
പത്തനംതിട്ട: ലോക്‌സഭ മണ്ഡലം യു.ഡി.എഫില്‍ നിന്ന് ഡോ. ടി.എം. തോമസ് ഐസക്ക് പിടിച്ചെടുക്കുമെന്ന് സി.പി.എമ്മിന്റെ വിലയിരുത്തല്‍. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അട്ടിമറി വിജയം നേടും. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എമ്മിന്റെ ജില്ലാ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലാണ് ലഭിച്ച വോട്ടുകളും പാര്‍ട്ടിക്ക് വേണ്ടി ചെയ്ത വോട്ടുകളും വിലയിരുത്തിയത്. എല്‍.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ അട്ടിമറിയാകും പത്തനംതിട്ടയിലേത് എന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.
ഏഴു നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വ്യക്തമായ ലീഡ് നേടും. ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളിലാകും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുക. റാന്നി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ കേരളാ കോണ്‍ഗ്രസ് സാന്നിധ്യം വലിയ നേട്ടമാകും. പൂഞ്ഞാര്‍, ഈരാറ്റുപേട്ട മേഖലകളില്‍ മുസ്ലിം സമുദായത്തിന്റെയും ആറന്മുളയിലും തിരുവല്ലയിലും പെന്തക്കോസ്ത് വിശ്വാസികളുടെയും വോട്ട് വലിയ തോതില്‍ ഐസക്ക് നേടും.
കുറഞ്ഞ പോളിങ് ശതമാനം എല്‍.ഡി.എഫിന് തിരിച്ചടിയാകില്ല.
പതിനേഴായിരത്തോളം എല്‍.ഡി.എഫ് വോട്ടുകള്‍ ചെയ്യാതെ പോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മറ്റ് മുന്നണികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതൊരു വലിയ കുറവല്ല. എന്‍.ഡി.എയ്ക്കും യു.ഡി.എഫിനുമാണ് ചെയ്യാതെ പോയ വോട്ടുകള്‍ തിരിച്ചടിയാവുക.
മണ്ഡലം പിടിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയായിട്ടാണ് തോമസ് ഐസക്കിനെ സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. രാജു ഏബ്രഹാം സ്ഥാനാര്‍ഥിയാകുമെന്ന് ഒരു അഭ്യൂഹം നിലവിലുണ്ടായിരുന്നു. എന്നാല്‍, രാജുവിനെക്കാള്‍ മികച്ച സ്ഥാനാര്‍ഥി എന്തു കൊണ്ടും തോമസ് ഐസക്കാണെന്നാണ് വിലയിരുത്തല്‍. അതു കൊണ്ട് തന്നെ വിജയസാധ്യതയും കൂടുതലാണ്. പക്ഷേ, ചില അടിയൊഴുക്കുകള്‍ ആശങ്ക സമ്മാനിക്കുന്നുമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത് ഐസക്കിന്റെ സാമ്പത്തിക നയങ്ങളാണെന്ന് വിശ്വസിക്കുന്ന നിരവധി പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമുണ്ട്. ഇവരൊക്കെ ഐസക്കിന് വോട്ടു ചെയ്യാതെ വന്നാല്‍ തിരിച്ചടിയാകും. ഇത്തരക്കാര്‍ എന്‍.ഡി.എയ്ക്ക് വോട്ടു ചെയ്തുവെന്നുളള സൂചനയും പുറത്തു വരുന്നുണ്ട്. പാര്‍ട്ടി ഉറപ്പിച്ചിരിക്കുന്ന വോട്ടുകളില്‍ ചോര്‍ച്ച വന്നാല്‍ ഐസക്കിന് തിരിച്ചടിയാകും.
അടൂരിലും കോന്നിയിലും റാന്നിയിലും ഈ രീതിയില്‍ വോട്ട് ചോര്‍ച്ച നടന്നുവെന്ന് സംശയിക്കുന്നുണ്ട്. ഫലം വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. നിലവില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും എല്‍.ഡി.എഫിന്റെ ജനപ്രതിനിധികളാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ അതേ മുന്നേറ്റം ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് നേതൃത്വം പ്രതിക്ഷിക്കുന്നു. അടിത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയത് എല്‍.ഡി.എഫ് മാത്രമാണ്. എല്ലാ ബൂത്തുകളിലും അവര്‍ സജീവമായിരുന്നു. തങ്ങള്‍ക്ക് വേണ്ട വോട്ടുകള്‍ എല്ലാം തന്നെ ചെയ്യിപ്പിക്കാനും കഴിഞ്ഞു. വളരെ കൃത്യമായിട്ടാണ് അവര്‍ ഓരോ ഘട്ടവും മുന്നോട്ടു പോയത്. ചുരുങ്ങിയത് മൂന്നു തവണ മുഴുവന്‍ വീടുകളും പ്രവര്‍ത്തകര്‍ കയറിയിറങ്ങി.
കോണ്‍ഗ്രസിലെ അസംതൃപ്തര്‍ തിരുവല്ല മണ്ഡലത്തില്‍ വ്യാപകമായി വോട്ട് മറിച്ചതായി പറയുന്നുണ്ട്. മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം, കവിയൂര്‍ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും ഐസക്കിന് വേണ്ടി കോണ്‍ഗ്രസ് വോട്ടുകള്‍ ധാരാളമായി മറിഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഡോ. സജി ചാക്കോ, മുന്‍ കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സജീവ് തുടങ്ങിയ നേതാക്കള്‍ വലിയ തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമായി നല്‍കിയിട്ടുണ്ടെന്ന് പറയുന്നു.