
റാന്നി: ളാഹ മഞ്ഞത്തോട്ടില്‍ ആളു മാറി സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച ശേഷം പഞ്ചായത്ത് ശ്മശാനത്തില്‍ ദഹിപ്പിച്ചു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതിനാലും പുറത്തെടുത്ത മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയതിനാലുമാണ് ആളെ തിരിച്ചറിയാന്‍ കാത്തു നില്‍ക്കാതെ മൃതദേഹം സംസ്‌കരിച്ചത്. മരിച്ചതും സംസ്‌കരിച്ചതും ളാഹ മഞ്ഞത്തോട് സോഫിയ ഭവനില്‍ രാമന്‍ ബാബുവാണെന്നാണ് കരുതിയത്. പിതാവിന്റെ മൃതദേഹമാണെന്ന ധാരണയില്‍ മകന്‍ ബോസിന്റെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചിരുന്നത്. മരിച്ചത് രാമന്‍ബാബുവല്ലെന്ന് അറിഞ്ഞതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റേണ്ടി വരികയായിരുന്നു.
കഴിഞ്ഞ മാസം 30 ന് നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ എം.ആര്‍ കവലയിലെ ആനത്താരയിലാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടത്. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ നെഞ്ചില്‍ ആന മസ്തകം വച്ച് അമര്‍ത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടു. ഇടതു കൈയ്ക്ക് ഒടിവും തലയ്ക്ക് പിന്നില്‍ മുറിവുകളുമുണ്ടായിരുന്നു. രാമന്‍ബാബുവിന്റെ ഏഴു മക്കളും ഒരേ സ്വരത്തില്‍ മരിച്ചത് തങ്ങളുടെ പിതാവാണെന്ന് അവകാശപ്പെട്ടു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മക്കള്‍ക്ക് വിട്ടു കൊടുത്തു. രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ വനംവാച്ചറായ മകന്‍ ബോസിന്റെ വീടിന് സമീപം മൃതദേഹം അടക്കി. ഒരാഴ്ചയ്ക്ക് ശേഷമാണ് ആരും നിനയ്ക്കാത്ത ട്വിസ്റ്റ് സംഭവിച്ചത്.
ജനുവരി ആറിന് രാവിലെ കൊക്കാത്തോട് കോട്ടാമ്പാറയില്‍ വച്ച് ബന്ധുവായ വനംവാച്ചര്‍ മനു രാമന്‍ ബാബുവിനെ കണ്ടതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. തന്റെ മരണവാര്‍ത്തയറിഞ്ഞ് രാമന്‍ ബാബു ഞെട്ടി. പിന്നെ മനുവിനൊപ്പം കോന്നി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. അവിടെ നിന്ന് നിലയ്ക്കല്‍ പോലീസിന് കൈമാറി. മരിച്ചത് രാമനല്ലെന്നും മറ്റാരോ ആണെന്നും വ്യക്തമായി. ഇതോടെയാണ് മൃതദേഹം പുറത്തെടുത്ത് ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രാവിലെ റാന്നി ഡിവൈ.എസ്പിയുടെ മേല്‍നോട്ടത്തില്‍ മൃതദേഹം പുറത്തെടുത്തു. പത്തനംതിട്ട പോലീസ് സര്‍ജന്‍, തിരുവല്ല ആര്‍.ഡി.ഓ, ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.