
പത്തനംതിട്ട: വന്യമൃഗ നായാട്ടു സംഘത്തിലെ ഒരാളെ കൂടി വനപാലക സംഘം അറസ്റ്റ് ചെയ്തു. മാംസം കടത്താനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുക്കുന്നത് തടസപ്പെടുത്തി പ്രതിയുടെ മകന്‍. ഒടുവില്‍ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കുമെന്ന് കണ്ടപ്പോള്‍ താക്കോല്‍ നല്‍കി പിന്മാറ്റം.
തണ്ണിത്തോട്ടില്‍ സ്‌ഫോടക വസ്തു ഭക്ഷിച്ച് മൂന്ന് കാട്ടാനകളും രണ്ട് മ്ലാവുകളും ചത്ത കേസില്‍ തണ്ണിത്തോട് വി.കെ. പാറ രതീഷ് ഭവനില്‍ രതീഷിനെയാണ് (35) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃഗങ്ങളെ കൊല്ലാനുള്ള സ്‌ഫോടക വസ്തുക്കളും മാംസവും കടത്തിയ വാഹനത്തെപ്പറ്റി സൂചന ലഭിച്ചത്. മാംസം കടത്താനുപയോഗിച്ച കാര്‍ പത്തനംതിട്ട കരിമ്പനാകുഴിയില്‍ നിന്ന് പിടിച്ചെടുത്തു. കേസില്‍ നേരത്തെ അറസ്റ്റിലായ തണ്ണിത്തോട് വി.കെ പാറ പുറമല പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടിയുടെ മകന്‍ ലിജോയുടെ ഉടമസ്ഥതയിലുള്ള വാഗണര്‍ കാര്‍ കരിമ്പനാകുഴിയിലെ ഫ്‌ളാറ്റിന് സമീപത്തു നിന്നാണ് കണ്ടെടുത്തത്. വാഹനം പരിശോധിക്കുന്നതിനിടെ ലിജോ താക്കോലുമായി ഫ്‌ളാറ്റില്‍ കയറി വാതിലടച്ചിരുന്നു. വനപാലകര്‍ പലതവണ ഇയാളെ വിളിച്ചെങ്കിലും പുറത്തേക്കു വരാന്‍ തയ്യാറായില്ല. പോലീസ് സഹായത്തോടെ റിക്കവറി വാഹനം ഉപയോഗിച്ച് വനപാലകര്‍ കാര്‍ കണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ താക്കോല്‍ കൈമാറി. വനപാലകര്‍ വാഹനം ഓടിച്ചു കൊണ്ടുപോയി. വൈകിട്ട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് കോടതി രണ്ടില്‍ കാര്‍ ഹാജരാക്കി. രതീഷിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എസ്. റെജികുമാര്‍, റേഞ്ച് ഓഫീസിര്‍ കെ. വി രതീഷ് എന്നിവരുടെ നേതൃതത്തിലുള്ള സംഘമാണ് രതീഷിനെയും പിടികൂടിയതും വാഹനം കസ്റ്റഡിയിലെടുത്തതും. കേസില്‍ രതീഷിന്റെ സഹോദരന്‍ ഹരീഷ്, സോമരാജന്‍ എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കോന്നി, തണ്ണിത്തോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തക്കുന്ന വന്യജീവി മാംസക്കടത്തിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് വനപാലകര്‍ പറഞ്ഞു.