അങ്ങോട്ടു പറയണ്ട, ഇങ്ങോട്ട് പറയുന്നത് കേട്ടാല്‍ മതി…ലോകത്തെ ഏക ജനകീയ മാധ്യമത്തിന്റെ ദിനം ഇന്ന്

1 second read
Comments Off on അങ്ങോട്ടു പറയണ്ട, ഇങ്ങോട്ട് പറയുന്നത് കേട്ടാല്‍ മതി…ലോകത്തെ ഏക ജനകീയ മാധ്യമത്തിന്റെ ദിനം ഇന്ന്
0

സജീവ് മണക്കാട്ടുപുഴ

ലോകം മുഴുവന്‍ ആളുകളുടെ ജീവിതം മാറ്റിമറിച്ചും ജീവിതത്തിന്റെ സമസ്ത
മേഖലകളെയും സ്പര്‍ശിച്ചും സ്വാധീനം ചെലുത്തിയും ഹൃദയ താളമായും സത്യസന്ധനായ സുഹൃത്തായും നിലനില്‍ക്കുന്ന ശക്തമായ ബഹുജനമാധ്യമം.

വൈവിധ്യത്തില്‍ ഏകത്വം സൃഷ്ടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തിയും പരിഗണിച്ചും മനുഷ്യത്വം ആഘോഷമാക്കിയും സാമൂഹിക ധര്‍മം പുലര്‍ത്തിക്കൊണ്ട് മുന്നോട്ട് സഞ്ചരിക്കുന്ന ശക്തമായ മാധ്യമം. ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബഹുജന മാധ്യമം.

ലോകത്തിന്റെ ഏതു മുക്കുമൂലകളിലുമുള്ള ജനതകളിലേക്കും ആശയ
സംവേദനം നടത്തിക്കൊണ്ടിരിക്കുന്ന സാമാന്യ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരുത്തമ സുഹൃത്തായ എല്ലാവര്‍ക്കും വേണ്ടി വിവേചനങ്ങളില്ലാതെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട റേഡിയോ. അതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന സുപ്രധാന ദിനം…

ഫെബ്രുവരി 13, ലോക റേഡിയോ ദിനം.

2010 സെപ്റ്റംബറില്‍ സ്പാനീഷ് റേഡിയോ അക്കാഡമി ആണ് ഈദിനാചാരണമെന്ന അപേക്ഷ യുനെസ്‌കോയ്ക്ക് മുന്നില്‍ വച്ചത്. അക്കാദമിയുടെ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ്ജ് അല്‍വരെസ് ആയിരുന്നു ആശയം കൊണ്ടുവന്നത്. നിര്‍ദേശം ലോകത്തിലെ പ്രക്ഷേപണ ഏജന്‍സികളുമായും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും, യു എന്‍ സംഘടനകളുമായും എന്‍ജിഓകളുമായും യുനെസ്‌കോ ചര്‍ച്ചചെയ്തു. ലോകസമൂഹത്തില്‍ 91% പിന്തുണയാണ് ഈ ആശയത്തിന് കിട്ടിയത്.യുനെസ്‌കോയുടെ 36 മത് സമ്മേളനത്തില്‍ (നവംബര്‍ 3, 2011) ചര്‍ച്ച നടന്നു,തുടര്‍ന്ന് നവംബര്‍ 2011 ന് അംഗരാജ്യങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ചു.യു എന്‍ പൊതുസഭ 2012 ല്‍ അംഗീകാരം നല്‍കി.

യു എന്‍ റേഡിയോ രൂപവത്കരിച്ച 1946 ഫെബ്രുവരി 13 മായി ബന്ധപ്പെട്ടാണ് ഈദിവസം റേഡിയോ ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുത്തത്. യു എന്‍ റേഡിയോയ്ക്ക് 2014 ല്‍ അന്താരാഷ്ട്ര റേഡിയോ അക്കാഡമി അവാര്‍ഡ് കിട്ടി എന്നത് എടുത്തുപറയേണ്ടതാണ്. സ്‌പെയിന്‍ ഗവണ്മെന്റ് ആണ് ഈ പുരസ്‌കാരം നല്‍കിയത്. അങ്ങനെ എല്ലാ ഫെബ്രുവരി 13 നും ലോക റേഡിയോ ദിനം ആചരിക്കുന്നതായി പ്രഖ്യാപനവും നടന്നു. ആദ്യലോക റേഡിയോ ദിനം ആചരിച്ചത് 2012 ലാണ്. 2012 ല്‍ റേഡിയോയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിച്ചു, യുനെസ്‌കോയുടെ ലോക റേഡിയോ ദിന പ്രഖ്യാപനത്തിന് ശേഷം.അന്താരാഷ്ട്ര റേഡിയോ അക്കാദമി അവാര്‍ഡ് എല്ലാ റേഡിയോ ദിനത്തിലും വ്യക്തികള്‍ക്കോ മീഡിയകളുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങള്‍ക്കോ നല്‍കുന്നത് പിന്നീട് പതിവായി.

ഈവര്‍ഷത്തെ പ്രമേയം,’റേഡിയോയും സമാധാനവും’ എന്നതാണ്.സ്വതന്ത്രമായ റേഡിയോ പ്രക്ഷേപണത്തിലൂടെ, ലോകസമാധാനത്തിനും സംഘര്‍ഷം ഒഴിവാക്കാനും ലക്ഷ്യം വയ്ക്കുന്നു.

റേഡിയോയും ഗുഗ്ലീല്‍മോ മാര്‍കോണിയും

റേഡിയോയെകുറിച്ചു പറയുമ്പോള്‍ മാര്‍ക്കോണിയാണ് താരമാവുന്നത്.ശബ്ദതരംഗങ്ങള്‍ അടിസ്ഥാനമാക്കി വെയര്‍ലെസ് ടെലഗ്രാഫ് സിസ്റ്റം ലോകത്തിന് പരിചയപ്പെടുത്തിയതിലൂടെ റേഡിയോ എന്ന അത്ഭുതകരമായ കണ്ടുപിടിത്തതിന് ബീചാവാപം നല്‍കിയ ഗുഗ്ലീല്‍മോ ജിയോവനി മരിയ മാര്‍ക്കോണി എന്ന ഇറ്റാലിയന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറെ നന്ദിയോടെ സ്മരിക്കാം.

1874 ഏപ്രില്‍ 25 ന് ജനിച്ച് 1937 ജൂലൈ 20 ന് ലോകത്തോട് വിടപറഞ്ഞ മാര്‍ക്കോണിയെന്ന മഹാ പ്രതിഭയുടെ ജീവിതം സംഭവബഹുലമാണ്. അദ്ദേഹത്തിന്റെ ശാസ്ത്രഗവേഷണ രംഗത്തിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ച് 1909 ല്‍ കാള്‍ ഫെര്‍ഡിനന്‍ഡ് ബ്രൗണ്‍ നൊപ്പം ഫിസിക്‌സില്‍ നൊബേല്‍ സമ്മാനം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തി, 63 വര്‍ഷം മാത്രം നീണ്ടുനിന്ന ശാസ്ത്രത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതകാലഘട്ടത്തില്‍.

ഇറ്റലിയിലെ ബോലോങ്‌നയില്‍ ഗിസെപ്പേ മാര്‍ക്കോണിയുടെയും ആനി ജമീസണ്‍ ന്റെയും രണ്ടാമത്തെ മകനായി ജനനം.വിദ്യാഭ്യാസത്തിനായി സ്‌കൂളില്‍ പോയില്ല, രസതന്ത്രം, കണക്ക്, ഊര്‍ജതന്ത്രം എന്നീ വിഷയങ്ങള്‍ ട്യൂട്ടര്‍മാരുടെ സഹായത്തോടെ വീട്ടിലിരുന്നു പഠിച്ചു.

17 വയസ്സില്‍ ഫിസിക്‌സിന്റെ അടിസ്ഥാന പാഠങ്ങള്‍ മുഴുവന്‍ ഹൃദസ്ഥമാക്കി,18 വയസ്സായപ്പോള്‍ ബൊലോഗ്‌ന യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയായി.വയര്‍ലെസ് ടെലെഗ്രാഫി എന്ന ആശയം അടിസ്ഥാനമാക്കി ഗവേഷണം തുടര്‍ന്നു.റേഡിയോ തരംഗങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യ പരീക്ഷണം 20-ാം വയസില്‍ നടത്തി, 1894 ഡിസംബര്‍ ല്‍ ഒരു റേഡിയോ
ട്രാന്‍സ്മിറ്റര്‍ ലോകത്തെ പരിചയപ്പെടുത്തി, റേഡിയോ ആന്റിനയുടെ ഉയരം കൂട്ടിയാല്‍ കൂടുതല്‍ റേഞ്ച് പിടിക്കുമെന്ന് 1895 ല്‍ മനസ്സിലാക്കി,ഇതോടെ 2 മൈല്‍ വരെ സിഗ്‌നല്‍ എത്തും വിധമുള്ള ട്രാന്‍സിസ്റ്റര്‍ സംവിധാനം രൂപകല്‍പ്പന ചെയ്തു, തന്റെ ടെലെഗ്രാഫ് മെഷീന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ മിനിസ്ട്രി ഓഫ് പോസ്റ്റ്‌സ് ആന്‍ഡ് ടെലെഗ്രാഫ് ന് അദ്ദേഹം കത്തയച്ചുവെങ്കിലും മറുപടി കിട്ടിയില്ല.

നിരാശ പൂണ്ടിരിക്കാതെ 21-ാം വയസില്‍ തന്റെ കണ്ടെത്തലുകള്‍ക്ക് പിന്തുണ പ്രതീക്ഷിച്ച് ബ്രിട്ടനിലേക്ക് പോയി. 1896 ജൂണ്‍ 2 ല്‍ അവിടെ അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് കിട്ടി. 1896 ജൂലൈയില്‍ ബ്രിട്ടനില്‍ ആദ്യ ഡെമോണ്‍സ്ട്രഷന്‍ നടത്തി, നിരവധി തവണ അത് തുടര്‍ന്നു. റേഡിയോ സന്ദേശമെന്ന ആദ്യ ചരിതം പിറന്നത് 1897 മെയ് 23 നായിരുന്നു, ആദ്യത്തെ വെയര്‍ലെസ് ആശയവിനിമയം കടലിനു മുകളിലൂടെ കടന്നുപോയി. ബ്രിസ്‌റ്റോള്‍ ചാനലിലൂടെ, 6 കിലോമീറ്റര്‍ (3.7 മൈല്‍ ) ദൂരെ ആ സന്ദേശം എത്തി, അതിങ്ങനെയായിരുന്നു…

ആര്‍ യു റെഡി?

പിന്നീട് ദൂരം 16 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കപ്പെട്ടു. അങ്ങനെ മാര്‍ക്കോണി ലോകശ്രദ്ധ നേടി, ആ ഖ്യാതി ബ്രിട്ടനില്‍ നിന്നും അമേരിക്ക, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളിലൂടെ പ്രസാരണ ചരിത്രങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിച്ച് മുന്നേറി. വയര്‍ലസ് പ്രസാരണത്തിന്റെ വലിയ ചരിത്രം
സൃഷ്ടിക്കുകയായിരുന്നു മാര്‍ക്കോണി എന്ന മഹാപ്രതിഭ. റേഡിയോ എന്ന അത്ഭുതത്തിലേക്ക് ലോകത്തെ നയിച്ച ആ ജീവിതം ഇവിടെ എഴുതി തീര്‍ക്കാനാവില്ല. മാര്‍ക്കോണിയും അദ്ദേഹത്തിന്റെ ട്രാന്‍സ്മിഷന്‍ കമ്പനിയും റേഡിയോ പ്രക്ഷേപണ ലോകത്തിന് നല്‍കിയ സംഭാവനകള്‍ എത്രയോ മഹത്തരമാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്, രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ ഒട്ടേറെ സ്ഥാനമാനങ്ങള്‍ അലങ്കരിച്ച അതുല്യ പ്രതിഭയുടെ ഓര്‍മ്മകള്‍ ഈ റേഡിയോ ദിനത്തില്‍ സമര്‍പ്പിച്ചുകൊണ്ട്, ഒമ്പതാമത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് 63 ആം വയസ്സില്‍ മരണം കൂട്ടിക്കൊണ്ടുപോയ 1937 ജൂലൈ 20 നെ ഓര്‍ത്തുകൊണ്ട്, പിറ്റേന്ന് വൈകിട്ട് 6 മണിക്ക് ഭൗതിക സംസ്‌കാര ചടങ്ങില്‍ ലോകവും റേഡിയോ പ്രസാരണവും രണ്ടു മിനുട്ട് നിശബ്ദമായി നിന്നത് കണ്ണീരോടെ സ്മരിച്ചുകൊണ്ട്, റേഡിയോ എന്ന് പ്രിയപ്പെട്ട ചങ്ങാതിയെ നമുക്ക് സമ്മാനിച്ചതിന് കാരണക്കാരനായ വിഖ്യാത ശാസ്ത്രകാരനുമുന്നില്‍ ശിരസ്സ് നമിക്കുന്നു.

1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്. റേഡിയോ ക്ലബ്ബ് ഓഫ് ബോംബെ എന്നാണ് ഈ സംപ്രേക്ഷണത്തിന് പേര് നല്‍കിയിരുന്നത്. പിന്നീട് 1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയായി ഇത് മാറി. ഓള്‍ ഇന്ത്യാ റേഡിയോ എന്ന് 1956 വരെ അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആകാശവാണി എന്ന പുതിയ നാമത്തില്‍ റേഡിയോ ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചു. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ഇന്നത്തെ തലമുറയ്ക്ക് റേഡിയോ അന്യമായെങ്കിലും, റേഡിയോയിലെ വാര്‍ത്തകളും, ജനോപകാരപരിപാടികളും ഏറെ വിശ്വസനീയവും ഹൃദയവുമായി ജനകീയമായി തുടരുകതന്നെയാണ്.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …