
ഇലവുംതിട്ട: കിണറുകള്‍ വറ്റി വരണ്ടു, ടാപ്പുകളില്‍ തുള്ളി വെളളമില്ല. ടാങ്കര്‍ വഴിയുള്ള ജലവിതരണം തദ്ദേശസ്ഥാപനങ്ങള്‍ ആരംഭിച്ചതുമില്ല. കുടിവെള്ളം തേടി കുന്നും മലയും താണ്ടി നെട്ടോട്ടമോടുകയാണ് നാട്ടുകാര്‍. അതേ സമയം നാടാകെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നതും കാണാം. മെഴുവേലി, ചെന്നീര്‍ക്കര, കുളനട പഞ്ചായത്തുകളില്‍ വിവിധയിടങ്ങളിലെ ദുരിതക്കാഴ്ചകളാണ് ഇതൊക്കെ. കുന്നിന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് കിണറുകള്‍ വറ്റി വരണ്ട് കുടിവെള്ളം കിട്ടാക്കനിയായിട്ട് ആഴ്ചകളായി. വരള്‍ച്ച കടുക്കാന്‍ കാത്തിരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ ഇവരുടെ ദുരിതം കാണുന്നില്ല.
ചെന്നീര്‍ക്കര-മെഴുവേലി കുടിവെള്ള പദ്ധതിക്ക് സംഭരണ ശേഷി കുറഞ്ഞ ഒരു വാട്ടര്‍ ടാങ്ക് മാത്രമാണുള്ളത്. ഈ ടാങ്കില്‍ നിന്ന് ഒരു ദിക്കിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണം. വാല്‍വ് തുറക്കുമ്പോഴുള്ള ജലപ്രവാഹത്തിന്റെ ശക്തി കാരണം പലപ്പോഴും വിതരണ പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നുണ്ട്. റോഡുകളിലൂടെ ഒഴുകി പരന്ന് പാഴാകുന്നത് ലിറ്റര്‍ കണക്കിന് ജലമാണ്. ഇതിന് പുറമേ വലിയ കുഴികളും രൂപം കൊളളും. കരാര്‍ ജീവനക്കാര്‍ ഈ പൊട്ടല്‍ പരിഹരിക്കണമെങ്കില്‍ ദിവസങ്ങള്‍ എടുക്കും. പൈപ്പ് പൊട്ടിയ വിവരം അറിയാതെ ഒന്നിട വിട്ട ദിവസങ്ങളില്‍ വെള്ളം തുറന്നു വിട്ടു കൊണ്ടേയിരിക്കും. പൈപ്പ് പൊട്ടുന്ന ഭാഗം മുതലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറില്ല.
ശരിക്കുമുള്ള വേനല്‍ ഇതുവരെ വന്നില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ കിണറുകള്‍ വരെ വറ്റി വരണ്ടു. ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയില്‍ പഞ്ചായത്ത് അധികൃതരും കൈമലര്‍ത്തുകയാണ്. ആല്‍ത്തറപ്പാട്, പുന്നക്കുന്ന്, ചന്ദനക്കുന്ന്, തൃക്കുന്നമുരുപ്പ്, നാമക്കുഴിമല, ഇടക്കുന്ന്, മലന്തേവര്‍മോടി, പറമന്നം, അഴകത്ത്, വെട്ടോലിമല, പുല്ലാമല, പൂപ്പന്‍കാല തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ളം കിട്ടാക്കനിയാണ്. ജനം താഴ്ന്ന പ്രദേശങ്ങളില്‍ എത്തി തലച്ചുമടായി വെള്ളം എത്തിക്കുകയാണ്. ജല്‍ജീവന്‍ പദ്ധതിയും ഇക്കൊല്ലം ജനത്തിന്റെ ദാഹമകറ്റില്ല. കുളനട പഞ്ചായത്തില്‍ പുതിയ പൈപ്പിടല്‍ എങ്ങുമെത്താത്ത സ്ഥിതിയിലാണ്. മെഴുവേലി-കുളനട ജല്‍ജീവന്‍ പദ്ധതിക്കായി മെഴുവേലിയില്‍ പണികഴിപ്പിക്കുന്ന വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണവും ഈ വേനല്‍ക്കാലത്ത് പൂര്‍ണമാകില്ല. നിലവിലുള്ള മെഴുവേലി- ചെന്നീര്‍ക്കര ജലസേചന പദ്ധതിയുടെ പഴകിയ പൈപ്പിലൂടെ നടത്തുന്ന ജലവിതരണം ഫലപ്രദമല്ല.