കണ്ടക്ടറില്ല പരീക്ഷണം പാളി: പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ഇത്തവണ കെഎസ്ആര്‍ടിസി ഓടുന്നത് കണ്ടക്ടറുമായി

0 second read
Comments Off on കണ്ടക്ടറില്ല പരീക്ഷണം പാളി: പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ഇത്തവണ കെഎസ്ആര്‍ടിസി ഓടുന്നത് കണ്ടക്ടറുമായി
0

പത്തനംതിട്ട: വരുമാനത്തില്‍ ലക്ഷങ്ങള്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ഇക്കുറി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കണ്ടക്ടറില്ലാ സര്‍വീസ് അവസാനിപ്പിച്ച് കെഎസ്ആര്‍ടിസി.

പമ്പ, നിലയ്ക്ക്ല്‍ ബസ് സ്‌റ്റേഷനുകളില്‍ നിന്ന് പുറപ്പെടാനൊരങ്ങുന്ന ചെയിന്‍ സര്‍വീസ് ബസുകളില്‍ ആദ്യം ടിക്കറ്റ് വാങ്ങിയ ശേഷം യാത്രക്കാരെ കയറ്റി വിടുന്നതായിരുന്നു കഴിഞ്ഞ തീര്‍ഥാടന കാലം വരെയുള്ള രീതി. പമ്പയില്‍ നിന്ന് വിട്ടാല്‍ നിലയ്ക്കലും തിരികെ നിലയ്ക്കലില്‍ നിന്ന് വിട്ടാല്‍ പമ്പയും മാത്രമാണ് സ്‌റ്റോപ്പുള്ളതെന്നതിനാല്‍ കണ്ടക്ടറെ ഒഴിവാക്കി ലാഭം കൂട്ടാനാണ് കെഎസ്ആര്‍ടിസി ശ്രമിച്ചത്. ഒരിടത്ത് നിന്ന് പുറപ്പട്ട്, ഇടയ്ക്ക് സ്‌റ്റോപ്പൊന്നുമില്ലാത്തിടത്ത് എന്തിനാണ് കണ്ടക്ടര്‍ എന്നതായിരുന്നു കെഎസ്ആര്‍ടിസി അധികൃതരുടെ ചോദ്യം.

തീര്‍ഥാടകര്‍ ബസ് പുറപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ടിക്കറ്റെടുത്ത് കയറണം. ടിക്കറ്റെടുക്കാത്തവരെ പിടികൂടാന്‍ ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിരുന്നു. എന്നാല്‍, തിരക്കേറയുള്ള സന്ദര്‍ഭങ്ങളില്‍ ഈ പരീക്ഷണം പാളി. ടിക്കറ്റെടുക്കുന്നവരെക്കാള്‍ കൂടുതല്‍ ടിക്കറ്റില്ലാത്തവര്‍ യാത്ര ചെയ്യുന്ന അവസ്ഥയുണ്ടായി. 50 പേരെ ഉള്‍ക്കൊള്ളാവുന്ന ബസുകളില്‍ ഇരട്ടയിലധികം തീര്‍ഥാടകര്‍ കയറിപ്പറ്റാന്‍ തുടങ്ങി. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ടിക്കറ്റെടുക്കാത്തവരുടെ എണ്ണം കൂടുതലായത്. ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ബസിന്റെ ഫുട്‌ബോര്‍ഡിലേക്ക് പോലും അടുക്കാന്‍ പറ്റാത്ത സാഹചര്യമായി.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസിന്റെ സാഹസിക യാത്ര ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി മാടുകളെപ്പോലെ തീര്‍ഥാടകരെ കുത്തിനിറച്ചു കൊണ്ടു പോകുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. ഇതോടെയാണ് ഇക്കുറി പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളില്‍ കണ്ടക്ടര്‍മാരെ നിയോഗിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ എടുത്ത തീരുമാനമാണിതെന്ന് പമ്പ കെഎസ്ആര്‍ടിസി സ്‌പെഷല്‍ ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു. കണ്ടക്ടര്‍മാര്‍ എല്ലാ ബസുകളിലും ഉണ്ടാകും. ഇതിന് പുറമേ ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ സര്‍വീസുകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കായി പമ്പ, നിലയ്ക്കല്‍ ബസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചെയിന്‍ സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും അടക്കമുള്ള ക്രമീകരണങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.

പമ്പയില്‍ നിന്നും നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ഇവയ്ക്കുള്ള ടിക്കറ്റുകള്‍ ബസില്‍ തന്നെ ലഭിക്കും. ത്രിവേണി ജങ്ഷനില്‍ നിന്നും ചെയിന്‍ സര്‍വീസുകള്‍ നടത്തും. പമ്പ ബസ് സ്‌റ്റേഷനില്‍ നിന്നും ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമിളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കും. തീര്‍ഥാടകര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസുകളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ലഭ്യമാണ്. ത്രിവേണി, യു ടേണ്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പ് ബസ് സ്‌റ്റേഷനിലേക്ക് സൗജന്യ സര്‍വീസും കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ച് നിലയ്ക്കല്‍ ബസ് സ്‌റ്റേഷനിലേക്ക് പത്ത് രൂപാ നിരക്കില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി നിലയ്ക്കല്‍ ത്രിവേണി ജങ്ഷനില്‍ നിന്നും നിലയ്ക്കല്‍ ബസ് സ്‌റ്റേഷനിലേക്കുള്ള റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് അനുവദിക്കുക. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ഈ റോഡില്‍ പ്രവേശനം ഇല്ലെന്നും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…