ക്വട്ടേഷന്‍ സംഘത്തിന് രേഖകളില്ലാതെ റെസ്റ്റ് ഹൗസില്‍ മുറി: താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു: രാഷ്ട്രീയ ഇടപെടലും അന്വേഷിച്ചേക്കും

0 second read
Comments Off on ക്വട്ടേഷന്‍ സംഘത്തിന് രേഖകളില്ലാതെ റെസ്റ്റ് ഹൗസില്‍ മുറി: താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു: രാഷ്ട്രീയ ഇടപെടലും അന്വേഷിച്ചേക്കും
0

അടൂര്‍: ക്വട്ടേഷന്‍ സംഘത്തിന് പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ തടങ്കല്‍പ്പാളയം ഒരുക്കാന്‍ അനധികൃതമായി മുറി നല്‍കിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. പഴകുളം സ്വദേശി രാജീവ്ഖാനെയാണ് പിരിച്ചു വിട്ടത്. ഇയാള്‍ ഡി.വൈ.എഫ്.ഐയുടെ പെരിങ്ങനാട് മേഖലാ കമ്മറ്റി വൈസ് പ്രസിഡന്റാണെന്ന് പറയുന്നു. കൊച്ചിയില്‍ നിന്നും തട്ടിക്കൊണ്ട് വന്ന യുവാവിനെ റസ്റ്റ്ഹൗസില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ രാവിലെയാണ് സംഭവം നടന്നത്. ചങ്ങനാശ്ശേരി സ്വദേശി ലിബിന്‍ വര്‍ഗീസിനെയാണ് മര്‍ദിച്ചത്. ഈ കേസില്‍ മൂന്നു പേരെ ഇവിടെ നിന്ന് അടൂര്‍ പോലീസ് പിടികൂടി കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസിന് കൈമാറിയിരുന്നു. ലിബിനെ മര്‍ദിക്കാന്‍ രാജീവ്ഖാനും ഉണ്ടായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം. ഗോകുല്‍, അശ്വിന്‍ പിളള എന്നീ അടൂര്‍ സ്വദേശികളും ഒളിവിലാണ്.

കേസിലെ മറ്റ് പ്രതികളെ തേടിപ്പോയ ഇന്‍ഫോ പാര്‍ക്ക് പോലീസ് സംഘത്തിന് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ട സാഹചര്യം വന്നതോടെയാണ് വിഷയം ഗൗരവകരമായത്. അടൂരിലെ പ്രാദേശിക സി.പി.എം നേതാക്കളില്‍ ചിലരുടെ ഒത്താശയോടെയാണ് റെസ്റ്റ് ഹൗസിലേക്ക് ക്വട്ടേഷന്‍ സംഘമെത്തിയത് എന്നാണ് സൂചന. ഇവര്‍ പിടിയിലായ വിവരം അറിഞ്ഞ് ചില നേതാക്കള്‍ സ്‌റ്റേഷനില്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചിരുന്നുവത്രേ. എന്നാല്‍, പ്രതികളെ തീരുമാനിക്കുന്നത് ഇന്‍ഫോ പാര്‍ക്ക് പോലീസ് ആയതിനാല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമം വിജയിച്ചില്ല.

മുന്‍കൂര്‍ ബുക്കിങ്ങോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെയാണ് രാജീവ് ഖാന്‍ ക്വട്ടേഷന്‍ സംഘത്തിന് മുറി സംഘടിപ്പിച്ചു കൊടുത്തത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വഴി ചീഫ് എന്‍ജിനിയര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. താല്കാലിക ജീവനക്കാരന്‍ രാജീവ് ഖാന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാതെ മുറി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഓണ്‍ലൈനായി ബുക്ക് ചെയ്താണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ നല്‍കുന്നത്. ഒഴിവുണ്ടെങ്കില്‍ കൗണ്ടര്‍ ബുക്കിങ് വഴിയും നല്‍കാം. ഇതിന് മുറിയെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കണം എന്നാണ് നിബന്ധന. ഇവിടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാതെയാണ് മുറി ലഭ്യമാക്കിയത്. ടൂറിസ്റ്റ് ഹോം ഉള്‍പ്പെടെയുള്ള സ്വകാര്യ കെട്ടിട ഉടമകള്‍ വരെ കൃത്യമായ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി വരെ വാങ്ങിവച്ച ശേഷമാണ് മുറികള്‍ നല്കുന്നത്. ഇത്തരത്തില്‍ കര്‍ശന നിര്‍ദ്ദേശമാണ് പോലീസ് ഇവര്‍ക്കെല്ലാം നല്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള അടൂരിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ ഇതെല്ലാം മറികടന്നാണ് മുറി നല്കിയത്. അക്രമി സംഘത്തിന് നല്കിയ മുറിയില്‍ രാവിലെ 10 വരെ ബുക്കിങ് സംവിധാനം വഴി ആളുണ്ടായിരുന്നു. വൈകിട്ട് ആറ് മുതലും ബുക്കിങ് ഉണ്ടായിരുന്നു. ഇതിനിടയിലുള്ള സമയത്താണ് ചട്ടം മറികടന്ന് മുറി നല്കിയതെന്ന് റിപ്പാര്‍ട്ടില്‍ പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …