മൈലപ്ര ബാങ്ക് ക്രമക്കേട്: തട്ടിപ്പുകാര്‍ക്ക് കുരുക്കു മുറുക്കി പൊലീസും ക്രൈംബ്രാഞ്ചും: മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍: മുന്‍ സെക്രട്ടറിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കി

1 second read
Comments Off on മൈലപ്ര ബാങ്ക് ക്രമക്കേട്: തട്ടിപ്പുകാര്‍ക്ക് കുരുക്കു മുറുക്കി പൊലീസും ക്രൈംബ്രാഞ്ചും: മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍: മുന്‍ സെക്രട്ടറിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കി
0

പത്തനംതിട്ട: രാഷ്ട്രീയ സാമുദായിക സമ്മര്‍ദത്തെ തുടര്‍ന്നുളള സ്റ്റാര്‍ട്ടിങ് ട്രബിളിന് ശേഷം മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ശരിയായ ട്രാക്കിലെത്തി. ഇതു വരെ സുരക്ഷിതനെന്ന് കരുതിയിരുന്ന ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. തട്ടിപ്പ് കേസില്‍ മുന്‍ സെക്രട്ടറി അറസ്റ്റിലാവുകയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ബോധ്യമാവുകയും ചെയ്തതിന് പിന്നാലെയാണ് ജെറി കോടതിയിലേക്ക നീങ്ങിയിരിക്കുന്നത്. മൂന്നു കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടി തട്ടിയ കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു റിമാന്‍ഡിലാണ്.

ജോഷ്വയെ മറ്റ് രണ്ട് കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതിന് അനുമതി തേടി ലോക്കല്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അപേക്ഷ നല്‍കിയിട്ടുണ്ട്. സി.ജെ.എം കോടതി മുമ്പാകെ നല്‍കിയിട്ടുള്ള മൂന്ന് അപേക്ഷകളും ചൊവ്വാഴ്ച പരിഗണിക്കും.
മൈലപ്ര ബാങ്കിലെ സ്ഥിരനിക്ഷേപമായ 86 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കുന്നില്ലെന്ന് കാട്ടി ട്രിനിറ്റി തീയറ്റര്‍ ഉടമ രാജേന്ദ്രപ്രസാദ് നല്‍കിയ പരാതില്‍ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിന് അനുമതി തേടി വ്യാഴാഴ്ചയാണ് ലോക്കല്‍ പോലീസ് ആദ്യ അപേക്ഷ നല്‍കിയത്. പിന്നാലെ 89 ബിനാമി വായ്പകളിലായി 86.12 കോടി തട്ടിയെടുത്തുവെന്ന സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ ലോക്കല്‍ പോലീസ് അറസ്റ്റിന് അപേക്ഷ നല്‍കി. ഈ കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച ഉത്തരവുണ്ടാകാത്തത് കാരണമാണ് ലോക്കല്‍ പോലീസ് തന്നെ അറസ്റ്റിന് അനുമതി തേടിയിരിക്കുന്നത്.

ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് റോളര്‍ ഫാക്ടറിയില്‍ ഗോതമ്പ് പര്‍ച്ചേസ് നടത്തിയ വകയില്‍ 3.94 കോടി തട്ടിയ കേസില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത മുന്‍ സെക്രട്ടറിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ കിട്ടുന്നതിനാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരിക്കുന്നത്. വമ്പന്‍ തട്ടിപ്പുകളുടെ ചുരുള്‍ നിവരുന്നതിലേക്കാണ് അന്വേഷണം പോകുന്നത്. തട്ടിയെടുത്ത പണം ആരാണ് കൊണ്ടു പോയത് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. താനൊന്നും എടുത്തിട്ടില്ലെന്നാണ് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു പറയുന്നത്. എന്നാല്‍ ജോഷ്വ സെക്രട്ടറിയും കെ.കെ. മാത്യു മാനേജരും ജെറി ഈശോ ഉമ്മന്‍ പ്രസിഡന്റുമായിരിക്കുന്ന കാലയളവിലാണ് തട്ടിപ്പുകള്‍ മുഴുവന്‍ നടന്നിരിക്കുന്നത്.

 

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…