വേഗനിയന്ത്രണ ഉപാധികളും നിരീക്ഷണ കാമറകളുമില്ല: പുനലൂര്‍-മൂവാറ്റുപുഴ റോഡ് കുരുതിക്കളമായി: ഒരു മാസത്തിനിടെ പൊലിഞ്ഞത് മൂന്നു ജീവന്‍

2 second read
Comments Off on വേഗനിയന്ത്രണ ഉപാധികളും നിരീക്ഷണ കാമറകളുമില്ല: പുനലൂര്‍-മൂവാറ്റുപുഴ റോഡ് കുരുതിക്കളമായി: ഒരു മാസത്തിനിടെ പൊലിഞ്ഞത് മൂന്നു ജീവന്‍
0

പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മണ്ണാറക്കുളഞ്ഞി മുതല്‍ കുമ്പഴ വരെയുളള ഭാഗം കുരുതിക്കളമാകുന്നു. ഒരു മാസത്തിനിടെ ഇവിടെ അപകടങ്ങളില്‍ മൂന്നു ജീവനുകള്‍ പൊലിഞ്ഞു. ഞായറാഴ്ചയും ഇന്നലെയുമായി നടന്ന രണ്ട് അപകടങ്ങളില്‍ രണ്ടു സ്‌കൂട്ടര്‍ യാത്രികരാണ് തല്‍ക്ഷണം മരിച്ചത്. മൂന്നു പതിറ്റാണ്ടിനൊടുവില്‍ പുനലൂര്‍-മൂവാറ്റുപുഴ റോഡ് നവീകരണം പൂര്‍ത്തിയാതോടെയാണ് അപകടങ്ങളുടെ പരമ്പര തന്നെ സംഭവിക്കുന്നത്. നേര്‍രേഖയിലുളള റോഡും അമിതവേഗവും വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് അപകടത്തിന്റെയും മരണങ്ങളുടെയും തോത് ഉയര്‍ത്തുന്നത്.

ഞായറാഴ്ച രാത്രിയില്‍ പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വന്ന ശബരിമല സ്‌പെഷല്‍ സൂപ്പര്‍ ഫാസ്റ്റ് ഇടിച്ച് സ്വര്‍ണ പണിക്കാരനായ മൈലപ്ര ശാന്തിനഗര്‍ വാലുപറമ്പില്‍ അംബി (55) മരണപ്പെട്ടിരുന്നു. മൈലപ്ര പള്ളിപ്പടി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 24 മണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പ് ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍
വടശേരിക്കര ബംഗ്ലാകടവ് ചെറിയ കൈതെലില്‍ പി.കെ.ശ്രീധരന്റെയും വത്സലയുടെയും മകന്‍ സി.എസ്. അരുണ്‍ കുമാര്‍ (45) മരിച്ചു. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തവിടു പൊടിയായി. അരുണ്‍ തെറിച്ച് താഴ്ചയില്‍ ചെന്ന് വീണു. പിന്നാലെ ഇന്നോവയും ഇവിടേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു കുട്ടികളും രണ്ടു സ്ത്രീകളും അടക്കം ആറു പേര്‍ക്ക് പരുക്കേറ്റു. മൈലപ്ര തയ്യില്‍പ്പടിയിലാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍ നിന്നും വടശേരിക്കരയിലേക്ക് പോവുകയായിരുന്നു അരുണ്‍. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇദ്ദേഹം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ മാസം ഒമ്പതിന് കുമ്പഴ വടക്ക് മാര്‍ത്തോമ്മ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഏര്‍ട്ടിഗ കാര്‍ ഇടിച്ച് വഴിയരികില്‍ നിന്ന ചുമട്ടു തൊഴിലാളി മരണപ്പെട്ടിരുന്നു. മേലേവെട്ടിപ്രം വഞ്ചിപ്പൊയ്ക നെല്ലിക്കാട്ടില്‍ വീട്ടില്‍ പ്രസന്നന്‍ (53) ആണ് മരിച്ചത്. റാന്നിയില്‍ നിന്ന് കുമ്പഴ ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് പ്രസന്നനെ ഇടിച്ചു തെറിപ്പിച്ച ശേഷം ഡിവൈഡറും പള്ളിയുടെ മതിലും തകര്‍ത്താണ് നിന്നത്. വാഹനത്തിനും മതിലിനും ഇടയില്‍പ്പെട്ട് ഞെരുങ്ങി പ്രസന്നന്‍ തല്‍ക്ഷണം മരിച്ചു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുനര്‍ നിര്‍മാണം നടന്ന ശേഷമാണ് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അപകട പരമ്പര തന്നെ നടക്കുന്നത്. പ്ലാച്ചേരി മുതല്‍ കോന്നി വരെയുള്ള റീച്ചാണ് ആധുനിക നിലവാരത്തില്‍ ടാര്‍ ചെയ്തത്.

ഭൂമിയേറ്റെടുപ്പ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് മൂന്നു പതിറ്റാണ്ടോളം ഈ ഭാഗത്തെ പുനര്‍ നിര്‍മാണം തടസപ്പെട്ടു കിടക്കുകയായിരുന്നു. കേസും നഷ്ടപരിഹാരവുമൊക്കെ അവസാനിപ്പിച്ച് പണികള്‍ ഏകദേശം പൂര്‍ത്തിയാക്കി. എങ്കിലും മണ്ണാറക്കുളഞ്ഞിക്കും മൈലപ്രയ്ക്കും ഇടയിലെ കൊടുംവളവില്‍ കുറച്ചു ഭാഗത്തെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ നിര്‍മാണം കുറച്ച് ബാക്കിയുണ്ട്. പി.എം റോഡിനും ഓരോ ഭാഗത്തും ഓരോ തരത്തിലാണ് വീതി. വാഹന ബാഹുല്യം ഏറെയുണ്ടെങ്കിലും അമിത വേഗതയ്ക്ക് കുറവില്ലാത്തതാണ് അപകടം പെരുകാന്‍ കാരണം. അവസാനമുണ്ടായ രണ്ട് അപകടങ്ങളും ശബരിമല തീര്‍ഥാടനം ആരംഭിച്ചതിന് ശേഷമുള്ളതാണ്. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ ശബരിമലയില്‍ നിന്നും മടങ്ങിയതുമാണ്.

ഈ ഭാഗത്ത് അപകടം പതിവായിട്ടും നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ല. സര്‍ക്കാരിന്റെ നിരീക്ഷണ കാമറയില്‍ ഒന്നു പോലും ഈ റോഡില്‍ ഇല്ല. വേഗത കുറയ്ക്കണമെന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. റോഡില്‍ സ്ഥാപിച്ചിട്ടുള്ള റിഫ്‌ളക്ടറുകളും ഓവര്‍ടേക്കിങ് ഒഴിവാക്കാനുള്ള മഞ്ഞ വരകളും ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുന്നതേയില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പരിധി കൂടിയാണ് ഇവിടം.

ഈ ഭാഗത്ത് അമിതവേഗം നിയന്ത്രിക്കണമെങ്കില്‍ വാഹന പരിശോധന മാത്രമാണ് ഏക പോംവഴി. അതിന് മോട്ടോര്‍ വാഹന വകുപ്പോള്‍ പോലീസോ തയാറാകുന്നുമില്ല. ശബരിമല തീര്‍ഥാടകരുടെയടക്കം വാഹനങ്ങളുടെ തിരക്കേറിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അമിതവേഗം നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയില്ലെങ്കില്‍ ഇനിയും ഈ റോഡില്‍ ജീവനുകള്‍ പൊലിയും. അപകടം നടന്ന സ്ഥലങ്ങള്‍ ഇന്നലെ വൈകിട്ട് ജില്ലാ കലക്ടര്‍ എ. ഷിബു സന്ദര്‍ശിച്ചു.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…