തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ അതിസങ്കീർണമായ നൂതന ശസ്ത്രക്രിയ POEM ( Per Oral Endoscopic Myotomy) വിജയകരമായി പൂർത്തിയാക്കി. അന്നനാളത്തിന്റെ ചലനശേഷിയെ ബാധിക്കുന്ന അസുഖങ്ങൾക്കുള്ള ശസ്ത്രക്രിയയാണ് പോയം.
എൻഡോസ്കോപ്പ് ഉപയോഗിച്ച് അന്നനാളത്തിൽ മുറിവ് ഉണ്ടാക്കി അന്നനാളത്തിന്റെ ഭിത്തിക്കുള്ളിൽ നീണ്ട തുരങ്കം സൃഷ്ടിച്ച് മസിലുകൾ നീക്കം ചെയ്യുന്ന ചികിത്സാ രീതിയാണിത്. ഡിസ്റ്റൽ ഈസോഫാജിയൽ സ്പാസം ബാധിച്ച ആലപ്പുഴ സ്വദേശിയായ രോഗിയിലും അക്കലേസ്യ കാർഡിയാ രോഗം ബാധിച്ച കോട്ടയം സ്വദേശിനിയായ മറ്റൊരു രോഗിയിലും ആണ് പ്രസ്തുത ശസ്ത്രക്രിയ വിജയകരമായി നടത്തിയത് . മാനോമെട്രി പരിശോധന വഴി രോഗം സ്ഥിരീകരിച്ചവരിൽ മാസങ്ങളായി നീണ്ടുനിന്ന ഇടവിട്ടുള്ള നെഞ്ചുവേദനയും ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നു.
നെഞ്ചിലും വയറിലും മുറിവുകൾ ഒന്നുമില്ലാതെ പൂർണമായി എൻഡോസ്കോപ്പി വഴിയാണ് പോയം എന്ന ഈ ചികിത്സാരീതി നടപ്പിലാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ ദീപക് കെ ജോൺസൺ, അനസ്തേഷ്യ വിഭാഗം പ്രൊഫസർ ഡോ ഐവാൻ കോശി എന്നിവർ നേതൃത്വം നൽകി. ഇരു രോഗികളും ശസ്ത്രക്രിയയ്ക്ക് ശേഷം രോഗം ഭേദമായി ആശുപത്രി വിട്ടതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വൈദ്യസംഘം അറിയിച്ചു.