള കമ്പനിയുടെ ഫാക്ടറികളിലേക്ക് വൈദ്യുതി വാങ്ങുകയാണ് ചെയ്തിരുന്നത്. 22 കോടി രുപ പ്രോജക്ട് ചെലവ് വന്ന മണിയാര്‍ ജലവൈദ്യുതി പദ്ധതിയില്‍ നിന്നും ഇപ്പോള്‍ പ്രതിവര്‍ഷം 20 കോടിയിലധികം രൂപയുടെ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്. കരാര്‍ പ്രകാരം 2025 ജൂണില്‍ കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനി വൈദ്യുതി നിലയം കെ എസ് ഈ ബിക്ക് കൈമാറണം. എന്നാല്‍ കരാര്‍ ദീര്‍ഘിപ്പിച്ച് കിട്ടാനുള്ള അപേക്ഷയുമായി കമ്പനി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഈ അപേക്ഷയില്‍ വ്യവസായ ഊര്‍ജ്ജ വകുപ്പുകളും കെ എസ് ഈ ബിയും അനുകൂല നടപടികള്‍ക്കായുള്ള നീക്കങ്ങള്‍ നടക്കുന്നതായി കെ എസ് ഈ ബി പെന്‍ഷനേഴ്‌സ് അസോസിയെഷന്‍ ഭാരവാഹികള്‍ പത്തനംതിട്ടയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കുറഞ്ഞ വിലക്കുള്ള വൈദ്യുതിയുടെ ദീര്‍ഘകാല കരാറുകള്‍ ഭവിഷ്യത്തുകള്‍ കണക്കിലെടുക്കാതെ റദ്ദ് ചെയ്തതും ഊര്‍ജ്ജോത്പ്പാദന രംഗത്തെ അലംഭാവവുമാണ് കെഎസ്ഇബി നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം. മൂഴിയാര്‍ വൈദ്യുതി പദ്ധതിയില്‍ നിസാര തകരാറിന്റെ പേരില്‍ ഒരു ജനറേറ്റര്‍ 4 വര്‍ഷക്കാലം പ്രവര്‍ത്തിപ്പിക്കാതിരുന്നതും കെഎസ്ഇബിയുടെ അനാസ്ഥയ്ക്ക് ഉദാഹരണമായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മണിയാര്‍ വൈദ്യതി പദ്ധതിയുടെ പാട്ടക്കരാറില്‍ സര്‍ക്കാര്‍ തെറ്റായ നിലപാടെടുത്താല്‍ കൂടുതല്‍ ഉത്പ്പാദന ശേഷിയുള്ള ഇടുക്കിയിലെ എംഡബ്ലിയു, കുളത്തുങ്കല്‍ പോലുള്ള പദ്ധതികളുടെ പാട്ടകാലാവധി അവസാനിക്കുമ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശവാദം ഉന്നയിക്കാന്‍ അവസരം ഒരുങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മനോരമ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം വൈദ്യുതി ഭവന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ കെപികെ ടെക്‌നിക്കല്‍ സെല്‍ കണ്‍വീനര്‍ മുഹമ്മദാലി റാവുത്തര്‍ ഉദ്ഘാടനംചെയ്തു. കെ വി കെ സംസ്ഥാന പ്രസിഡന്റ് ജയിംസ് എം ഡേവിഡിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വി പി രാധാകൃണന്‍ മാസ്റ്റര്‍, എ വി വിമല്‍ ചന്ദ്, ആര്‍ അനില്‍ കുമാര്‍, ഷേര്‍ലി ജി, കെ മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…