
പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചകയറി പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 50,000 രൂപ പിഴയും. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. നെടുമ്പ്രം വാട്ടർ ടാങ്കിനു സമീപം തുണ്ടിയിൽ വീട്ടിൽ ലാലച്ചൻ (49) ആണ് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിർദിഷ്ട വകുപ്പുകളും, പോക്സോ നിയമത്തിലെ 8, 7 എന്നീ വകുപ്പുകൾ പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ 2 മാസം കൂടി അധിക തടവ് അനുഭവിക്കണം, പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.
2022 ഡിസംബർ 19, 28 തിയതികളിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറിയാണ് ലൈംഗികമായി ഉപദ്രവിച്ചത്. അന്നത്തെ പോലീസ് സബ് ഇൻസ്‌പെക്ടർ കനകരാജൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ 29 ന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, കേസ് പട്ടികജാതി പീഡനനിരോധനവകുപ്പുകൾ പ്രകാരം അന്നത്തെ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ച് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് തിരുവല്ല ഡി വൈ എസ് പി ആയിരുന്ന ടി രാജപ്പൻ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എഎസ്ഐ ഹസീന പങ്കാളിയായി.