
പത്തനംതിട്ട: മൈലപ്ര ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുന്‍ സെക്രട്ടറി ജോഷ്വ മാത്യുവിനെ കോടതിയില്‍ ഹാജരാക്കാതെ പൊലീസിന്റെ ഒളിച്ചു കളി. സുരക്ഷയൊരുക്കാനും അകമ്പടി പോകാനും പൊലീസില്ലെന്ന വിചിത്രമായ വാദം നിരത്തിയാണ് ഇന്നലെ പ്രതിലെ സിജെഎം കോടതിയില്‍ ഹാജരാക്കാതിരുന്നത്. മറ്റ് രണ്ടു കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടി പത്തനംതിട്ട പൊലീസ് നല്‍കിയ അപേക്ഷകളിന്മേലാണ് ജോഷ്വായെ ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍, തിരുവനന്തപുരത്ത് നിന്ന് ഇയാളെ കൊണ്ടു വരാതെ ഇരുന്നത് കാരണം അപേക്ഷ പരിഗണിച്ചില്ല.
ഉന്നത തല ഇടപെടലിനെ തുടര്‍ന്നാണ് ഇയാളെ കോടതിയില്‍ കൊണ്ടു വരാതിരുന്നതെന്ന ആക്ഷേപമാണ് സഹകാരികള്‍ക്കുള്ളത്. മൂന്നു കേസുകളാണ് മൈലപ്ര ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 3.94 കോടിയുടെ ഗോതമ്പ് പര്‍ച്ചേസ് സംബന്ധിച്ച കേസിലാണ് ജോഷ്വയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പ്, ബിനാമി വായ്പ എന്നിവയുടെ പേരില്‍ രണ്ട് കേസ് പത്തനംതിട്ട പോലീസ് രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
ജോഷ്വായെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ വേണ്ടി ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ നാളെ സി.ജെ.എം പരിഗണിക്കും. ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കുന്ന മുറയ്ക്ക് ഔപചാരിക അറസ്റ്റിന് വേണ്ടി വീണ്ടും അപേക്ഷ നല്‍കും. ഈ കേസുകളില്‍ കൂട്ടുപ്രതിയായിട്ടുള്ള മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.