റോഡ് വികസനം വന്നപ്പോള്‍ ഓട വളച്ച് ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിന്റെഭൂമി സംരക്ഷിച്ചു: എതിര്‍പ്പുമായി കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസും: ഓട നിര്‍മാണം തടഞ്ഞ് യുഡിഎഫ്: നാളെ കൊടുമണില്‍ ഹര്‍ത്താല്‍

1 second read
Comments Off on റോഡ് വികസനം വന്നപ്പോള്‍ ഓട വളച്ച് ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിന്റെഭൂമി സംരക്ഷിച്ചു: എതിര്‍പ്പുമായി കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസും: ഓട നിര്‍മാണം തടഞ്ഞ് യുഡിഎഫ്: നാളെ കൊടുമണില്‍ ഹര്‍ത്താല്‍
0

പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സംരക്ഷിക്കുന്നതിനായി സിപിഎമ്മിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും വഴിവിട്ട സഹായം. എതിര്‍പ്പുമായി ജില്ലാകമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തു വന്നതോടെ സിപിഎം ജില്ലാ നേതൃത്വവും വെട്ടിലായി. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡരികില്‍ കൊടുമണ്‍ സ്‌റ്റേഡിഡയത്തിന് എതിര്‍വശം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് മുന്നിലുള്ള ഓടയാണ് അലൈന്‍മെന്റ് മാറ്റി നിര്‍മിക്കാന്‍ നീക്കം നടന്നത്. ഇത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് വിട്ടയച്ചു. മന്ത്രിയുടെ ഭര്‍ത്താവ് ഭരണസ്വാധീനം ഉപയോഗിച്ച് അലൈന്‍മെന്റ് മാറ്റുന്നതില്‍ പ്രതിഷേധിച്ച് നാളെ കൊടുമണ്‍ പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള നിര്‍ദേശപ്രകാരമാണ് അലൈന്‍മെന്റ് വളച്ച് നിര്‍മിക്കാന്‍ നീക്കം നടന്നത്. ഇന്ന് രാവിലെ നേരിട്ട് സ്ഥലത്തു വന്ന ജില്ലാ സെക്രട്ടറി എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കെ.എസ്.ടി.പി എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവത്രേ. ഈ വിവരം അറിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മാണം തടയാന്‍ എത്തിയത്. എന്നാല്‍, അതിന് മുന്‍പ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഇന്ന് രാത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഉറക്കമൊഴിച്ച് കാത്തിരുന്ന് തടയുമെന്ന നിലപാടിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.

കൊടുമണ്‍ പോലീസ് സ്‌റ്റേഷനോട് ചേര്‍ന്നും പഞ്ചായത്ത് സ്‌റ്റേഡിയത്തിന് എതിര്‍വശത്തുമായുളള സ്ഥലത്താണ് മന്ത്രി വീണയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇരുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചിട്ടുള്ളത്. 40 കോടി രൂപ മുടക്കിയുള്ള കൈപ്പട്ടൂര്‍-ഏഴംകുളം റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓട ഈ കെട്ടിടത്തിന് മുന്നിലെത്തുമ്പോള്‍ അലൈന്‍മെന്റ് വളഞ്ഞ് പോവുകയാണ്. ജോര്‍ജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഓടയുടെ അലൈന്‍മെന്റ് മാറ്റിയിട്ടുള്ളതെന്ന് സി.പി.എം ജില്ലാ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ പറഞ്ഞു. റോഡിന് 12 മീറ്റര്‍ വീതിയാണുള്ളത്. റോഡ് വികസനത്തിന് പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്‍കുകയും മതില്‍ പൊളിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൊടുമണ്‍ പഞ്ചായത്തില്‍ ജോര്‍ജിന്റെ കെട്ടിടത്തിന് സമീപം വന്നപ്പോള്‍ മാത്രമാണ് അലൈന്‍മെന്റ് വളഞ്ഞു പോയതെന്ന് കെ.കെ. ശ്രീധരന്‍ പറഞ്ഞു. ഓടയുടെ അലൈന്‍മെന്റ് ഇവിടെ വളഞ്ഞാല്‍ റോഡിന് 12 മീറ്റര്‍ വീതിയെന്നതിന് കുറവു വരും. ബാക്കിയുള്ളിടത്തെല്ലാം ഇതേ വീതിയിലാണ് വികസനം നടക്കുന്നത് എന്നും കെ.കെ. ശ്രീധരന്‍ പറഞ്ഞു.

അതേ സമയം, നിശ്ചയിച്ച അലൈന്‍മെന്റ് പ്രകാരമാണ് ഓട നിര്‍മാണം നടക്കുന്നത് എന്നാണ് കെ.എസ്.ടി.പി അധികൃതര്‍ പറയുന്നത്. ആ ഭാഗത്ത് ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ഉണ്ട്. അതു കൊണ്ടാണ് അലൈന്‍മെന്റ് വളഞ്ഞു പോകുന്നത് എന്നുമാണ് വിശദീകരണം. എന്നാല്‍, ട്രാന്‍സ്‌ഫോര്‍മര്‍ അവിടെ നിന്ന് മാറ്റി സ്ഥാപിക്കാമെന്നും അങ്ങനെ വന്നാല്‍ അത് ജോര്‍ജിന്റെ സ്ഥലത്ത് വയ്‌ക്കേണ്ടി വരുമെന്നും കോണ്‍ഗ്രസുകാര്‍ ചുണ്ടിക്കാട്ടുന്നു. ഇത് ഒഴിവാക്കാന്‍ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അലൈന്‍മെന്റ് വ്യത്യാസപ്പെടുത്തിയത് എന്നാണ് ആക്ഷേപം. ഈ രീതിയില്‍ ഓട നിര്‍മിച്ചാല്‍ റോഡില്‍ വെള്ളക്കെട്ടുണ്ടാകും. നിലവില്‍ ഈ ഭാഗത്ത് ചെറിയ മഴയ്ക്ക് പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. ഇത് ഒഴിവാക്കുന്ന തരത്തിലാണ് ഓട നിര്‍മിക്കേണ്ടത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒന്നര വര്‍ഷം മുന്‍പാണ് ഇവിടെ കെട്ടിടം പണിതതെന്നും മൂന്നു വര്‍ഷം മുന്‍പ് തയാറാക്കിയ അലൈന്‍മെന്റ് പ്രകാരമാണ് ഓട നിര്‍മാണം നടക്കുന്നത് എന്നുമാണ് മന്ത്രിയുടെ ഭര്‍ത്താവിന്റെ വിശദീകരണം. നേരത്തേ തന്നെ ഈ ഭൂമിക്കെതിരേ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. മന്ത്രിയുടെ ഭര്‍ത്താവ് ഭരണസ്വാധീനം ഉപയോഗിച്ച് വയല്‍ നികത്തിയാണ് കെട്ടിടം നിര്‍മിച്ചത് എന്നായിരുന്നു ആരോപണം. ഇപ്പോഴത്തെ അലൈന്‍മെന്റ് വിവാദത്തില്‍ പഞ്ചായത്തിലെ സി.പി.എം ജോര്‍ജിന് എതിരാണ്. സി.പി.എം ജില്ലാ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് അലൈന്‍മെന്റ് മാറ്റത്തിനെതിരേ രംഗത്തു വന്നതോടെ സി.പി.എം ജില്ലാ നേതൃത്വവും വെട്ടിലായിരിക്കുകയാണ്.

പോലീസ് സ്‌റ്റേഷന്റെ സ്ഥലവും കൈയേറി?

അതിനിടെ പോലീസ് സ്‌റ്റേഷന്റെ സ്ഥലം ജോര്‍ജ് ജോസഫ് കൈയേറിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നേരത്തേ പോലീസ് സ്‌റ്റേഷനില്‍ വാഹനങ്ങള്‍ ഇടാന്‍ ഉപയോഗിച്ചിരുന്ന ഷെഡ് നിന്ന സ്ഥലം ഇപ്പോള്‍ കാണാനില്ല. ജോര്‍ജ് ജോസഫ് ഇത് തന്റെ വസ്തുവിനൊപ്പം കൂട്ടിച്ചേര്‍ത്തുവെന്നും അടിയന്തിരമായി ഭൂമി അളന്ന് കൈയേറിയ ഭാഗം തിരിച്ചു പിടിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…