പതിമൂന്നുകാരി രോഗം ബാധിച്ച് മരിച്ചു: പോസ്റ്റുമോര്‍ട്ടത്തില്‍ പീഡനം തെളിഞ്ഞു: ചെണ്ട കൊട്ടി പാട്ടിലാക്കി പീഡിപ്പിച്ച യുവാവ് ആറു മാസത്തിന് ശേഷം അറസ്റ്റില്‍

0 second read
Comments Off on പതിമൂന്നുകാരി രോഗം ബാധിച്ച് മരിച്ചു: പോസ്റ്റുമോര്‍ട്ടത്തില്‍ പീഡനം തെളിഞ്ഞു: ചെണ്ട കൊട്ടി പാട്ടിലാക്കി പീഡിപ്പിച്ച യുവാവ് ആറു മാസത്തിന് ശേഷം അറസ്റ്റില്‍
0

മല്ലപ്പളളി: രോഗം ബാധിച്ച് ചികില്‍സയിലിരിക്കേ മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെയും മാതാവിന്റെയും ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ആറു മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു.

കുമളി കൈലാസ് മന്ദിരം വീട്ടില്‍ നിന്നും തോട്ടക്കാട് ഇരവിചിറ അനില്‍ കോണ്‍ കമ്പനിപ്പടി കൊട്ടാരത്തില്‍ ഫിലിപ്പ് ഔസേഫ് വക വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു സുരേഷാ(26)ണ് കീഴ്‌വായ്പ്പൂര്‍ പോലീസിന്റെ പിടിയിലായത്. പനി, ഛര്‍ദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിനാണ് പെണ്‍കുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്ന് അവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം, കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയയാതായി തെളിഞ്ഞു. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെപ്റ്റംബര്‍ അഞ്ചിന് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഒമ്പതിന് രാത്രി 9.30 ന് മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് എസ് ഐ ബി എസ് ആദര്‍ശ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബലാല്‍സംഗം പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥ് ഏറ്റെടുത്തു.

കുട്ടിയുടെയും മാതാവിന്റെയും ഫോണ്‍ കാളുകള്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് മറ്റൊരു ഫോണില്‍ നിന്നും 29 കാളുകള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ട അന്വേഷണസംഘം, ആ ഫോണ്‍ നമ്പരില്‍ അന്വേഷണം കേന്ദ്രീകരിച്ചു. അങ്ങനെയാണ് വിഷ്ണുവിലേക്ക് പോലീസ് എത്തിയത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുടര്‍ന്ന അന്വേഷണത്തില്‍ ഇയാളും കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും യുവാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും വെളിപ്പെട്ടു.

2022 ഓഗസ്റ്റ് 16 ന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള താമരശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് ചെണ്ട കൊട്ടാന്‍ വന്ന പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പിന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് നിരന്തരം വിളിക്കുകയും അടുപ്പത്തിലാവുകയും ചെയ്തു. ചങ്ങനാശേരിയിലും മറ്റും വച്ച് സ്ഥിരമായി കണ്ടുമുട്ടാന്‍ തുടങ്ങി. ഓഗസ്റ്റ് 19 ന് ഇയാളുടെ ബൈക്കില്‍ കയറ്റി ആലപ്പുഴ ബീച്ചില്‍ കൊണ്ടുപോയി. തിരികെ കുട്ടി താമസിക്കുന്ന വീട്ടിലെത്തി. കുട്ടി തനിച്ചായപ്പോള്‍ വീട്ടിലെ മുറിക്കുള്ളില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.

ശാസ്ത്രീയവും തന്ത്രപരവുമായ അന്വേഷണത്തില്‍ പ്രതിയെപ്പറ്റി പൂര്‍ണമായും മനസ്സിലാക്കിയ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയും മറ്റ് നടപടികളും നടത്തി. തുടര്‍ന്ന് ഇരുവരും ഒരുമിച്ചു യാത്രചെയ്ത ആലപ്പുഴ ബീച്ച്, തിരിച്ചു വരുമ്പോള്‍ ഭക്ഷണം കഴിച്ച ഹോട്ടല്‍, കുട്ടിയുടെ വീട്, പ്രതി താമസിക്കുന്ന വീട് എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തി. ഫോണും സിം കാര്‍ഡും വസ്ത്രങ്ങളും പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനക്കയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, കുട്ടി മറ്റേതെങ്കിലും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …