മുളകുപൊടി എറിഞ്ഞ് ക്വട്ടേഷന്‍ ആക്രമണം: തിരുവല്ലയില്‍ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് സഞ്ചരിച്ചിരുന്നത് മണ്ണടിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ കാറിലെന്ന് സൂചന: കേസില്‍ ഉള്‍പ്പെടുത്താതെ വിട്ടയച്ചു

0 second read
Comments Off on മുളകുപൊടി എറിഞ്ഞ് ക്വട്ടേഷന്‍ ആക്രമണം: തിരുവല്ലയില്‍ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് സഞ്ചരിച്ചിരുന്നത് മണ്ണടിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ കാറിലെന്ന് സൂചന: കേസില്‍ ഉള്‍പ്പെടുത്താതെ വിട്ടയച്ചു
0

തിരുവല്ല: വിദേശ മലയാളി നല്‍കിയ ക്വട്ടേഷന്‍ പ്രകാരം കവിയൂര്‍ സ്വദേശിയായ യുവാവിന്റെ മുഖത്ത് മുളകു പൊടിഞ്ഞ എറിഞ്ഞ ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മാസങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് പിടികൂടിയെങ്കിലും കേസില്‍ ഉള്‍പ്പെടുത്താതെ വിട്ടയച്ചുവെന്നും ആരോപണം.

കവിയൂര്‍ പഴമ്പള്ളി തുണ്ട് പറമ്പില്‍ വീട്ടില്‍ മനീഷ് വര്‍ഗീസ് ( 38 ) നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രധാന പ്രതിയായ പന്തളം കടക്കാട് വലിയവിള കിഴക്കേതില്‍ സജു ജോസ് (29 ) ആണ് കുളനടയില്‍ നിന്നും തിരുവല്ല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ മാസം പന്ത്രണ്ടാം തീയതി ഉച്ചകഴിഞ്ഞ് നാല് മണിയോടെ കവിയൂര്‍ പഴമ്പള്ളി ജങ്ഷന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വഴിയരികില്‍ കാറില്‍ കാത്തു കിടന്ന സംഘം ബൈക്കില്‍ എത്തിയ മനീഷിന്റ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

വിദേശ മലയാളിയായ കവിയൂര്‍ തെക്കേ മാക്കാട്ടില്‍ വീട്ടില്‍ അനീഷ് നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത് കൃത്യം നടത്താന്‍ മറ്റൊരു സംഘത്തെ നിയോഗിച്ച പ്രതിയാണ് പിടിയിലായ സജു ജോസ്. ക്വട്ടേഷന്‍ ഏറ്റെടുത്ത് കൃത്യം നടപ്പിലാക്കിയ മുഖ്യപ്രതി മാവേലിക്കര നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അക്കു എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ (30), കാര്‍ത്തികപ്പള്ളി ചെറുതന ഇലഞ്ഞിക്കല്‍ വീട്ടില്‍ വിഷ്ണു എന്ന് വിളിക്കുന്ന ജി. യദു കൃഷ്ണന്‍ (26), വിയപുരം കാരിച്ചാല്‍ കൊച്ചിക്കാട്ടില്‍ വീട്ടില്‍ കെ ഡി സതീഷ് കുമാര്‍ (43), അമ്പലപ്പുഴ കരുമാടി സംഗീത മന്ദിരത്തില്‍ റോയി എന്ന് വിളിക്കുന്ന ഷമീര്‍ ഇസ്മയില്‍ (32), വിദേശ മലയാളിയായ അനീഷിന് സജുവിനെ പരിചയപ്പെടുത്തി നല്‍കിയ തുകലശ്ശേരി സ്വദേശി അഭിലാഷ് മോഹനന്‍ എന്നിവര്‍ കേസില്‍ നേരത്തെ പിടിയിലായിരുന്നു. മനേഷ് വര്‍ഗീസ് അടങ്ങുന്ന നാലംഗ സംഘം രണ്ടു വര്‍ഷം മുമ്പ് കവിയൂരില്‍ വച്ച് കേസില്‍ ക്വട്ടേഷന്‍ നല്‍കിയ കവിയൂര്‍ സ്വദേശിയായ വിദേശ മലയാളിയായ അനീഷിനെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിനായാണ് അനീഷ് സജു ജോസിന് ക്വട്ടേഷന്‍ നല്‍കിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയ്ക്ക് നേരെ ഉണ്ടായ കല്ലേറില്‍ ചന്ദ്രന്‍ഉണ്ണിത്താന്‍ കൊലചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് പിടിയിലായ സജു ജോസ്.

പെണ്‍കുട്ടിയെ ആക്രമിച്ചതടക്കം സജു ജോസിനെതിരെ പന്തളം പോലീസ് പന്തളം പോലീസ് സ്‌റ്റേഷനില്‍ മൂന്ന് കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ഡിവൈഎസ്പി എസ് അഷാദിന്റെ നിര്‍ദ്ദേശപ്രകാരം സി ഐ ബി കെ സുനില്‍ കൃഷ്ണന്‍, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിപിഒമാരായ അഖിലേഷ്, മനോജ്, സിപിഒ അവിനാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മണ്ണടിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ കാറില്‍ സഞ്ചരിക്കുമ്പോഴാണ് സജു പൊലീസിന്റെ പിടിയിലായത്. സജുവിന് ഒൡച്ചു നടക്കാന്‍ തന്റെ കാര്‍ ഡിവൈഎഫ്‌ഐ നേതാവ് നല്‍കുകയായിരുന്നുവത്രേ. പ്രതിക്ക് ഒളിച്ചു നടക്കാന്‍ കൊടുത്ത കാര്‍ പക്ഷേ, പൊലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ തയാറായില്ല. അടൂരിലെ പ്രമുഖ നേതാക്കളുടെ ഇടപെടലാണ് ഇതിന് കാരണമായതെന്നും പറയുന്നു. സജുവിന്റെ ഫോട്ടോ എടുക്കുന്നത് പൊലീസ് വിലക്കിയെന്നും പറയുന്നുണ്ട്്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…