ചെങ്ങന്നൂര്‍-പമ്പ ശബരി റെയില്‍പ്പാത മണ്ണു പരിശോധന തുടങ്ങി: ജനവാസ മേഖലയിലൂടെ വന്നാല്‍ എതിര്‍ക്കാന്‍ നീക്കം തുടങ്ങി

1 second read
Comments Off on ചെങ്ങന്നൂര്‍-പമ്പ ശബരി റെയില്‍പ്പാത മണ്ണു പരിശോധന തുടങ്ങി: ജനവാസ മേഖലയിലൂടെ വന്നാല്‍ എതിര്‍ക്കാന്‍ നീക്കം തുടങ്ങി
0

പത്തനംതിട്ട: ചെങ്ങന്നൂര്‍-പമ്പ റെയില്‍വേ പദ്ധതിയ്ക്കായി മണ്ണു പരിശോധന തുടങ്ങി. വാഗ്ദാനങ്ങള്‍ ലംഘിച്ച് ജനവാസ മേഖലയിലൂടെ റെയില്‍വേ ലൈന്‍ വരുന്നതിനെതിരേ പമ്പാ തീരത്ത് ജനകീയ പ്രതിഷേധം ഒരുങ്ങുന്നു. മഹാരാഷ്ര്ടയില്‍ നിന്നുള്ള ഏജന്‍സിയാണ് പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. അന്യ സംസ്ഥാന തൊഴിലാളികള്‍ അല്ലാതെ കമ്പനിയുടെ പ്രധാന ജീവനക്കാര്‍ ആരും ഒപ്പമില്ല. പൊതുവെ ജനവാസം കുറവുള്ള പ്രദേശങ്ങളിലൂടെ തൂണുകള്‍ സ്ഥാപിച്ച് അതിന് മുകളിലൂടെ പാത കടന്നുപോകുന്നതിനാല്‍ ജനങ്ങളെ പരമാവധി ഒഴിപ്പിക്കാതെയാണ് പാത നിര്‍മ്മിക്കുന്നതെന്നും പറയുന്നുണ്ട്.

നിലവിലെ രൂപകല്‍പ്പന പ്രകാരം ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു കൂടി കടന്ന് കടവന്ത്ര വഴിയാണ് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്‌റ്റേഡിയം ഭാഗത്തേക്ക് പാത എത്തുന്നത്. ഇവിടെ നിന്നും കോഴഞ്ചേരി ഈസ്റ്റ്, പനച്ചക്കുഴി കോളനി വഴി പോകുന്ന തരത്തിലാണ് മണ്ണ് പരിശോധന കാണിക്കുന്നത്. മണ്ണ് പരിശോധനയ്ക്കായി സംഘം എത്തിയതോടെ നാട്ടുകാര്‍ യോഗം ചേരുകയും അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയുമാണ്.

ആറന്മുള, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് സര്‍വേ എത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാരും റസിഡന്‍സ് അസോസിയേഷനുകളും രംഗത്ത് വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ നിന്നും ആറന്മുള, കോഴഞ്ചേരി, അയിരൂര്‍, വടശേരിക്കര വഴി പമ്പയിലേക്ക് ആകാശ പദ്ധതിയാണ് ആദ്യ ഘട്ടത്തില്‍ പറഞ്ഞിരുന്നത്. വേഴാമ്പല്‍ പദ്ധതി ആയി പ്രഖ്യാപിച്ചതും പിന്നീട് മെട്രോമാന്‍ ഇ ശ്രീധരന്‍ പരിശോധിച്ചതും ഇതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സര്‍വേ പ്രകാരം പമ്പാ തീരത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് ലൈന്‍ കടന്നു പോകുന്നത്. ആറന്മുളയില്‍ പലയിടത്തും വീടിന്റെ ചുവരില്‍ വരെ നമ്പര്‍ ഇട്ട് അടയാളപ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ മണ്ണ് പരിശോധന കോഴഞ്ചേരിയിലെ ജനവാസ കേന്ദ്രത്തിലുമെത്തി.

ആദ്യം നടത്തിയ ഹെലികോപ്റ്റര്‍ സര്‍വേയെ തുടര്‍ന്നാണ് പദ്ധതി കടന്നു പോകുന്ന റോഡില്‍ വരെ അടയാളങ്ങള്‍ രേഖപ്പെടുത്തിയത്. ചെങ്ങന്നൂര്‍ നഗരസഭയില്‍ നിന്ന് ആരംഭിച്ച് ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍, വടശേരിക്കര, പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാതക്ക് പുതുക്കിയ സര്‍വേ പ്രകാരം 59 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ചെങ്ങന്നൂര്‍ നിന്നും 53 മിനിട്ടാണ് പമ്പ യാത്രക്ക് എടുക്കുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ ആണ് സര്‍വേ നടപടികള്‍ എന്നും ആരോപണമുണ്ട്. സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ പഞ്ചായത്തുകളെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ആറന്മുള നിന്നും വയലത്തല വഴി വടശേരിക്കര എത്തിയശേഷം റെയില്‍പാത പമ്പ നദിക്കരയിലൂടെ പോകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.

പരമാവധി ജനവാസ മേഖല ഒഴിവാക്കി പോകുന്ന പാതയാണെന്ന് അറിയിച്ചിട്ടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കൂടി പാതയ്ക്കായി പരിശോധനക്കായി നടത്തുന്നത് പ്ര തിഷേധാര്‍ഹമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ അനുമതിയോടു കൂടിയാണ് സര്‍വേ നടത്തുന്നതെന്നും തുടര്‍ന്നാണ് മണ്ണു പരിശോധന നടത്തുന്നതെന്നും പറയുന്നു.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…