നവകേരള സദസ് വിളംബരത്തിന് ആളെക്കൂട്ടാന്‍ കലക്ടറുടെ ഉത്തരവില്‍ മായം ചേര്‍ത്തു: ഇടതു സര്‍വീസ് സംഘടനകളെന്ന് ആരോപണം: ഒപ്പ് എഡിഎമ്മിന്റെന്ന് ഇതര സംഘടനകളും

0 second read
Comments Off on നവകേരള സദസ് വിളംബരത്തിന് ആളെക്കൂട്ടാന്‍ കലക്ടറുടെ ഉത്തരവില്‍ മായം ചേര്‍ത്തു: ഇടതു സര്‍വീസ് സംഘടനകളെന്ന് ആരോപണം: ഒപ്പ് എഡിഎമ്മിന്റെന്ന് ഇതര സംഘടനകളും
0

പത്തനംതിട്ട: നവകേരള സദസിന്റെ വിളംബരജാഥയ്ക്ക് ആളു കൂട്ടാന്‍ ഒരേ ഉത്തരവ് രണ്ടു തരത്തില്‍ ഇറക്കി ജില്ലാ ഭരണകൂടം. ഇതിലൊന്ന് വ്യാജനാണെന്നും അതേതാണെന്ന് എഡിഎം പറയണമെന്നുമുള്ള ആവശ്യവുമായി സര്‍വീസ് സംഘടനകളും രംഗത്ത് വന്നു. ഇന്ന് വൈകിട്ട് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന നവകേരള സദസിന്റെ വിളംബര റാലിക്ക് വേണ്ടി ഇറക്കിയ വ്യത്യസ്ത ഉത്തരവുകളാണ് വിവാദമായിരിക്കുന്നത്. ഒരു ഉത്തരവില്‍ ജില്ലാ ആസ്ഥാനത്തെ സിവില്‍ സ്‌റ്റേഷന്‍, മിനി സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും റാലിയില്‍ അണിനിരക്കണമെന്നാണ്. എന്നാല്‍, ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും ഈ ഉത്തരവ് വ്യാപിപ്പിച്ചു. രണ്ടാമത് ഇറക്കിയ ഉത്തരവില്‍ ജില്ലാ ആസ്ഥാനത്തുള്ള ഓഫീസുകളുടെ കാര്യം വൈറ്റ്‌നര്‍ കൊണ്ട് മായിച്ചു കളഞ്ഞിരിക്കുയാണ്. അതില്‍ എഡിഎമ്മിന്റെ ഒപ്പുണ്ടെങ്കിലും സീല്‍ ഇല്ല. ഇതില്‍ ഒറിജിനല്‍ ഏത് വ്യാജന്‍ ഏത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.

കലക്ടറേറ്റില്‍ നിന്ന് എ.ഡി.എം ഒപ്പിട്ട് പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ കലക്ടറേറ്റിലെയും മിനി സിവില്‍ സ്‌റ്റേഷനിലെയും മുഴുവന്‍ ജീവനക്കാരും ജില്ലാ ആസ്ഥാനത്തെ വിളംബരജാഥയില്‍ പങ്കെടുക്കണം എന്നുണ്ട്. രണ്ടാമത്തെ ഉത്തരവില്‍ എ.ഡി.എമ്മിന്റെ ഒപ്പുണ്ട്. സീല്‍ ഇല്ല. ഇത് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കും മെയില്‍ ചെയ്തു കൊടുത്തിട്ടുണ്ട്.

ഡിസംബര്‍ 16,17 തീയതികളിലായി ജില്ലയില്‍ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ഥം 15  ന് വെള്ളിയാഴ്ച   പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍ മുതല്‍ അബാന്‍ ജങ്ഷന്‍ വരെ  നടക്കുന്ന  വിളംബര ജാഥയില്‍ സിവില്‍ സ്‌റ്റേഷനിലെയും മിനി സിവില്‍ സ്‌റ്റേഷനിലെയും മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കേണ്ടതും അതാത് വകുപ്പുകള്‍ അവരുടെ ബാനറില്‍ പിന്നില്‍ അണിനിരക്കേണ്ടതുമുണ്ട്. ഇത് കാര്യക്ഷമമായി നടപ്പാക്കുന്നതിന് അതാത് ഓഫീസ് മേധാവികള്‍ ചുമതല നിര്‍വഹിക്കേണ്ടതുമാണെന്നാണ് എ.ഡി.എം ബി. രാധാകൃഷ്ണന്റേതായി പുറത്തു വന്നിരിക്കുന്ന  ഉത്തരവ്. ഡിസിപിടിഎ/4882/2023/ബി2 നമ്പരില്‍ ഡിസംബര്‍ 12 നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

രണ്ടാമത്തെ ഉത്തരവില്‍ ഇതേ ഫയല്‍ നമ്പരും തീയതിയും തന്നെയാണുള്ളത്. മാറ്ററും ഒന്നു തന്നെ. പക്ഷേ, സിവില്‍ സ്‌റ്റേഷനിലെയും മിനി സിവില്‍ സ്‌റ്റേഷനിലെയും എന്ന വാക്കുകള്‍ മാത്രം വൈറ്റ്‌നര്‍ ഉപയോഗിച്ച് മായ്ച്ചിരിക്കുന്നു.  എ.ഡി.എമ്മിന്റെ സീലുമില്ല. പകരം ജില്ലാ കലക്ടര്‍ക്ക് വേണ്ടി എന്ന് എഴുതി ഒപ്പിട്ടിട്ടുണ്ട്. ഈ ഉത്തരവ് ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് ഓഫീസുകളിലേക്കും മെയിലില്‍ അയച്ചിട്ടുണ്ട്.     സര്‍ക്കുലര്‍ നമ്പരും തീയതിയും ഒന്നുതന്നെയാണ്. കലക്ടറേറ്റില്‍ നിന്നാണ് സര്‍ക്കുലര്‍ പഞ്ചായത്തുകളിലേക്ക്  മെയിലില്‍ പോയിട്ടുള്ളതെന്ന് പറയുന്നു. ജീവനക്കാരെ കൂട്ടാന്‍ ഭരണകക്ഷി യൂണിയനിലുള്ളവരാണ് ഈ വ്യാജ കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സംശയിക്കുന്നു.

അതേ സമയം രണ്ടാമത്തെ ഉത്തരവിലെ ഒപ്പ് എ.ഡി.എമ്മിന്റെ തന്നെയാണെന്ന് ഇതര സര്‍വീസ് സംഘടനാ നേതാക്കള്‍ പറയുന്നു. ഇത് വ്യാജനാണോ ഒറിജിനല്‍ ആണോയെന്ന് പറയേണ്ടത് എ.ഡി.എം തന്നെയാണ്. ഒരിക്കല്‍ പുറത്തിറക്കിയ ഉത്തരവില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിച്ച് വേണം അത് രണ്ടാമത് അയയ്ക്കാന്‍. അല്ലെങ്കില്‍ ആ ഫയല്‍ നമ്പരിലുള്ള ഉത്തരവ് പിന്‍വലിക്കുന്നതായി കാണിച്ച് പുതിയ ഉത്തരവ് ഇറക്കുകയും വേണം. ഇവിടെ അതൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജ ഉത്തരവിന് പിന്നില്‍ ആരെന്ന് പറതേണ്ടത് എഡിഎം തന്നെയാണ്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

മുടങ്ങാതെ 26-ാം വര്‍ഷവും സ്‌കൂള്‍ കുട്ടികള്‍ക്ക് എ. സുരേഷ്‌കുമാറിന്റെ പഠനോപകരണ വിതരണം

പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്…