തുമ്പമണ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കള്ളവോട്ട് ആരോപിച്ച് കോണ്‍ഗ്രസ്: പോലീസ് ലാത്തിച്ചാര്‍ജില്‍ മൂന്നു പ്രവര്‍ത്തകര്‍ക്ക് പരുക്ക്

0 second read
Comments Off on തുമ്പമണ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കള്ളവോട്ട് ആരോപിച്ച് കോണ്‍ഗ്രസ്: പോലീസ് ലാത്തിച്ചാര്‍ജില്‍ മൂന്നു പ്രവര്‍ത്തകര്‍ക്ക് പരുക്ക്
0

പന്തളം: തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ പോലീസ് ലാത്തിച്ചാര്‍ജ്. പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാലു പേര്‍ക്ക് പരുക്ക്. സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനോട് തര്‍ക്കിക്കുന്നതിനിടെയാണ് ലാത്തി ചാര്‍ജ് ഉണ്ടായത്. രാവിലെ ഒമ്പതിനാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തതോടെ ലാത്തി ചാര്‍ജ് തുടങ്ങി. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. അടി പേടിച്ച് പളളിമുറ്റത്തേക്കും പളളിക്കുളളിലേക്കും ഓടിക്കയറിയവരെ അവിടെ ഇട്ടു തല്ലി.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഖറിയ വര്‍ഗീസിനെ പോലീസ് നിലത്തിട്ട് ചവിട്ടി. പള്ളിമുറ്റത്തേക്ക് ഓടിക്കയറിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ.രഞ്ചുവിനെ ക്രൂരമായി മര്‍ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജോഷ്വ എന്‍. വര്‍ഗീസിന്റെ തലയ്ക്കും പരുക്കേറ്റു. തുമ്പമണ്‍ പളളിക്കകത്തേക്ക് ഓടിക്കയറിയവരെയും അടിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. ലാത്തി ചാര്‍ജിനിടെ ശ്രീരാജ് എന്ന സിവില്‍ പോലീസ് ഓഫീസര്‍ക്കും പരുക്കേറ്റു. തുമ്പമണ്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി. എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ മുന്നണിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാണ് മത്സരം നടക്കുന്നത്. രാവിലെ എട്ടിന് തുടങ്ങിയ വോട്ടെടുപ്പില്‍ കനത്ത പോളിങ് ആയിരുന്നു. ഒന്‍പത് മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്ള വോട്ട് നടക്കുന്നതായി ആരോപിച്ച് സിപി എം പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, പ്രസിഡന്റ് ശ്രീഹരി എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി സി.പി.എം ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയും പോലീസ് ഇടപെടുകയും ചെയ്തതിനാല്‍ ഈ സമയം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.
എന്നാല്‍ അടൂരില്‍ നിന്ന് ഡി.വൈ. എഫ്.ഐ പ്രവര്‍ത്തകരെത്തി കള്ളവോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 9.30 മുതല്‍ 11.30 വരെ നിരന്തരം പോലീസുമായി ഉന്തും തള്ളും ഉണ്ടാക്കിക്കൊണ്ടിരുന്നു. പലപ്പോഴും വോട്ടെടുപ്പ് നടക്കുന്ന തുമ്പമണ്‍ എം.ജി. യുപി സ്‌കൂളിലേക്ക് തള്ളിക്കയറാനും ശ്രമിച്ചുകൊണ്ടിരുന്നു. 11.45 ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ജെ രഞ്ചു വോട്ട് ചെയ്തിറങ്ങിയയാളെ മര്‍ദ്ദിച്ചേതോടെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചോടിക്കുകയായിരുന്നു. പോലീസ് അടിച്ചോടിച്ചപ്പോള്‍ താഴെ വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വ്യാപകമായ ക്രമക്കേട് നടക്കുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതായി അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പല തവണ പന്തളം പത്തനംതിട്ട റോഡും ഉപരോധിച്ചു.

തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സി.പി.എം പ്രവര്‍ത്തകരുടെയും ന്യായീകരണം ഇല്ലാതെ ലാത്തി ചാര്‍ജ് ചെയ്ത പോലീസ് നടപടിയിലും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രതിഷേധിച്ചു. സി.പി.എം ഗുണ്ടകളെയും, ഉദ്യോഗസ്ഥരെയും പോലീസിനെയും ഉപയോഗിച്ച് ജില്ലയിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും പിടിച്ചടക്കിയ സി.പി.എം നേതൃത്വം തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും അതേ സമീപനമാണ് സ്വീകരിച്ചതെന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി വ്യാപകമായ കള്ളവോട്ടാണ് നടത്തിയതെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സി.പി.എമ്മിന്റെ ഇത്തരം ജനാധിപത്യ വിരുദ്ധ ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയിട്ടും തെറ്റുതിരുത്താനോ പാഠം പഠിക്കാനോ സി.പി.എം നേതൃത്വം തയ്യാറായിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് തുമ്പമണ്ണില്‍ നടന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

സി.പി.എമ്മിന്റെ ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ജനങ്ങള്‍ വിധിയെഴുതുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സി.പി.എം ആക്രമണത്തിലും പോലീസ് ലാത്തിചാര്‍ജിലും പരിക്കേറ്റ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ചു തുമ്പമണ്‍, മണ്ഡലം സെക്രട്ടറി എന്‍.പി. ജോഷ്വ എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ഡി.സി.സി നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.

തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പോലീസും ഗുണ്ടകളും ചേര്‍ന്ന് കള്ളവോട്ട് ചെയ്യാന്‍ എത്തിയവരെ സംരക്ഷിച്ചുകൊണ്ട് അവിടെ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വോട്ട് ചെയ്യാന്‍ എത്തിയ സഹകാരികളെയും മൃഗീയമായി തല്ലി ചതക്കുകയും അടിച്ചോടിക്കുകയുമാണ് ഉണ്ടായതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും അതിന് പുല്ലുവില കൊടുത്തു കൊണ്ടാണ് പോലീസും ഗുണ്ടകളും അഴിഞ്ഞാടിയത്. കോടതിവിധിയുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നത്. നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് അഴിഞ്ഞാട്ടം നടത്തിയ ഉദ്യോഗസ്ഥരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…