
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഓഫീസിനെ കോഴ ആരോപണത്തിന്റെ നിഴലില്‍ നിര്‍ത്തി നിയമന വിവാദത്തിന് കളമൊരുക്കിയ വള്ളിക്കോട്ടുകാരന്‍ അഖില്‍ സജീവിനെ പൊലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തത് ഗത്യന്തരമില്ലാതെ. സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ അവിടെ നടത്തിയ രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ കഴിഞ്ഞ വര്‍ഷം 986/2022 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഇയാളെ പിടികൂടാന്‍ പൊലീസ് ചെറുവിരല്‍ അനക്കിയില്ല. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ കോഴ വിവാദത്തിലേക്ക് വലിച്ചിഴച്ച് കഴിഞ്ഞപ്പോള്‍ കേസിന് ജീവന്‍ വച്ചു. തൊട്ടുപിന്നാലെ മറ്റൊരു കേസ് കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തു. സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷം പറ്റിച്ചുവെന്ന ഓമല്ലൂര്‍ സ്വദേശിയുടെ പരാതിയിലാണ് തിരക്കിട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്.
സിഐടിയു ഓഫീസില്‍ നിന്ന് 3.60 ലക്ഷം രൂപ കള്ളയൊപ്പിട്ട് തട്ടിയെന്നായിരുന്നു അഖിലിനെതിരായ കേസ്. കഴിഞ്ഞ ഏപ്രിലിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ സെക്രട്ടറി, ഖജാന്‍ജി എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സിഐടിയു. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ അജയകുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. സെക്രട്ടറി പി.ജെ അജയകുമാര്‍, ഖജാന്‍ജി ആര്‍. സനല്‍കുമാര്‍ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖില്‍ പിന്‍വലിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാന്‍ എല്‍പ്പിച്ച 1,40,000 രൂപയും അഖില്‍ തട്ടിയെടുത്തിരുന്നു. പണമിടപാട് നടത്തിയിരുന്ന ചിലര്‍ക്ക് പ്രതി അക്കൗണ്ടിന്റെ ചെക്ക് വ്യാജ ഒപ്പിട്ട് നല്‍കി. ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ മടങ്ങിയതോടെ ആളുകള്‍ പരാതിയുമായി എത്തി. വിവരമറിഞ്ഞ നേതാക്കള്‍ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാതിരുന്നത് സിപിഎം നേതാക്കളുടെ ഇടപെടല്‍ മൂലമായിരുന്നുവെന്ന് പറയുന്നു. പരാതിക്കാര്‍ പാര്‍ട്ടിക്കാര്‍ തന്നെ ആയതിനാല്‍ അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി അറസ്റ്റ് ചെയ്യാന്‍ പൊലീസും മെനക്കെട്ടില്ല. പ്രതി ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അതേ സമയം അഖില്‍ നാട്ടിലിറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇയാള്‍ എവിടെയാണെന്നും പൊലീസിന് അറിയാമായിരുന്നു. പാര്‍ട്ടിയുടെ നിര്‍ദേശം കിട്ടാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ അവരും മെനക്കെട്ടില്ല. ആരോഗ്യമന്ത്രിയും ഓഫീസും ചെയ്യാത്ത തെറ്റിന് പ്രതിക്കൂട്ടിലായപ്പോഴാണ് പൊലീസ് ഉണര്‍ന്നത്.
ഡിവൈ.എസ്.പി എസ്. നന്ദകുമാറും സംഘവും നേരിട്ടാണ് അഖിലിനെ പിടിക്കാന്‍ ഇറങ്ങിയത്. തേനിക്ക് സമീപമുള്ള ഒളിസങ്കേതത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. കൈവശമുള്ള രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായതാണ് ഇയാളെ കുറിച്ച് എളുപ്പം സൂചന കിട്ടുന്നതിന് സഹായിച്ചത്. നിലവില്‍ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ ജില്ലാ പൊലീസ് മേധാവി വി. അജിത്ത് നേരിട്ട് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കോടതി റിമാന്‍ഡ് ചെയ്താല്‍ മറ്റ് കേസുകളില്‍ പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കി അഖില്‍ സജീവിനെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയില്‍ വാങ്ങുന്നതിനുമാണ് നീക്കം നടക്കുന്നത്.