പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് ഇനി നിരീക്ഷണ കണ്ണുകളില്‍: കൈയേറ്റങ്ങളും കുറ്റകൃത്യങ്ങളും ഇനി ഉടന്‍ പിടിക്കപ്പെടും

1 second read
0
0

പത്തനംതിട്ട: നഗരസഭയുടെ ഹാജി സി. മീരാസാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡ് സമുച്ചയവും പരിസരവും ഇനിമുതല്‍ പൂര്‍ണമായും നിരീക്ഷണ ക്യാമറയുടെ വലയത്തിലാകും. അനധികൃത കൈയേറ്റങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി ബസ് സ്റ്റാന്‍ഡില്‍ വ്യാപകമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം ടെന്‍ഡറിന് അംഗീകാരം നല്‍കിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്. ചെയര്‍മാന്റെ ഉത്തരവിനെ തുടര്‍ന്ന് റവന്യൂ എന്‍ജിനീയറിങ് ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സംഘം ബസ് സ്റ്റാന്‍ഡിലെ അനധികൃത പരസ്യങ്ങളും കൈയേറ്റങ്ങളും നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. സ്റ്റാന്‍ഡിന്റെ വരാന്തകള്‍ ടൈല്‍ പാകുന്ന ജോലി പുരോഗമിച്ചു വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ പൊതുസ്ഥലത്തേക്കുള്ള ഇറക്കുകള്‍ ഒഴിവാക്കാന്‍ വ്യാപാരികളുമായി ധാരണയായിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലും പരിസരങ്ങളിലും ആയി 45 ആധുനിക ക്യാമറകളാണ് സ്ഥാപിക്കുന്നത്. ലീലാ പ്രൊഡക്ഷന്‍സ് എന്ന കമ്പനിക്കാണ് ടെന്‍ഡര്‍ ലഭിച്ചിട്ടുള്ളത്. യു.എസ് ബ്രാന്‍ഡ് ആയ ഹണി വെല്‍ ഐ.പി കാമറകളാണ് ഉപയോഗിക്കുന്നത്.

ഇതില്‍ 64 കാമറകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന റെയ്ഡ് സംവിധാനങ്ങള്‍ ഉള്ള നെറ്റ്‌വര്‍ക്ക് റിക്കാര്‍ഡര്‍ ആണ് ഉപയോഗിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി വിഷയങ്ങളെ തുടര്‍ന്ന് ചൈനീസ് ബ്രാന്‍ഡ് ക്യാമറകള്‍ രാജ്യത്ത് നിരോധിച്ച പശ്ചാത്തലത്തിലാണ് യുഎസ് ബ്രാന്‍ഡ് ക്യാമറകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ എടുത്ത കമ്പനി തീരുമാനിച്ചിട്ടുള്ളത്. ലൈസന്‍സ് പ്ലേറ്റ് ഡിറ്റക്ഷന്‍, റെക്കഗ്‌നിഷന്‍, ഫേസ് ഡിറ്റക്ഷന്‍ ക്യാമറ തുടങ്ങി ഭാവിയില്‍ ഉണ്ടാകുന്ന അപ്‌ഡേറ്റ് ടെക്‌നോളജികളും ഉപയോഗിക്കാന്‍ കഴിയും. അനധികൃത കൈയേറ്റങ്ങളും മാലിന്യം വലിച്ചെറിയുന്നതും തടയാന്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ സഹായകമാകും. നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കുന്ന വലിയ സ്‌ക്രീനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളിലും തല്‍സമയം ദൃശ്യങ്ങള്‍ ലഭിക്കും. കൂടാതെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണത്തിനും പോലീസിനും ഈ സംവിധാനം പ്രയോജനകരമാകും. വിപുലമായ നിരീക്ഷണ ക്യാമറ ശൃംഖലയിലൂടെ നഗരസഭ ബസ് സ്റ്റാന്‍ഡിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താന്‍ കഴിയുമെന്നും നഗരസഭയ്ക്ക് സാമ്പത്തിക ചിലവില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ജൂണില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

 

 

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…