
പത്തനംതിട്ട: കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷിന്റെ (58) ദുരുഹ മരണം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍ നയിക്കുന്ന പതിനാലംഗ സംഘത്തില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോന്നി എസ്എച്ച്ഓ പി. ശ്രീജിത്തും ഉണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന കൊട്ടാരക്കര റൂറല്‍ എസ്.പി എം. സാബുമാത്യുവിന്റേതാണ് ഉത്തരവ്.
ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ബി.എസ്.ആദര്‍ശ്, ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്‌ഐമാരായ കെ.എസ്. ധന്യ, പി.എന്‍. അനില്‍കുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ഗ്രേഡ് എസ്.ഐമാരായ ബി.കെ. സഞ്ജു, എന്‍. സന്തോഷ്, ജില്ലാ െ്രെകംബ്രാഞ്ചിലെ ഗ്രേഡ് എ.എസ്.ഐ എന്‍. സന്തോഷ്, സൈബര്‍ സെല്‍ ഗ്രേഡ് എ.എസ്.ഐ അനൂപ് മുരളി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എല്‍. സന്തോഷ്, ആര്‍.എസ്. അനീഷ്(ഡി.സി.ആര്‍.ബി), റോബി ഐസക്(ഡി.സി.ബി), രഞ്ജിത്ത് (കോന്നി), എം.എസ്. അമല്‍ (ഡി.പി.സി ഓഫീസ്) എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.
സുരേഷിന്റെ മൃതദേഹം കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെ കോന്നി സ്‌റ്റേഷന്‍ പരിധിയില്‍ പ്രമാടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഇളകൊള്ളൂര്‍ പാലം ജങ്്ഷന് സമീപം ബിജുഫിലിപ്പിന്റെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും മേലാസകലം ഉരഞ്ഞതും ചന്തിക്ക് ചൂരല്‍ കൊണ്ട് അടിയേറ്റ പാടുകളുണ്ടെന്നും കണ്ടെത്തി.മാര്‍ച്ച് 16 ന് വൈകിട്ട് ആറേമുക്കാലിനാണ് കഞ്ചാവ് ബീഡി വലിച്ചെന്ന കുറ്റത്തിന് സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ല ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം എന്‍.ഡി.പി.എസ് ആക്ടിലെ 27(ബി) എന്ന വകുപ്പിട്ട് കേസെടുത്തു. മാര്‍ച്ച് 19 ന് സുരേഷിനെ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്തു വിട്ടയച്ചുവെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരമാസകലം മുറിവേറ്റ പാടുണ്ട്. പുറത്ത് ചൂരല്‍ പ്രയോഗിച്ചതിന്റെ പാടുകള്‍ തലങ്ങും വിലങ്ങുമുണ്ട്. പരുക്കുകള്‍ എല്ലാം മരിക്കുന്നതിന് മുന്‍പുള്ളതാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മരിക്കുന്നതിന് ആറു ദിവസം മുന്‍പുള്ള പരുക്കുകളാണ് ശരീരത്തുള്ളത്.
പോലീസ് അല്ലാതെ ആരും സുരേഷിനെ വിളിച്ചു കൊണ്ടു പോയിട്ടുമില്ല.
നിലവില്‍ കോയിപ്രം പോലീസും ഡാന്‍സാഫ് ടീമുമാണ് സംശയ നിഴലില്‍ ഉള്ളത്. ഏറ്റവും അവസാനമായി സുരേഷിനെ കൂട്ടിക്കൊണ്ടു പോയത് ഡാന്‍സാഫ് ടീമാണെന്നാണ് പറയപ്പെടുന്നത്. പിന്നെ എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് പോലീസും ഒന്നും പറയുന്നില്ല.
മാര്‍ച്ച് 16 ന് വൈകിട്ട് ആറേമുക്കാലോടെ വരയന്നൂര്‍ സബ്കനാലിന് സമീപത്തു നിന്നാണ് പോലീസ് പട്രോളിങ് പാര്‍ട്ടിയില്‍പ്പെട്ട ഗ്രേഡ് എസ്.ഐ. എസ്.ഷൈജു, സി.പി.ഓ അനന്തകൃഷ്ണന്‍ എന്നിവര്‍ സുരേഷിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഇയാള്‍ വലിച്ചു കൊണ്ടിരുന്ന ബീഡി പോലീസിനെ കണ്ട് എറിഞ്ഞു കളഞ്ഞു. അന്തരീക്ഷത്തില്‍ കഞ്ചാവിന്റെ മണം ഉള്ളതിനാല്‍ സംശയം തോന്നി സുരേഷ് കളഞ്ഞ ബീഡിക്കുറ്റി പട്രോളിങ് പാര്‍ട്ടി പരിശോധിച്ചു. കഞ്ചാവും ചുക്കയും ഇടകലര്‍ത്തിയ ബീഡിയായിരുന്നു ഇത്. തിരുവല്ലയില്‍ നിന്ന് വാങ്ങിയതാണെന്ന് പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് തിരുവല്ല ഡിവൈ.എസ്.പിയുടെ അനുമതിയോടെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.