പത്തനംതിട്ട: ഡിസിസി പുനഃസംഘടനയെ ചൊല്ലിയുളള തര്‍ക്കം ജില്ലയിലെ കോണ്‍ഗ്രസില്‍ അവസാനിക്കുന്നില്ല. ബുധനാഴ്ച നടന്ന ഡിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. വി.ആര്‍. സോജിക്ക് മര്‍ദനമേറ്റു. പുറത്ത് നിന്ന് ഗുണ്ടകളെ ഇറക്കി തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് സോജി ആരോപിച്ചു. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. യോഗനടപടികള്‍ മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ് ലൈവായി ചാനലുകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പ്രസംഗം നേതാക്കള്‍ തടസപ്പെടുത്തി.
രാവിലെ ഭാരവാഹികളുടെ യോഗവും ഉച്ചയ്ക്ക് ശേഷം ഡിസിസി എക്‌സിക്യൂട്ടീവ് യോഗവുമാണ് നടന്നത്. ഉച്ചയ്ക്ക് ശേഷം നടന്ന യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തിയതിന് പിന്നാലെ തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാണുണ്ടെന്ന് പറഞ്ഞ് മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ് മൈക്ക് കൈക്കലാക്കി. ഇത് തിരികെ വാങ്ങിയ പ്രസിഡന്റ് സംസാരിക്കാനുള്ള സമയം പിന്നീട് നല്‍കാമെന്ന് അറിയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എ. നസീര്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. ശിവദാസന്‍ നായര്‍ പ്രസംഗിച്ചു. പ്രസിഡന്റിനെയും നേതൃത്വത്തെ അദ്ദേഹം കണക്കിന് പരിഹസിച്ചു.
പിന്നീട് പി. മോഹന്‍രാജ് പ്രസംഗിച്ചു. ഒരാളെയും തനിക്ക് ഭയമില്ലെന്നും പറയേണ്ട കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് ശേഷം കുളനടയില്‍ നിന്നുള്ള വനിതാ നേതാവ് ലാലി ജോണ്‍ എഴുന്നേറ്റ് ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍. സോജിയെ രൂക്ഷമായി വിമര്‍ശിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഒരു തെരഞ്ഞെടുപ്പ് കേസില്‍ സി.പി.എം നേതാവിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സോജിയാണെന്നും ആ വിവരം ചോദിച്ച തന്നെ അസഭ്യം പറഞ്ഞുവെന്നും ലാലി ആരോപിച്ചു. ഈ സമയം തനിക്ക് പറയാന്‍ അവസരം വേണമെന്ന് സോജി ആവശ്യപ്പെട്ടു. ലാലി പറഞ്ഞു കഴിഞ്ഞാല്‍ സോജിക്ക് അവസരം അനുവദിക്കാമെന്ന് മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ അറിയിച്ചു. ഇതനുസരിച്ച് വേദിയിലേക്ക് ചെന്ന സോജിയെ തട്ട ഹരികുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചു. തട്ട ഹരികുമാര്‍ ലാലിയുടെ ബോഡി ഗാര്‍ഡ് ആണെന്ന് സോജി പറഞ്ഞു.
ഇതു സംബന്ധിച്ച് സോജി പത്തനംതിട്ട പോലീസിലും കെ.പി.സി.സി പ്രസിഡന്റിനും പരാതി നല്‍കി. തുടര്‍ന്ന് പ്രസംഗിച്ച മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ താനാണ് ഡി.സി.സി നിയന്ത്രിക്കുന്നത് എന്ന ആരോപണം നിഷേധിച്ചു. തനിക്ക് പിണക്കം മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനോട് മാത്രമാണ്. മുന്‍ പ്രസിഡന്റുമാരായ പി. മോഹന്‍രാജ്, ശിവദാസന്‍ നായര്‍ എന്നിവരടക്കമുള്ള ഡിസിസി പ്രസിഡന്റുമാര്‍ എന്നോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷവും സാറു പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞ് വന്നവരാണ്. അപ്പോഴും താന്‍ പറഞ്ഞത് ഞാന്‍ പറയുന്നതല്ല പാര്‍ട്ടി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ്. തന്നോട് ആലോചിച്ചല്ല നിലവിലെ പ്രസിഡന്റ് ഓരോന്ന് ചെയ്യുന്നത്. 22 മണ്ഡലം പ്രസിഡന്റുമാരെ അദ്ദേഹം നിയമിച്ചു. കൊറ്റനാടിന്റെ കാര്യത്തില്‍ മാത്രമാണ് തന്നോട് അഭിപ്രായം ചോദിച്ചത്.
പുനഃസംഘടനാ ചര്‍ച്ചയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കണമെന്നാണ് ശിവദാസന്‍ നായര്‍ അടക്കമുള്ളവര്‍ പറഞ്ഞത്. അപ്പോഴും താന്‍ പറഞ്ഞത് കഴിവുള്ളവരെ നോക്കിയാണ് വയ്‌ക്കേണ്ടത് എന്നാണ്. രാഷ്ട്രീയത്തില്‍ സത്യം മാത്രം പറയുന്നയാളാണ് താനെന്നും കുര്യന്‍ പറഞ്ഞു.