കെട്ടിയിട്ട് മര്‍ദിച്ചു, മുളകിട്ട് പുകച്ചു: മൂത്രം കുടിപ്പിച്ചു: അഖില്‍ സജീവിനെ മര്‍ദിച്ചതിന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു: അഞ്ചു പ്രതികള്‍

0 second read
Comments Off on കെട്ടിയിട്ട് മര്‍ദിച്ചു, മുളകിട്ട് പുകച്ചു: മൂത്രം കുടിപ്പിച്ചു: അഖില്‍ സജീവിനെ മര്‍ദിച്ചതിന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു: അഞ്ചു പ്രതികള്‍
0

പത്തനംതിട്ട: കോഴിക്കോട്ടു നിന്നുള്ള അഭിഭാഷകരുള്‍പ്പെട്ട സംഘം ക്രൂരമായി മര്‍ദിച്ച് മൂത്രം കുടിപ്പിച്ചുവെന്നും മണിമലയില്‍ വച്ച് മദ്യപാനത്തിനിടെ മര്‍ദനമേറ്റുവെന്നുമുളള നിയമന കോഴത്തട്ടിപ്പ് കേസ് പ്രതി അഖില്‍ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസ്  രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരെണ്ണം കോഴിക്കോട്  കുന്നമംഗലം സ്‌റ്റേഷനിലേക്കും രണ്ടാമത്തേത് കോട്ടയം മണിമല സ്‌റ്റേഷനിലേക്കും അന്വേഷണത്തിന് കൈമാറി. നിലവില്‍ പത്തനംതിട്ട പൊലീസിന്റെ കസ്റ്റഡിയിലാണ് അഖില്‍ സജീവ് ഉള്ളത്.  ഇപ്പോള്‍ എടുത്തിരിക്കുന്ന  മര്‍ദനകേസിന് പിന്നില്‍ പൊലീസിന് മറ്റു ചില ലക്ഷ്യങ്ങള്‍ കൂടി ഉണ്ടെന്നാണ് അറിയുന്നത്.

കോഴിക്കോട്ടെ അഭിഭാഷക സംഘത്തിലെ അഞ്ചു പേരാണ് പ്രതികള്‍. ലെനിന്‍ രാജ്, കെ.പി. ബാസിത്, റയീസ്, സാദിഖ് എന്നിവര്‍ കോഴിക്കോട് വച്ചും ശ്രീരൂപ്, ലെനിന്‍രാജ്, ബാസിത് എന്നിവര്‍ മണിമലയില്‍ വച്ചും മര്‍ദിച്ചുവെന്നാണ് അഖിലിന്റെ മൊഴി. പ്രതികള്‍ അഭിഭാഷകരും രാഷ്ട്രീയ സ്വാധീനവുമുള്ളവരായതിനാല്‍ പൊലീസ് ഈ കേസില്‍ കരുതലോടെയാണ്  നീങ്ങുന്നത്. നിയമനത്തട്ടിപ്പ് കേസില്‍ ഇവര്‍ക്കെതിരേ തെളിവുകള്‍ കിട്ടാതിരിക്കുകയോ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ പ്രയോഗിക്കാന്‍ വേണ്ടിയാണ് മര്‍ദനക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട  കേന്ദ്രീകരിച്ച് പൊലീസിന്റെ ഉന്നതതല സംഘം നിരവധി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കോഴ ആരോപണക്കേസില്‍ നിരവധി ട്വിസ്റ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഹരിദാസന്റെ മൊഴിമാറ്റത്തില്‍ വരെ അത് എത്തി നില്‍ക്കുന്നു.

മന്ത്രിയുടെ ഓഫീസിനെയും സര്‍ക്കാരിനെയും താറടിച്ചു കാണിക്കാന്‍ വേണ്ടി വാര്‍ത്ത ചമച്ചുവെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎമ്മും സൈബര്‍ പോരാളികളും ശ്രമിക്കുന്നത്.  ഇതിലൂടെ മന്ത്രിമാരുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പേര് പറഞ്ഞ് നടത്തിയ തട്ടിപ്പ് ലഘൂകരിക്കാനുള്ള നീക്കവുമുണ്ട്. അഖില്‍ സജീവും സംഘവും നടത്തിയ തട്ടിപ്പുകളുടെ വ്യാപ്തി ഇതു വരെ പുറത്തു വന്നിട്ടില്ല. തട്ടിപ്പു കേസുകള്‍ ഓരോന്നായി രജിസ്റ്റര്‍ ചെയ്ത് വരികയാണ് എന്നാണ്  പൊലീസ് പറയുന്നത്. ഈ തട്ടിപ്പ് നടത്തിയ പണം എവിടേക്ക് പോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ വിഷയം സജീവമാക്കിയത് കോഴിക്കോട്ടുകാരന്‍ ഹരിദാസിന്റെ വെളിപ്പെടുത്തലായിരുന്നു. തന്റെ ആരോപണത്തില്‍ ഉറച്ചു നിന്ന ഹരിദാസ് പതുക്കെ പിന്നാക്കം മാറുന്നതും മൊഴി പൂര്‍ണമായും മാറ്റുന്നതുമാണ് പിന്നീട് വന്ന ദിവസങ്ങളില്‍ കണ്ടത്. ഇതിന് പിന്നില്‍ ആരുടെയെങ്കിലും ഭീഷണിയോ സമ്മര്‍ദമോ ഉണ്ടോയെന്ന കാര്യവും  വ്യക്തമല്ല.

ഹരിദാസന്‍ മൊഴി മാറ്റിയെന്ന വാര്‍ത്തയ്ക്ക് ഊന്നല്‍ കൊടുക്കുമ്പോള്‍ നിയമനത്തട്ടിപ്പ് സംഘത്തിന്റെ പ്രവൃത്തികള്‍ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമം കൂടി നടക്കുന്നു. മനസിലാക്കിയിടത്തോളം വിപുലമായ ഒരു ശൃംഖലയാണ് തട്ടിപ്പിന് പിന്നിലുള്ളത്.  അതില്‍ ഒരു അഖില്‍ സജീവ് മാത്രമാണ്  കസ്റ്റഡിയിലുള്ളത്. ഈ ശൃംഖലയില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുണ്ടെന്നാണ് സൂചന. യുവമോര്‍ച്ച നേതാവിന്റെ പങ്ക് വെളിച്ചത്തു വന്നു കഴിഞ്ഞു. ഇടതു മുന്നണിയിലെ പ്രബല ഘടക കക്ഷിയുടെ നേതാക്കളും സംശയ നിഴലിലാണ്.

അഖിലിനേറ്റത് ക്രൂരമര്‍ദനം, മൂത്രം കുടിപ്പിച്ചുവെന്നും മൊഴി

തനിക്ക് കോഴിക്കോട് വച്ച് ക്രൂരമര്‍ദനമേറ്റുവെന്നാണ് അഖില്‍ സജീവിന്റെ മൊഴി. കഴിഞ്ഞ മേയ് നാലിന് റായിസ്,ലെനിന്‍ എന്നിവര്‍ ചേര്‍ന്ന് അവരുടെ ഉടമസ്ഥതയിലുള്ള ഇന്‍സൈഡ്  ഇന്റീരിയര്‍ കമ്പനിയുടെ മുകളിലത്തെ നിലയിലുള്ള ഫ്‌ളാറ്റിലിട്ട് ക്രൂരമായി മര്‍ദിച്ചു. പിറ്റേന്ന് ശ്രീരുപ് കൂടിയെത്തി അയാളുടെ പിലാശേരിയിലുള്ള കുടുംബവീട്ടിലെത്തിച്ച് മര്‍ദനം തുടര്‍ന്നു. ബെഞ്ചില്‍ കിടത്തി കൈയും കാലും കെട്ടി തടിക്കഷണം കൊണ്ടാണ് മര്‍ദിച്ചത്.  തൊട്ടടുത്ത മുറിയില്‍ വെള്ളം നിറച്ചു വച്ചിരുന്ന വീപ്പയില്‍ തല പിടിച്ചു മുക്കി.  അവശനിലയിലായി വെള്ളം ചോദിച്ചപ്പോള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കൊണ്ടു വന്നു തന്നത് മൂത്രമായിരുന്നു. ചിരട്ടയില്‍ മുകളുപൊടിയിട്ട്  തീ കൊളുത്തിയ ശേഷം കതകിട്ടു പൂട്ടു. മുളകിന്റെ നീറ്റല്‍ കാരണം ശ്വാസം മുട്ടിയെന്നും അഖിലിന്റെ മൊഴിയിലുണ്ടായിരുന്നു.

മര്‍ദനമേറ്റ് തീര്‍ത്തും വയ്യാതായപ്പോള്‍ റയിസും ലെനിനും ചേര്‍ന്ന് അടുത്തുള്ള ആയുര്‍വേദാശുപത്രിയിലെത്തിച്ച് ചികില്‍സിച്ചു. ശരീരത്ത് വന്ന ഗുരുതരപരുക്കുകള്‍ ഇന്റീരിയര്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടായതാണെന്നാണ്  അവിടെ പറഞ്ഞത്. വാരിയെല്ലിനും  അന്നനാളത്തിനും വരെ പരുക്കേറ്റിരുന്നു.

മേയ് 19 ന് ശ്രീരൂപ്,  ലെനിന്‍, ബാസിത് എന്നിവര്‍ ചേര്‍ന്ന് മണിമലയില്‍ എത്തിച്ചു. മദ്യപാന സദസിനിടെ ടച്ചിങ്‌സിന് പഴം ചോദിച്ചതിനാണ് ഇവിടെ വച്ച് മര്‍ദിച്ചത്. മേയ് 20 ന് ഗ്‌ളാഡിസ് എന്നയാളുടെ വീട്ടിലാണ് മദ്യസല്‍ക്കാരം നടന്നത്. ഇതിനിടെയാണ് അഖില്‍ പഴം ആവശ്യപ്പെട്ടത്.  ഓസിന് കുടിച്ചിട്ടു പോടായെന്ന് പറഞ്ഞ് ശ്രീരൂപ് മൂക്കിനിടിച്ചു. പിന്നീട് വാഹനത്തിന് ഇന്ധനം നിറയ്ക്കാന്‍ 2000 രൂപ  ചോദിച്ചു. കൊടുക്കാതിരുന്നപ്പോള്‍ നാഭിക്ക് ഇടിച്ചു. വീട്ടുടമ ഗ്ലാസിഡ് ആണ് രക്ഷിച്ചത്. വീട്ടുടമ സ്ഥലത്തില്ലാതിരുന്നപ്പോള്‍ വീണ്ടും മര്‍ദിച്ചു. പ്രതികളുടെ കണ്ണുവെട്ടിച്ച് മണിമല പൊലീസില്‍ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് രക്ഷിച്ചത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…